കൊല്ലം : പള്ളിമുക്കില്‍ ഗർഭിണിയായ കുതിരയോട് യുവാക്കളുടെ കൊടും ക്രൂരത. കുതിരയെ യുവാക്കള്‍ തെങ്ങില്‍ കെട്ടിയിട്ട് തല്ലി. ആക്രമണത്തിന് ഇരയായ കുതിരയുടെ ദേഹമാസകലം മുറിവേറ്റിട്ടുണ്ട്.
സംഭവത്തില്‍ കുതിരയുടെ ഉടമ ഷാനവാസ് ഇരവിപുരം പൊലീസില്‍ പരാതി നല്‍കി. കൊല്ലം അയത്തിലെ തെക്കേകാവ് ക്ഷേത്രത്തിന് സമീപമുള്ള പറമ്പിൽ കെട്ടിയിട്ട കുതിരയ്‌ക്ക് നേരെയാണ് യുവാക്കളുടെ കൊടുംക്രൂരത. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കുതിര ആക്രമിക്കപ്പെട്ട കാര്യം ഉടമ അറിഞ്ഞത്.
കാലുകളിലും കണ്ണിന് സമീപവും പരിക്കുണ്ട്. ദേഹമാകെ അടിയേറ്റതിന്‍റെ പാടും നീരുമുണ്ട്. അമ്പല പറമ്പിൽ കുതിരയെ കെട്ടിയിടുമ്പോൾ സമീപത്തുള്ളവർ ശ്രദ്ധ കൊടുക്കാറുണ്ടെന്ന കാരണത്താലാണ് താൻ അവിടെ കെട്ടിയതെന്നും ഷാനവാസ് പറഞ്ഞു.
കുതിരയെ ഉപദ്രവിച്ചത് ആരാണെന്ന് സിസിടിവി ദൃശ്യത്തില്‍ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്ന് ഇരവിപുരം പൊലീസ് അറിയിച്ചു.