കോഴിക്കോട്: ഗോഡ്സെയെ പ്രകീർത്തിച്ച ചാത്തമംഗലം എൻഐടി പ്രൊഫസർ ഷൈജ ആണ്ടവൻ്റെ മൊഴി രേഖപ്പെടുത്തി. കുന്ദമംഗലം പൊലീസ് ഇൻസ്പെക്റ്റർ എസ് ശ്രീകുമാർ, എഎസ്ഐ സന്തോഷ്, വനിതാ സിവിൽ പൊലീസ് ഓഫീസർ റൂബി എന്നിവരുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.
ഷൈജ ആണ്ടവൻ താമസിക്കുന്ന ചാത്തമംഗലം ചോയിമഠം റോഡിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. ഇന്ന് (11-02-2024)ഉച്ചക്ക് ഒരു മണിയോടെയാണ് പൊലീസ് സംഘം വീട്ടിലെത്തിയത്. വീട്ടിലെത്തിയ പൊലീസ് ഷൈജ ആണ്ടവനിൽ നിന്നും വിശദമായ മൊഴിയെടുത്തു. ഗോഡ്സെയെ പ്രകീർത്തിച്ച് പോസ്റ്റ് ഇടാനുള്ള സാഹചര്യം പൊലീസ് അധ്യാപികയിൽ നിന്നും നേരിട്ട് ചോദിച്ചറിഞ്ഞു.
കൂടാതെ അധ്യാപികയുടെ പശ്ചാത്തലവും പൊലീസ് രേഖപ്പെടുത്തി. ഒരു മണിക്കൂർ നേരം ചോദ്യം ചെയ്യൽ നീണ്ടുനിന്നു. ചൊവ്വാഴ്‌ച അന്വേഷണ സംഘമായ കുന്ദമംഗലം പൊലീസിനു മുൻപിൽ നേരിട്ടെത്താൻ അധ്യാപികയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമികമായ ചോദ്യം ചെയ്യൽ മാത്രമാണ് ഇന്ന് നടന്നതെന്ന് കുന്ദമംഗലം പൊലീസ് ഇൻസ്പെക്‌ടർ എസ് ശ്രീകുമാർ അറിയിച്ചു.
ഐപിസി 153 അനുസരിച്ചാണ് അധ്യാപികക്കെതിരെ കേസെടുത്തത്. പൊലീസിൻ്റെ അന്വേഷണത്തിനു പുറമെ എൻഐടി ഉന്നതതല സംഘത്തിൻ്റെ നേതൃത്ത്വത്തിലുള്ള കമ്മറ്റിയുടെ അന്വേഷണവും നടക്കുന്നുണ്ട്. എസ്എഫ്ഐ കുന്ദമംഗലം ഏരിയാ കമ്മറ്റിയുടെ പരാതിയിലാണ് കേസെടുത്തത്.
ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30 ന് അഭിഭാഷകനായ കൃഷ്‌ണ രാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ വിവാദത്തിനിടയാക്കിയ കമന്‍റിട്ടത്. പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിങ് ഇന്ത്യ (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയില്‍ അഭിമാനം കൊള്ളുന്നു) എന്നായിരുന്നു കമന്‍റ്. ഹിന്ദു മഹാസഭ പ്രവര്‍ത്തകന്‍ നഥൂറാം വിനായക് ഗോഡ്സെ ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ എന്നായിരുന്നു കൃഷ്‌ണ രാജിന്‍റെ പോസ്റ്റ്. സംഭവത്തിന് പിന്നാലെ എസ്എഫ്ഐ ഏരിയ സെക്രട്ടറി പരാതി നല്‍കി.