കോട്ടയം: ഗവൺമെൻ്റ് നഴ്‌സിങ് കോളജിൽ നടന്ന റാഗിങ് പൈശാചികമായ കൃത്യമാണെന്ന് മന്ത്രി വിഎൻ വാസവൻ. കേസിലുൾപ്പെട്ടവർ ആരും രക്ഷപ്പെടില്ലെന്നും ഗവൺമെൻ്റ് കൃത്യമായ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വകുപ്പുതല നടപടികൾ ഉണ്ടാകുന്നതായിരിക്കും. എന്തെല്ലാം തരത്തിലുള്ള ആൻ്റി റാഗിങ് ക്ലാസുകൾ നടക്കുന്നുണ്ട്, റാഗിങ്ങിനെതിരെയുള്ള നിയമങ്ങളുണ്ട്.
എന്നാൽ അനുസരിക്കാൻ ബാധ്യതയുള്ളവർക്ക് അതിനെക്കുറിച്ച് ധാരണയില്ലാത്തതിനാൽ കാടത്തത്തിലേക്ക് കടക്കുന്നു. അതിനാൽ റാഗിങ്ങിനെക്കുറിച്ച് വലിയ രീതിയിൽ ബോധവത്‌കരണം നടത്തണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ റാഗിങ്ങിനെതിരെ നല്ല രീതിയിലുള്ള ക്യാമ്പയിനുകൾ നടത്തുകയും വേണമെന്ന് മന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേരളത്തിൻ്റെ വിവിധ നഴ്‌സിങ് കോളജുകളിൽ അന്വേഷണം നടത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളിൽ ഇങ്ങനെ തെറ്റായ പ്രവണതയുണ്ടാകുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ്. കുറ്റവാളികൾ എസ്എഫ്ഐക്കാരല്ലെന്നും എസ്എഫ്ഐയുമായി ഇവർക്ക് ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിൽ പ്രതികളെ പുറത്താക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് എസ്എഫ്ഐ ആണ്. എല്ലാ ക്യാമ്പസുകളിലും റാഗിങ്ങിനെതിരെ ക്യാമ്പയിൻ ആരംഭിച്ചു കഴിഞ്ഞു. കേസിൽ അതിവേഗമാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തതെന്നും മന്ത്രി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.