കോട്ടയം: സര്‍ക്കാര്‍ നഴ്‌സിങ് കോളജ് ഹോസ്റ്റലില്‍ നടന്ന റാഗിങ്ങില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളുടെ പഠനം വിലക്കും. നഴ്‌സിങ് കൗണ്‍സിലിന്‍റേതാണ് തീരുമാനം. കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍ (20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ് (22), വയനാട് നടവയല്‍ സ്വദേശി ജീവ (18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത് (20), കോട്ടയം കോരുത്തോട് സ്വദേശി വിവേക് (21) എന്നിവരുടെ പഠനത്തിനാണ് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
നഴ്‌സിങ് കൗണ്‍സിലിന്‍റെ തീരുമാനം കോളജിനെ അറിയിക്കും. പ്രതികളായവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. നടപടി സസ്‌പെന്‍ഷനില്‍ ഒതുങ്ങില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സസ്‌പെന്‍ഷനില്‍ തീരേണ്ട കാര്യമല്ല ഇത്. മറ്റൊരാളും ഇനി ഇത് ചെയ്യാതിരിക്കാനുള്ള സന്ദേശമായി നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ പിറന്നാളായിരുന്നു. ഇതിന്‍റെ പേരില്‍ ചെലവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇത് നല്‍കാന്‍ സാധിക്കില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ക്രൂരമായ റാഗിങ്ങിലേക്ക് കാര്യങ്ങള്‍ പോയത്.
റാഗിങ്ങുമായി ബന്ധപ്പെട്ട് കോളജ് പ്രിന്‍സിപ്പാളിനേയും അസി. പ്രൊഫസറേയും സസ്പെന്‍ഡ് ചെയ്‌തിരുന്നു. പ്രിന്‍സിപ്പാള്‍ പ്രൊഫ. സുലേഖ, അസിസ്റ്റന്‍റ് പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്.
ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തിരമായി നീക്കം ചെയ്യാനും നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
നാല് വിദ്യാർത്ഥികൾ കൂടി പൊലീസില്‍ പരാതി നൽകി
കോട്ടയം ഗാന്ധിനഗർ നഴ്‌സിങ് കോളജിലെ റാഗിങ് കേസിൽ നാല് വിദ്യാർഥികൾ കൂടി പരാതി നൽകി. അഞ്ച് പരാതികളാണ് നിലവിൽ പൊലിസിന് ലഭിച്ചത്. ' ജൂനിയർ വിദ്യാർഥികളാണ് പരാതിക്കാർ.
അതേ സമയം, പ്രതികളുടെ ഹോസ്റ്റൽ മുറികളിൽ നിന്ന് കത്തിയും കരിങ്കല്ല് കഷണങ്ങളും പൊലീസ് കണ്ടെടുത്തു. വിദ്യാർത്ഥികളെ ഉപദ്രവിക്കാൻ ഉപയോഗിച്ച കോമ്പസും ഡമ്പലുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
റാഗിങ് സംഭവത്തിൽ പ്രത്യേക കമ്മിഷൻ രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവ്
കോട്ടയത്തെ റാഗിങ് സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കമ്മിഷൻ രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലെ ജോയിൻ്റ് ഡയറക്‌ടർ (നഴ്‌സിങ്) ഡോ. ടി പ്രേമലത, തിരുവനന്തപുരം മെഡിക്കൽ കോളജ് ട്രാൻസ്ക്യൂഷൻ മെഡിസിൻ വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. എ. ഷാനവാസ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് എൽ.ആർ ചിത്ര എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ.
കമ്മിഷൻ അടുത്ത ദിവസം നഴ്‌സിങ് കോളജിൽ എത്തും. രണ്ടാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.