ഹൈദരാബാദ്: ജൈവവൈവിധ്യ പൂര്‍ണമായ ഭൂമിയില്‍ മനുഷന്‍ കണ്ടെത്താത്ത തിരിച്ചറിയാത്ത നിരവധി ജീവികള്‍ ഇന്നും മറഞ്ഞിരിക്കുന്നുണ്ട്. അത്തരത്തില്‍ ഇന്ത്യയില്‍ മറഞ്ഞിരുന്ന അപൂർവ ഇനത്തിൽപ്പെട്ട രണ്ട് തവളകളെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ആന്ധ്രാപ്രദേശിലെ കിഴക്കൻഘട്ട് മേഖലയില്‍ നിന്നാണ് ഈ തവളകളെ കണ്ടെത്തിയത്.
ശ്രീലങ്കയില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക ഇനം തവളകളാണിത്. ആദ്യമായാണ് ഇവയുടെ സാന്നിധ്യം ഇന്ത്യയില്‍ കണ്ടെത്തുന്നത്. ഹൈദരാബാദ് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരും ആന്ധ്രാപ്രദേശ് ബയോഡൈവേഴ്‌സിറ്റി ബോർഡിലെ അംഗങ്ങളും ചേർന്നാണ് ഇവയെ കണ്ടെത്തിയത്. ഇവയെ ഹൈദരാബാദ് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ-സെഡ്എസ്ഐ ഓഫീസിൽ എത്തിച്ച് ഡിഎൻഎ പരിശോധന നടത്തുകയും ചെയ്‌തു.
ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിന് ജീവജാലങ്ങളുടെ പിന്തുണ വേണം. പ്രത്യേകിച്ച് കശേരുക്കളുടെയും ഉഭയജീവികളുടെയും പിന്തുണ അത്യാവശ്യമാണ്. എന്നാല്‍ പാരിസ്ഥിതിക മാറ്റങ്ങള്‍ ചില ജീവികളുടെ വംശനാശത്തിന് കാരണമായി.
ചില ജീവികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തുകയും ചെയ്‌തു. ഇത്തരത്തിലുളള പാരിസ്ഥിതിക മാറ്റങ്ങളുടെ ഭാഗമായി അപൂര്‍വമായി മാത്രം കാണാന്‍ സാധിക്കുന്ന ഉഭയജീവിയെയാണ് ശാസ്‌ത്രജ്ഞര്‍ കിഴക്കൻഘട്ട് മേഖലയില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്.
കാലാവസ്ഥ വ്യതിയാനത്തിന്‍റെ പശ്ചാത്തലത്തില്‍ ഉഭയജീവികളെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും ലോകമെമ്പാടും വിപുലമായി നടക്കുകയാണ്. ഇതിന്‍റെ ഭാഗമായി നിരവധി പഠനങ്ങളും ഗവേഷണങ്ങളും ഇന്ത്യയിലും നടന്നുവരികയാണ്. അത്തരത്തിലൊരു ഗവേഷണത്തിലാണ് രണ്ട് അപൂര്‍വ ഇനം തവളകളെ ആന്ധ്രാപ്രദേശില്‍ നിന്നും കണ്ടെത്തിയത്.
ശ്രീലങ്കയിലെ തവളകള്‍ എങ്ങനെ ഇന്ത്യയിലെത്തി?
പ്ലീസ്റ്റോസീൻ കാലഘട്ടത്തിൽ ശ്രീലങ്കയിൽ നിന്ന് കിഴക്കൻ ഘട്ടങ്ങളിലേക്ക് ഉഭയജീവികൾ കുടിയേറിയതായാണ് ഗവേഷണങ്ങൾ കാണക്കാക്കുന്നത്. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശേഷാചലം മലനിരകളിൽ കണ്ടെത്തിയ അപൂർവയിനം തവളയായ സ്യൂഡോഫിലൗട്ടസ് റെജിയസും പലമനേരു കൌണ്ഡിന്യ വനമേഖലയ്ക്ക് സമീപം കണ്ടെത്തിയ ശ്രീലങ്ക ഗോൾഡൻ ബാക്ക്ഡ് തവളയും ഇത്തരത്തില്‍ ഈ കാലഘട്ടത്തില്‍ കുടിയേറിയവയാണ്.
നിലവിൽ കണ്ടെത്തിയ ശ്രീലങ്കൻ ബുഷ് തവളയെ 2005ലാണ് ശ്രീലങ്കയിൽ കണ്ടെത്തിയത്. അവിടുത്തെ വനങ്ങളിൽ സുലഭമായി കാണുന്ന തവളയാണിത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, 700 കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്ത് ഈ തവളകളെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത് പ്ലീസ്റ്റോസീൻ കാലഘട്ടത്തിൽ എത്തിയ തവളകളില്‍ നിന്ന് അതിജീവിച്ചവ ആകാനാണ് സാധ്യത. കാരണം, പ്ലീസ്റ്റോസീൻ കാലഘട്ടത്തിൽ ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കാന്‍ കരമാർഗ്ഗങ്ങളും വനപാതകളും ഉണ്ടായിരുന്നു.
കിഴക്കൻഘട്ട് മേഖലയില്‍ ഇത്തരം തവളകൾ പ്രത്യക്ഷപ്പെടുന്നത് ഇവിടുത്തെ പരിസ്ഥിതി നല്ലതാണ് എന്നതിന്‍റെ തെളിവാണെന്ന് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകന്‍ ഭൂപതി ശ്രീകാന്ത്കുമാർ പറഞ്ഞു. ശുദ്ധമായ ഇടങ്ങളില്‍ മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന പ്രത്യേക ഇനം തവളകളാണിത്.
തിരിച്ചറിയപ്പെടാതെ നൂറോളം ഇനം തവളകൾ
ഏകദേശം ഏഴായിരം ഇനം തവളകളാണ് ലോകത്തുളളത്. ഇന്ത്യയില്‍ കാണപ്പെടുന്ന പച്ച തവളകൾ, ബുള്‍ തവളകള്‍, പെയ്ന്‍റഡ് തവളകള്‍, ഏഷ്യൻ തവളകൾ, എന്നിവ വളരെ സെന്‍സിറ്റീവ് ആയ തവളകളാണ്. ഇത്തരം തവളകളുടെ നാശം കാലാവസ്ഥ മാറ്റവും ആവാസവ്യവസ്ഥയുടെ നാശവും അതിവേഗത്തിലാക്കുന്നു.
ശ്രീലങ്കയില്‍ 75 ഇനം സ്യൂഡോഫിലൗട്ടസ് ഇനങ്ങളുണ്ട്. ശ്രീലങ്കൻ ബുഷ് തവളയുമായി ബന്ധപ്പെട്ട മൂന്ന് ഇനങ്ങള്‍ പശ്ചിമഘട്ടത്തിലും കണ്ടെത്തിയിട്ടുണ്ട്. ആദ്യമായി കിഴക്കൻഘട്ട ത്തിലും ഇവയെ കണ്ടെത്തിയിരിക്കുന്നു.
ഇനിയും നൂറോളം ഇനം തവളകൾ രാജ്യത്ത് തിരിച്ചറിയപ്പെടാതെ കിടക്കുന്നുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇതുവരെ 19 തരം ഗോൾഡൻ ബാക്ക്ഡ് തവളകളെ കണ്ടെത്തിയതായി ഗവേഷകർ പറഞ്ഞു. നല്ല ആവാസവ്യവസ്ഥയില്‍ മാത്രമേ ഈ തവളകൾക്ക് അതിജീവിക്കാൻ കഴിയൂ. അല്ലാത്തപക്ഷം ഇവയും വംശനാശം സംഭവിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ജീവജാലങ്ങളുടെ നിലനില്‍പ്പിന് തന്നെ അത്യാവശ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
Also Read: 'ലോകത്തിലെ പേടിയില്ലാത്ത ജീവി' ; അപൂര്‍വ ഇനം ഹണി ബാഡ്‌ജറിനെ കണ്ടെത്തി