മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്, ധനമന്ത്രി നിര്‍മല സീതാരാമന്‍റെ തുടര്‍ച്ചയായ എട്ടാം ബജറ്റ്... നാളെ (ഫെബ്രുവരി 1) പ്രഖ്യാപിക്കുന്ന കേന്ദ്ര ബജറ്റിന് വിശേഷണങ്ങള്‍ ഏറെയാണ്. ബജറ്റിന് തൊട്ടുമുന്‍പുള്ള നടപടിക്രമമെന്നോണം ധനമന്ത്രി ഇന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളുടേയും മേശപ്പുറത്തു വെച്ചു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയും സുസ്ഥിരതയും പ്രതിപാദിച്ച 2024-25 വര്‍ഷത്തെ സാമ്പത്തിക സര്‍വേയില്‍ കേരളത്തിനും അഭിമാനിക്കാനുള്ള വകയുണ്ട്.
പറഞ്ഞുവന്നത് രണ്ടുകാര്യങ്ങളെ കുറിച്ചാണ്. ആദ്യത്തേത്, കൃഷി ആവശ്യത്തിന് ഭൂമി പാട്ടത്തിന് നല്‍കുന്നതില്‍ കേരളം മാതൃകയെന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെക്കുറിച്ച്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി പുരുഷ-വനിതാ സ്വയംസഹായ സംഘങ്ങള്‍ക്ക് മൂന്നിലധികം വര്‍ഷത്തേക്ക് ഭൂമി പാട്ടത്തിന് നല്‍കുന്ന കേരളത്തിന്‍റെ പദ്ധതിയാണ് സാമ്പത്തിക സര്‍വേയില്‍ ഇടം പിടിച്ചത്.
![ECONOMIC SURVEY 2025 ERATTAYAR GRAMA PANCHAYAT UNION BUDGET 2025 WAYS OF LAND LEASING OF KERALA](https://etvbharatimages.akamaized.net/etvbharat/prod-images/31-01-2025/23443754_11.jpg)
1872ലെ ഇന്ത്യന്‍ ഉടമ്പടി നിയത്തില്‍ കാലാനുസൃതമായ മാറ്റങ്ങളോടെയാണ് കേരളം ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്. കരാര്‍ പ്രകാരം പാട്ടക്കാരന്‍ ഭൂവുടമയ്‌ക്ക് ലാഭത്തിന്‍റെ വിഹിതമോ നിശ്ചിത പ്രതിഫലമോ നല്‍കുന്നു. ഗ്രാമപഞ്ചായത്ത് കൂടി ഇതില്‍ പങ്കാളിയാണ്.പഞ്ചായത്താണ് പാട്ടക്കരാറിന് ഗ്യാരണ്ടി നില്‍ക്കുന്നത്. കരാര്‍ രേഖാമൂലമുള്ളതായതിനാല്‍ പാട്ടക്കാരനോ, പാട്ടക്കാരായ സംഘത്തിനോ വായ്പ ലഭിക്കാനും ,വിള ഇന്‍ഷൂര്‍ ചെയ്യാനും സാധിക്കും.മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
ഭൂമിയെ ഫലപുഷ്‌ടമായി സൂക്ഷിക്കാന്‍ പാട്ടക്കാരനെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പദ്ധതി. സ്വയം സഹായ സംഘങ്ങള്‍ കൃഷിയിറക്കുന്ന സാഹചര്യത്തില്‍, സ്വയം കൃഷിചെയ്യുന്നതിനെക്കാള്‍, കാര്‍ഷിക കാര്യക്ഷമതയില്‍ വര്‍ധനവുണ്ടാകുന്നു. 85 ശതമാനത്തിലധികം പേരും കുറഞ്ഞ വരുമാനമുള്ളവരായതിനാല്‍, ദരിദ്രർക്ക് ഭൂമി ലഭ്യത മെച്ചപ്പെടുത്താനും ഈ സംരംഭം സഹായിച്ചിട്ടുണ്ട്.
രണ്ടാമത്തേത്, ഇടുക്കിയിലെ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിനെ കുറിച്ചാണ്. അല്‍പം കൂടി വ്യക്തമാക്കിയാല്‍ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ നൂതന മാലിന്യ സംസ്‌കരണ സംരംഭത്തെ കുറിച്ച്. പാരിസ്ഥിതികവും സാമ്പത്തികവുമായ പുരോഗതി കൈവരിക്കുന്നതില്‍ സാമൂഹ്യ ശാക്തീകരണത്തിന്‍റെ പങ്ക് ഊന്നിപ്പറയുന്ന പഞ്ചായത്തിന്‍റെ മാതൃകയെ സാമ്പത്തിക സര്‍വേ വാനോളം പുകഴ്‌ത്തി. മാലിന്യ സംസ്‌കരണത്തിലെ 'ഇരട്ടയാര്‍ മോഡല്‍' പരിസ്ഥിതി സംരക്ഷണത്തിനുമപ്പുറം തൊഴില്‍ സാധ്യത, പ്രത്യേകിച്ച് സ്‌ത്രീകള്‍ക്ക്, തുറന്നിടുക കൂടിയാണ്.
![ECONOMIC SURVEY 2025 ERATTAYAR GRAMA PANCHAYAT UNION BUDGET 2025 WAYS OF LAND LEASING OF KERALA](https://etvbharatimages.akamaized.net/etvbharat/prod-images/31-01-2025/23443754_3.jpg)
മാലിന്യ സംസ്‌കരണത്തിലെ ഇരട്ടയാര്‍ മോഡല്‍
വീടുകള്‍ തോറും കയറിയിറങ്ങിയുള്ള മാലിന്യ ശേഖരണം, സാധനങ്ങള്‍ കണ്ടെത്തുക, റീസൈക്ലിങ് എന്നിങ്ങനെയാണ് ഇരട്ടയാറിലെ മാലിന്യ സംസ്‌കരണ സംരംഭം പ്രവര്‍ത്തിച്ചുവരുന്നത്. പ്രദേശത്തെ 4,600ലധികം വീടുകളിലും 500 സ്ഥാപനങ്ങളിലും സംരംഭത്തിന്‍റെ സേവനം ലഭ്യമാണ്. 30ഓളം സ്‌ത്രീകള്‍ ഈ സംരംഭത്തിന്‍റെ ഭാഗമായി ജോലി ചെയ്‌തുവരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
ശരാശരി 10,000 രൂപയാണ് ഇരട്ടയാര്‍ പഞ്ചായത്തിന്‍റെ മാലിന്യ സംസ്‌കരണ സംരംഭത്തിലൂടെ ലഭിക്കുന്ന പ്രതിമാസ വരുമാനം. ചുരുക്കി പറഞ്ഞാല്‍ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക വികസനത്തിന് സംഭാവന നല്‍കുന്നതാണ് മാലിന്യ സംസ്‌കരണത്തിലെ ഈ ഇരട്ടയാര്‍ മോഡല്‍.
തുടക്കത്തില്‍ അത്ര എളുപ്പമായിരുന്നില്ല പദ്ധതി. മാലിന്യത്തിനൊപ്പമുള്ള ഫീസ് പിരിവ്, അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികള്‍ തുടങ്ങിയവ പ്രാരംഭ ഘട്ടത്തില്‍ വെല്ലുവിളി ആയിരുന്നു. പക്ഷേ പിന്നോട്ട് പോകാന്‍ പഞ്ചായത്ത് തയാറായിരുന്നില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംരംഭത്തിന്‍റെ ഭാഗമായവര്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കി. തന്ത്രപരമായ പങ്കാളിത്തം കൂടിയായപ്പോള്‍ പദ്ധതി ട്രാക്കിലായി. 28 അംഗങ്ങളുള്ള ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം ഇവിടെ എടുത്തു പറയേണ്ടതാണ്. 85 ശതമാനം വീടുകളില്‍ നിന്നും 90 ശതമാനം സ്ഥാപനങ്ങളില്‍ നിന്നും ഉപഭോക്തൃ ഫീസ് പിരിക്കുന്നത് ഹരിത കര്‍മസേനയാണ്. പ്രതിമാസം ഏകദേശം 2.5 ലക്ഷം രൂപയാണ് വരുമാനം.
![ECONOMIC SURVEY 2025 ERATTAYAR GRAMA PANCHAYAT UNION BUDGET 2025 WAYS OF LAND LEASING OF KERALA](https://etvbharatimages.akamaized.net/etvbharat/prod-images/31-01-2025/23443754_2.jpg)
നാല് ടണ്‍ പ്ലാസ്റ്റിക് മാലിന്യം, ജൈവ വിഘടനം സാധ്യമല്ലാത്ത മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ വേര്‍തിരിച്ച് സംസ്‌കരണത്തിനായി സ്വകാര്യ ഏജന്‍സികള്‍ക്ക് അയച്ചത് സംരംഭത്തിന്‍റെ വിജയമെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. വൃത്തിയുള്ള അന്തരീക്ഷം സൃഷ്‌ടിക്കുന്നതിനൊപ്പം ലിംഗസമത്വം വളര്‍ത്തിയെടുക്കാനും പദ്ധതിയ്‌ക്കായി എന്നതും ശ്രദ്ധേയം.
തുടക്കത്തിലെ പ്രതിസന്ധിയില്‍ തളരാതെ ഉത്സാഹത്തോടെ സംരംഭത്തെ സമീപിച്ചപ്പോള്‍ സംഗതി വിജയിച്ചു. ഒടുവില്‍ ഇന്ന് ധനമന്ത്രി അവതരിപ്പിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ അടക്കം പരാമര്‍ശിക്കപ്പെടുന്ന രീതിയിലേക്കെത്തി.