കോഴിക്കോട്: പോരാട്ടച്ചൂടിൽ എരിപൊരി കൊള്ളുന്നതിനിടെ വോട്ട് തേടി ഗൾഫിലെത്തി വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. യുഎഇയിലും ഖത്തറിലും പ്രവാസികളെ കണ്ട് വോട്ട് ചോദിക്കാനാണ് ഷാഫി ഗൾഫിലെത്തിയത്. വടകരയിൽ ഷാഫി വന്നിറങ്ങിയ അതേ ആവേശം ഷാർജയിലുമുണ്ടായിരുന്നു. വിമാന നിരക്കിലെ കൊള്ള, മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിലെ കുരുക്കുകള്‍, പ്രവാസി വോട്ടവകാശം എന്നിവയെല്ലാം ചർച്ചയാക്കിയാണ് ഷാഫിയുടെ ഗൾഫ് സന്ദർശനം (Shafi Parambil in UAE for asking Vote).
പ്രവാസികൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് തിരിച്ചറിയുന്നുണ്ടെന്നും പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുമെന്നും ഷാഫി പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ പ്രസ്‌താവന ആരെ സഹായിക്കാനാണെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാവും. വോട്ടുമറിക്കാനുള്ള സാധ്യത തേടലാണ് അത്. വടകരയിൽ അത് വിലപ്പോകില്ലെന്നും ഷാഫി പറഞ്ഞു.
കോവിഡ് കാലത്തെ അഴിമതി സംബന്ധിച്ച് കെ കെ ശൈലജയ്ക്കതിരെ ഉയർന്ന ആരോപണം ആക്ഷേപമാക്കി കോൺഗ്രസ് മാറ്റിയിട്ടില്ല. ശൈലജയുടെ സ്ഥാനത്ത് താനോ മറ്റ് യുഡിഎഫ് സ്ഥാനാർഥികളോ ആയിരുന്നെങ്കിൽ സിപിഎം അതിനെ എങ്ങനെ പ്രചാരണായുധമാക്കിയേനെ എന്നും ഷാഫി പറമ്പിൽ ചോദിച്ചു.
Also Read: കെ മുരളീധരൻ ശിഖണ്ഡിയെന്ന് കെ സുരേന്ദ്രൻ; തിരിച്ചടിച്ച് മുരളിയും ഷാഫി പറമ്പിലും
പ്രവാസി വോട്ട് നിർണായകമായ മണ്ഡലമാണ് വടകര. എന്നാൽ വോട്ടുള്ള പ്രവാസികള്‍ക്കു പോലും യാത്ര ഒഴിവാക്കേണ്ടി വരുന്ന തരത്തിൽ വിമാന ടിക്കറ്റ് ഉയർന്നു നിൽക്കുന്ന സമയത്താണ് തെരഞ്ഞെടുപ്പ്. സാമ്പത്തിക ഭദ്രതയെ ബാധിക്കാത്ത തരത്തിലാണെങ്കിൽ വോട്ട്ചെയ്യാൻ നാട്ടിലേക്ക് വരണമെന്നാണ് ഷാഫി നടത്തിയ അഭ്യർത്ഥന.
കൂടിയ ടിക്കറ്റ് നിരക്ക് മറികടക്കാൻ പ്രത്യേക വിമാനം ഉള്‍പ്പെടെ യുഡിഎഫിന്‍റെ പരിഗണനയിലുണ്ട്. വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ കെ ശൈലജയടക്കം കൂടുതൽ സ്ഥാനാർഥികൾ അടുത്ത ദിവസങ്ങളിൽ ഗൾഫ് നാടുകളിൽ വോട്ടു തേടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.