വയനാട്: വയനാട്ടിൽ എൽഡിഎഫ് - യുഡിഎഫ് മുന്നണികൾ നടത്തിയ ഹർത്താലിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. നിരുത്തരവാദപരമായ സമീപനമെന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം. ഹര്‍ത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും കോടതി ചോദ്യമുന്നയിച്ചു.
അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫും ഹര്‍ത്താല്‍ നടത്തിയത് എന്തിനെന്ന് ചോദിച്ച കോടതി ദുരന്തം സംഭവിച്ച മേഖലയിലാണ് ഹർത്താൽ നടത്തിയത്, ഇത് നിരാശപ്പെടുത്തുന്നതാണെന്നും കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ കോടതിയുടെ അതൃപ്‌തി സർക്കാരിനെ അറിയിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഹര്‍ത്താല്‍ മാത്രമാണോ ഏക സമര മാര്‍ഗമെന്നും ഹൈക്കോടതി ചോദിച്ചു.
വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹര്‍ത്താല്‍ നടത്തിയത്. ഇത്തരം ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്ന് കടുത്ത ഭാഷയിലായിരുന്നു കോടതിയുടെ വിമർശനം. ഹര്‍ത്താല്‍ നടത്തിയ തീരുമാനം നിരാശപ്പെടുത്തുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ വീഴ്‌ചകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നത് ഉൾപ്പെടെ ഉന്നയിച്ച് കേന്ദ്രത്തിനെതിരെയാണ് എൽഡിഎഫ് ഹർത്താൽ.
അതിനിടെ വയനാട് ദുരന്തത്തിൻ്റെ നഷ്‌ടം കണക്കാക്കി 2219 കോടി രൂപയുടെ സഹായം അഭ്യർഥിച്ച് സംസ്ഥാന സർക്കാർ പിഡിഎൻഎ റിപ്പോർട്ട് സമർപ്പിച്ചത് നവംബർ 13നെന്നാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ചട്ടപ്രകാരമുള്ള തുടർ നടപടികൾ ഇക്കാര്യത്തിൽ നടക്കുന്നതായും കേന്ദ്രം കോടതിയിൽ ചൂണ്ടിക്കാട്ടി. ദുരന്ത നിവാരണ മേഖലയിലെ വ്യോമ സേനയുടെ പ്രവർത്തനങ്ങൾക്കുള്ള സഹായം, അവശിഷ്‌ടങ്ങള്‍ നീക്കാനുള്ള ഉപകരണങ്ങളുടെ ചെലവിനത്തില്‍ സഹായം നൽകാനും ഉന്നതാധികാര സമിതി ഈ മാസം 16ന് യോഗം ചേർന്ന് തീരുമാനമെടുത്തതായി കേന്ദ്രം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതു പ്രകാരം സംസ്ഥാന സർക്കാർ മുൻപ് വാദമുന്നയിച്ചതു പോലെ വ്യോമ സേനയുടെ ബില്ലിന് സംസ്ഥാനം തുക കണ്ടെത്തേണ്ടി വരില്ല, പകരം കേന്ദ്ര ഫണ്ടിൽ ഈ തുക വകയിരുത്തിയിട്ടുണ്ട്. നിലവിൽ എസ്‌ഡിആർഎഫ് ഫണ്ടിൽ ബാക്കി നിൽക്കുന്ന തുക ചെലവഴിക്കുന്നതിന് ആനുപാതികമായി കേന്ദ്രം സഹായ ധനം കൈമാറും.
അതേസമയം മലയോര മേഖലയില്‍ ഉള്‍ക്കൊള്ളാനാവുന്ന പരമാവധി ശേഷിയെ സംബന്ധിച്ച് പഠനം നടത്തണമെന്ന് അമിക്കസ് ക്യൂറി ഇന്ന് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
വീടും നാടും ഇല്ലാതായ നൂറുകണക്കിനാളുകളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സംസ്ഥാനത്തെക്കൊണ്ട് മാത്രം കഴിയില്ലെന്ന് ഹൈക്കോടതിതന്നെ പലകുറി പറഞ്ഞിട്ടും ഔദ്യോഗിക നടപടിക്രമങ്ങളുടെ പേരില്‍ കേന്ദ്രം ഇതുവരെ സഹായം നല്‍കിയിട്ടില്ല. ഏറ്റവും പുതുതായി സമർപ്പിച്ച സത്യവാങ്മൂലത്തിലും വയനാടിനെ പുനരധിവസിപ്പിക്കാൻ എന്ത് പാക്കേജെന്നും വ്യക്തമാക്കുന്നില്ല. നടപടിക്രമങ്ങൾ പുരോഗമിക്കുന്നുവെന്നാണ് നിലവിലെ വിശദീകരണം.