കാസർകോട് : ജില്ലയുടെ ഔദ്യോഗിക വൃക്ഷവും പൂവും പക്ഷിയും മൃഗവും പ്രഖ്യാപിച്ച് അവയുടെ സംരക്ഷണം ഉറപ്പുവരുത്തിയതിന് കാസർകോട് ജില്ലാ പഞ്ചായത്തിന് യൂണിവേഴ്‌സൽ റെക്കോർഡ് ഫോറം (യുആർഎഫ്) അംഗീകാരം. ജീവിവർഗങ്ങളെയും അവയുടെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായി സ്വന്തം ഔദ്യോഗിക വൃക്ഷം, പൂവ്, പക്ഷി, മൃഗം എന്നിവ പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ ജില്ലയാണ് കാസർകോട്.
കാഞ്ഞിരം ജില്ലാ വൃക്ഷമായും പെരിയ പോളത്താളി ജില്ലാ പുഷ്‌പമായും വെള്ള വയർ കടൽ കഴുകനെ (വെള്ള വയരൻ കടൽ പരുന്ത്) ജില്ലാ പക്ഷിയായും ഭീമനാമയെ ജില്ലാ മൃഗമായും പ്രഖ്യാപിച്ചു. പ്രഖ്യാപിത ഇനങ്ങളെല്ലാം വംശനാശഭീഷണി നേരിടുന്നവയാണ് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. മാത്രമല്ല ഈ നാല് ഇനങ്ങളും ജില്ലയുമായി ബന്ധപ്പെട്ടവയാണ്. രാജ്യത്ത് ആദ്യമായാണ് ജില്ലാതലത്തിൽ ഔദ്യോഗിക ഇനങ്ങളെ പ്രഖ്യാപിക്കുന്നത്.
കാഞ്ഞിരം മരത്തിൽ നിന്നാണ് കസറ എന്ന വാക്ക് ഉരുത്തിരിഞ്ഞതെന്നും, അങ്ങനെയാണ് കാസർകോട് ഉണ്ടായതെന്നും പറയപ്പെടുന്നു. ഭീമനാമ, പാലാ പൂവൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ആമ ലോകത്തിലെ ഏറ്റവും വലുതും വംശനാശഭീഷണി നേരിടുന്നതുമായ ശുദ്ധജല ആമകളിലൊന്നാണ്. അസാധാരണ വലുപ്പമുള്ള ശുദ്ധജല ആമയ്‌ക്ക് ഒരു മീറ്ററിലധികം നീളവും 100 കിലോഗ്രാമിൽ കൂടുതൽ ഭാരവുമുണ്ട്. കാസര്‍കോട് ജില്ലയിലെ ചന്ദ്രഗിരി നദിയിലാണ് ഈ ജീവിയുടെ സജീവമായ കൂടുകെട്ടലെന്നും പറയപ്പെടുന്നു.
2012 ൽ ശാസ്‌ത്രത്തിന് പുതുതായി വിവരിച്ച മലബാർ റിവർ ലില്ലി കാസർകോട്, കണ്ണൂർ ജില്ലകളിലെ നാല് അരുവികളിൽ മാത്രം കാണപ്പെടുന്നതും വംശനാശഭീഷണി നേരിടുന്നതുമായ സസ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കാസർകോട് തീരത്ത് കാണപ്പെടുന്ന വെളുത്ത വയറുള്ള കടൽ കഴുകന്‍റെ എണ്ണവും കുറഞ്ഞുവരികയാണ്, കേരളത്തിൽ ഈ പക്ഷിയെ മാഹി മുതൽ മഞ്ചേശ്വരം വരെയുള്ള 150 കിലോമീറ്റർ നീളത്തിൽ വടക്കൻ മലബാർ തീരത്ത് മാത്രമേ നമുക്ക് കാണാനാകുകയുള്ളു. രണ്ട് വർഷം മുമ്പ് നടത്തിയ ഒരു സർവേയിൽ 22 കൂടുകൾ മാത്രമേ ഇതിന് ഉള്ളുവെന്ന് കണ്ടെത്തിയിരുന്നു.
വംശനാശഭീഷണി നേരിടുന്ന ഈ ജീവികളെയാണ് ജില്ല ഔദ്യോഗിക വൃക്ഷവും പൂവും പക്ഷിയും മൃഗവും പ്രഖ്യാപിച്ചത്. അതിനാലാണ് കാസർകോട് ജില്ലാപഞ്ചായത്തിനെ യുആർഎഫ് ദേശീയ റിക്കാർഡിനായി പരിഗണിച്ചതെന്ന് സിഇഒ ഗിന്നസ് സൗദീപ് ചാറ്റർജി, ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് എന്നിവർ അറിയിച്ചു. 2024 ഫെബ്രുവരി 27 ന് കാസർകോട് സിറ്റി ടവർ ഹോട്ടലിൽ നടക്കുന്ന ചടങ്ങില്‍ പ്രശസ്‌തിപത്രവും മുദ്രയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് കൈമാറുമെന്ന് ഇവർ അറിയിച്ചു.
ALSO READ : കാഴ്‌ചകളുടെ വിസമയം തീർത്ത് അമൃത് ഉദ്യാൻ; സന്ദർശന വേളകളെ കുറിച്ചറിയാം കൂടുതൽ വിവരങ്ങൾ