മലപ്പുറം: മുനമ്പം വിഷയത്തില്‍ വിശദീകരണവുമായി വഖഫ് ബോര്‍ഡ് ചെയർമാൻ സക്കീർ. ഏതെങ്കിലും വസ്‌തുക്കൾ ചൂണ്ടിക്കാട്ടിയാൽ അത് വഖഫ് ആകില്ല അതിന് രേഖകൾ വേണമെന്നും അദ്ദേഹം. വസ്‌തുക്കൾ രജിസ്റ്റർ ചെയ്യുമ്പോഴാണ് വഖഫ് ബോർഡിന് ഉത്തരവാദിത്വം ഉണ്ടാകുന്നത്. മുനമ്പത്ത് നോട്ടിസ് അയച്ചത് 12 ബിസിനസുകാർക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കുടിയിറക്കമെന്ന ചിത്രീകരണം ഉണ്ടായത് എങ്ങനെയന്നറിയില്ലെന്നും 12 പേർക്ക് നോട്ടിസ് നൽകിയത് ആയിരം എന്ന് പ്രചരിപ്പിക്കുന്നത് ഗൂഢാലോചനയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വഖഫ് ബോർഡ് ഒരു തെറ്റും ചെയ്‌തിട്ടില്ല, ചെയ്യാനും പോകുന്നില്ല. കുടിയറിക്കൽ നോട്ടിസ് ആർക്കും നൽകിയിട്ടില്ല. രണ്ട് വർഷങ്ങൾക്ക് മുമ്പ് ആണ് നോട്ടിസ് അയച്ചതെന്നും വഖഫ് ബോര്‍ഡ് ചെയർമാൻ സക്കീർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജുഡീഷ്യൽ കമ്മിഷനെ വയ്‌ക്കാനുള്ള തീരുമാനം വളരെ നല്ലതാണെന്നും ജുഡീഷ്യൽ കമ്മിഷനുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവർ കാര്യങ്ങൾ തീരുമാനിക്കട്ടെ വളരെ സത്യസന്ധമായാണ് ഗവൺമെൻ്റ് മുന്നോട്ടുപോകുന്നതെന്നും അതിലേറെ സത്യസന്ധമായാണ് ബോർഡും പ്രവർത്തിക്കുന്നതെന്നും സക്കീര്‍ വ്യക്തമാക്കി. അനാവശ്യമായ പ്രചരണങ്ങൾ നടത്തി വെറുതെ കുഴപ്പങ്ങൾ സൃഷ്‌ടിക്കുന്നവെന്നും ബോര്‍ഡ് ചെയർമാൻ സക്കീർ ആരോപിച്ചു.
മുനമ്പത്തെ വഖഫ് ഭൂമി സബന്ധിച്ച് ഒരു വിഭാഗം ജനങ്ങള്‍ നടത്തിവരുന്ന സമരത്തിൻ്റെ പശ്ചാത്തലത്തിലാണ് വഖഫ് ബോര്‍ഡ് ചെയർമാൻ്റെ പ്രതികരണം. 600ലധികം കുടുംബങ്ങളാണ് മുനമ്പത്ത് തര്‍ക്ക ഭൂമിയില്‍ താമസിക്കുന്നത്. 404 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ വഖഫ് ബോര്‍ഡ് നിയമ നടപടികളുമായി മുന്നോട്ടു വന്നതായിരുന്നു തീരദേശത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാകാന്‍ കാരണം.
മുനമ്പം വഖഫ് ഭൂമി തര്‍ക്കത്തില്‍ മുസ്‌ലിം ലീഗ് അടക്കമുള്ള സംഘടനകളുടെ നിലപാടിനെ സമസ്‌ത എതിര്‍ത്ത് മുന്നോട്ട് വന്നിരുന്നു. മുനമ്പം വഖഫ് ഭൂമി തന്നെയാണെന്നും സമാധാനത്തിന് പകരമായി ഭൂമി നൽകാനാവില്ലെന്നും സമസ്‌ത മുഖപത്രമായ സുപ്രഭാതത്തിലെ ലേഖനവും ആശങ്കയ്‌ക്ക് വഴിവച്ചിരുന്നു. അതേസമയം മത സംഘടനകൾ വിഷയത്തില്‍ വർഗീയ പ്രചാരണം നടത്തുവെന്ന ആക്ഷേപവുമുണ്ട്.
Read More: മുനമ്പം തര്‍ക്കത്തില്‍ സര്‍വകക്ഷി യോഗം വേണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്