എറണാകുളം: എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ ആന്‍റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്‌ദാനം ചെയ്‌തുവെന്ന ആരോപണം നിഷേധിച്ച് തോമസ് കെ തോമസ്. ശരത് പവാറിന്‍റെ കൂടെ നിൽക്കുന്ന എംഎൽഎയാണ് താനെന്നും അജിത്ത് പവാറുമായി തനിക്ക് യാതൊരു ബന്ധവുമില്ലന്നും തോമസ് കെ തോമസ് വ്യക്തമാക്കി. കൊച്ചിയിൽ കോഴ ആരോപണങ്ങളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംഎൽഎമാരെ വേണമെന്ന് അജിത്ത് പവാർ ആവശ്യപ്പെട്ടിട്ടില്ല. കോഴ ആരോപണത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം. എങ്കിൽ മാത്രമേ ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ കഴിയുകയുള്ളൂവെന്ന് തോമസ് കെ തോമസ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
താൻ നൂറുകോടി വാഗ്‌ദാനം ചെയ്‌തുവെന്ന ആരോപണം അവിശ്വസനീയമാണ്. ഇത്രയും വലിയ തുക വാഗ്‌ദാനം ചെയ്‌തുവെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. നിയമസഭാ ലോബിയിൽ വച്ച് ഇക്കാര്യം സംസാരിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദേഹം പറഞ്ഞു.
ആന്‍റണി രാജുവിന്‍റെ പാർട്ടിയിൽ ഉള്ളവരെയാണ് നേരത്തെ തങ്ങൾ തോൽപ്പിച്ചിട്ടുള്ളത്. കോഴ ആരോപണത്തിന് പിന്നിൽ അതിന്‍റെ വൈരാഗ്യം കാണുമായിരിക്കാം. ഇതിനെതിരെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read: ഉത്തരേന്ത്യൻ മോഡൽ കുതിര കച്ചവടം കേരളത്തിലേക്കും? തോമസ് കെ തോമസിനെതിരെ ഗുരുതര ആരോപണം