കോഴിക്കോട്: വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് ഉണ്ടായത് കോടികളുടെ നഷ്‌ടം. പലയിടത്തും വൈദ്യുതിബന്ധം ഇനിയും പുനഃസ്ഥാപിക്കാനായില്ല. ഇതോടെ വടക്കൻ കേരളത്തിലെ ജില്ലകളിലേക്ക് കെഎസ്ഇബിയുടെ പ്രത്യേക സംഘത്തെ വിന്യസിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി അറിയിച്ചു.
കഴിഞ്ഞ ഒരാഴ്‌ചയായി പെയ്‌ത കനത്ത മഴയിലും ശക്തമായ കാറ്റിലും വടക്കൻ കേരളത്തിലെ പല ഇലക്ട്രിക്കൽ സർക്കിളുകളിലും വൈദ്യുതി വിതരണം തകരാറിലായിരിക്കുകയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിന് തെക്കൻ ജില്ലകളിലെ കെഎസ്ഇബി ഉദ്യോഗസ്ഥരെ വിന്യസിക്കാൻ കെഎസ്ഇബി ചെയർമാനോടും മാനേജിങ് ഡയറക്‌ടറോടും നിർദേശിച്ചതായി കൃഷ്‌ണൻകുട്ടി പറഞ്ഞു. വടക്കൻ ജില്ലകളിൽ 54.4 കോടി രൂപയുടെ നഷ്‌ടമാണ് ഇതുവരെ കെഎസ്ഇബി കണക്കാക്കിയിരുന്നത്.
![KOZHIKODE RAIN NEWS കേരളത്തിൽ കനത്ത മഴ KERALA RAIN UPDATE HEAVY RAIN IN KOZHIKODE](https://etvbharatimages.akamaized.net/etvbharat/prod-images/29-07-2024/22078862_kseb.jpg)
ജില്ലയിൽ രണ്ട് ലക്ഷത്തോളം ഗാര്‍ഹിക വാണിജ്യ ഉപഭോക്താക്കളെ വൈദ്യുതി തടസം ബാധിച്ചു. 2375 ലോ ടെൻഷൻ പോസ്റ്റുകൾ, 295 11KV വൈദ്യുതി പോസ്റ്റുകൾ എന്നിവ തകർന്നു. 194 എണ്ണം 11 കെവി കണ്ടക്‌ടറുകൾ നശിച്ചു. 5686 ലോ ടെൻഷൻ ലൈനുകൾ, 437 ട്രാന്‍സ്‌ഫോര്‍മറുകൾ എന്നിവക്കും നാശമുണ്ടായി. വൈദ്യുതി ശൃംഖലയ്ക്ക് വ്യാപക തകരാറുണ്ടായ സാഹചര്യത്തിൽ വൈദ്യുതി പുനഃസ്ഥാപന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇലക്ട്രിക്കൽ സർക്കിൾ തലത്തിൽ 24 മണിക്കൂർ കൺട്രോൾ റൂമുകൾ ആരംഭിച്ചു.
Also Read: കോഴിക്കോട് കനത്ത മഴ; ഏഴ് വീടുകൾ തകർന്നു, വ്യാപക നാശനഷ്‌ടം