കോട്ടയം: റഷ്യന്‍ ബിയര്‍ ക്യാനില്‍ പതിപ്പിച്ച രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കം ചെയ്‌ത് മാപ്പ് പറഞ്ഞ് റഷ്യൻ ബിയർ നിർമാണ കമ്പനിയായ റിവോർട്ട് ബ്രൂവറി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിന് അയച്ച ഇ മെയിലാണ് റിവോർട്ട് ബ്രൂവറി വികസന ഡയറക്‌ടർ ഗുഷിൻ റോമൻ ഖേധം പ്രകടിപ്പിച്ചത്. ബിയർ ക്യാനിൽ ഗാന്ധിജിയുടെ ചിത്രം അച്ചടിച്ചപ്പോൾ ഉണ്ടായ അസൗകര്യത്തിനും അസ്വസ്ഥതയ്ക്കും അഗാധമായ ക്ഷമാപണം നടത്തുന്നതായി കത്തിൽ പറഞ്ഞു.
ആരെയും വ്രണപ്പെടുത്താൻ ആഗ്രഹിച്ചിട്ടില്ലെന്നും റഷ്യൻ സംസ്‌കാരത്തിൻ്റെ പ്രത്യേകതകളെക്കുറിച്ച് ജനങ്ങളെ ബോധവത്‌ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹാത്മാഗാന്ധിയുടെ ചിത്രം ക്യാനില്‍ പതിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഭാഗത്ത് നിന്നും ഇന്ത്യക്കാർക്ക് അരോചകമായ സംഭവങ്ങള്‍ ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഫോട്ടോ പതിച്ച ക്യാനുകള്‍ ഇനി വിപണിയില്‍ ഇറക്കില്ല.
വിപണിയിലെത്തിയ അത്തരം ക്യാനുകളുടെ വില്‍പ്പന തടയുമെന്നും ഗുഷിൻ റോമൻ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഇനി ആവർത്തിക്കില്ലെന്നും അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. 'പൊയട്രി ഓഫ് ലൗവ്' എന്ന പേരിൽ ഈ ഉത്പന്നം ഗാന്ധിജിയുടെ ചിത്രമില്ലാതെയാണ് ഇനി പുറത്തിറക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്ട്‌സ്ആപ്പ് ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഗാന്ധിജിയുടെ ചിത്രം ബിയർ ക്യാനിൽ ഉൾപ്പെടുത്തിയത് അനുചിതമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ, ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ഡെനിസ് അലിപ്പോവ് എന്നിവർക്ക് പരാതി നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായി ന്യൂഡൽഹിയിലെ റഷ്യൻ എംബിസിയിലേയ്ക്ക് 5001 പോസ്‌റ്റുകാർഡുകൾ അയയ്ക്കുകയും ചെയ്‌തിരുന്നു.
റഷ്യൻ ബിയർ കമ്പനി ഖേദം പ്രകടിപ്പിച്ച് ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കിയ സാഹചര്യത്തിൽ സമരപരിപാടികൾ നിർത്തി വച്ചതായി ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ അറിയിച്ചു. ഗാന്ധിജിയുടെ ചിത്രം നീക്കം ചെയ്യാൻ തീരുമാനമെടുത്ത കമ്പനി അധികൃതർക്ക് നന്ദി അറിയിക്കുന്നതായും അവർ അറിയിച്ചു. സമാനരീതിയിൽ പുറത്തിറക്കിയിട്ടുള്ള മദർ തെരേസയുടെ ചിത്രവും ഒപ്പും പിൻവലിക്കണമെന്നും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇരുവരും വ്യക്തമാക്കി.
ഗാന്ധിജിയുടെ ചിത്രം ബിയർ ക്യാനിൽ നിന്നും ഒഴിവാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പാലായിൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ലഡു വിതരണം നടത്തി. പാലാ അൽഫോൻസാ കോളജ് ഗാന്ധിയൻ സ്‌റ്റഡീസിൻ്റെ നേതൃത്വത്തിൽ നടത്തിയ സമ്മേളനം ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ ഫാ. ഷാജി ജോൺ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി സാംജി പഴേപറമ്പിൽ അധ്യക്ഷത വഹിച്ചു.
2019ൽ ഇസ്രായേൽ, ചെക്ക് റിപ്പബ്ളിക് എന്നിവിടങ്ങളിൽ ഗാന്ധിജിയുടെ ചിത്രം ബിയർ കുപ്പികളിൽ അച്ചടിച്ചപ്പോഴും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതേത്തുടർന്ന് ഇരു രാജ്യങ്ങളിലും ബിയർ കുപ്പികളിൽ നിന്നും ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കിയിരുന്നു.