പത്തനംതിട്ട: മകരവിളക്ക് തീർഥാടനത്തിന് സമാപനം കുറിച്ച് ഇന്ന് (ജനുവരി 20) ശബരിമല ക്ഷേത്ര നട അടച്ചു. പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയുടെ ദർശനത്തോടെ രാവിലെ 6:30നാണ് നട അടച്ചത്. രാവിലെ 5:30ന് ഗണപതി ഹോമത്തിന് ശേഷം രാവിലെ 6 മണിക്ക് തിരുവാഭരണ പേടക സംഘം പതിനെട്ടാം പടിയിറങ്ങി പന്തളത്തേക്ക് മടങ്ങി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടർന്ന് പന്തളം രാജപ്രതിനിധി ദർശനം നടത്തി. രാജപ്രതിനിധിക്ക് മാത്രമാണ് ഇന്ന് ദർശനം ഉണ്ടായിരുന്നത്. നട അടച്ച ശേഷം പതിനെട്ടാം പടിയുടെ താഴെ മേൽശാന്തി ശ്രീകോവിലിന്‍റെ താക്കോലും പണക്കിഴിയും രാജ പ്രതിനിധിക്ക് കൈമാറി. ശേഷം മറ്റൊരു പണക്കിഴിയും ക്ഷേത്രത്തിന്‍റെ താക്കോലും മേല്‍ശാന്തിക്ക് തിരികെ നല്‍കുന്ന ചടങ്ങ് പൂർത്തിയായതോടെയാണ് ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് പരിസമാപ്‌തിയായത്.


പതിനെട്ടാം പടിയിറങ്ങി ആചാരപരമായ ചടങ്ങുകൾ നടത്തി ദേവസ്വം പ്രതിനിധികളുടെയും മേൽശാന്തിയുടെയും സാന്നിധ്യത്തിൽ രാജപ്രതിനിധി താക്കോൽക്കൂട്ടം ശബരിമല അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ ബിജു വി നാഥിന് കൈമാറി. മാസപൂജകൾക്കുള്ള ചെലവിനായി പണക്കിഴിയും നൽകി. തുടർന്ന് രാജപ്രതിനിധിയും സംഘവും പന്തളം കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു.
ജനുവരി 23ന് തിരുവാഭരണഘോഷയാത്ര പന്തളത്ത് എത്തിച്ചേരും. കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഫെബ്രുവരി 12ന് വൈകിട്ട് അഞ്ചിന് തുറക്കും. അഭൂതപൂര്‍വമായ ഭക്തജനത്തിരക്കിനാണ് 2024-25 തീർഥാടനകാലം സാക്ഷ്യം വഹിച്ചത്. ദേവസ്വം ബോർഡിന്‍റെ പ്രാരംഭ കണക്കുകൾ പ്രകാരം 53 ലക്ഷത്തോളം ഭക്തജനങ്ങൾ ഈ തീർഥാടന കാലം ശബരിമല ദർശനം നടത്തിയിട്ടുണ്ട്.