കാസർകോട് : സർക്കാരിനെതിരെയും പെരിയ ഇരട്ടക്കൊലക്കേസിലെ ഇടപെടലിനെതിരെയും സിപിഎം കാസർകോട് ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. പെരിയ കേസുമായി ബന്ധപ്പെട്ടു ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതിനിധികൾ പ്രതികരിച്ചു. കേസ് കൈകാര്യം ചെയ്യുന്നതിൽ ആഭ്യന്തര വകുപ്പ് പരാജയമെന്നും കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നേതാക്കളെ പ്രതികളാക്കുന്നതിന് സി.ബി.ഐക്ക് വഴിതുറന്നത് പൊലീസിന്റെ നിലപാടുകളാണെന്നും വിമർശനമുണ്ടായി.
ആഭ്യന്തര വകുപ്പ് കൈവശമുണ്ടായിട്ടും പെരിയ കേസിൽ ഒന്നും ചെയ്യാനായില്ലെന്നാണ് ചില പ്രതിനിധികളുടെ വിമർശനമുണ്ടായത്. കൊലപാതകം നടക്കുന്നതിനു മുമ്പ് പാർട്ടി പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങൾ വേണ്ടപോലെ കൈകാര്യം ചെയ്തിരുന്നുവെങ്കിൽ കൊലപാതകം നടക്കില്ലായിരുന്നു. ജില്ലാ നേതൃത്വത്തിന്റെ പരാജയമായിരുന്നു അതെന്ന് പ്രതിനിധികള്‍ പൊതു ചർച്ചയിൽ പറഞ്ഞു.
പെരിയ കേസിലെ പ്രതികളെ സംരക്ഷിക്കുമെന്ന് ജില്ലാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിഷയത്തിൽ വിമർശനം. മന്ത്രിമാർ ജില്ലയെ അവഗണിക്കുകയാണെന്നും പ്രതിനിധികൾ വിമർശിച്ചു. എ വിജയരാഘവന്‍റെ ഉദ്ഘാടന പ്രസംഗത്തിനെതിരെയും വിമർശനമുയർന്നു. കാസർകോട് ജില്ലയോട് പാർട്ടിക്കും മന്ത്രിമാർക്കും അവഗണനയാണ്. രണ്ട് തവണ ഭരണം ലഭിച്ചിട്ടും ജില്ലക്ക് പാർട്ടിയുടെ മന്ത്രിയെ ലഭിച്ചില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഈ സമ്മേളനത്തിൽ സർക്കാരിന്റെ പ്രതിനിധിയെ അയക്കാനും നേതൃത്വം തയ്യാറായിട്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാർട്ടി സ്ഥാനാർഥിയും ജില്ലാ സെക്രട്ടറിയുമായ എം.വി. ബാലകൃഷ്‌ണന്‍റെ കനത്ത തോല്‍വിയെ പാർട്ടി ഗൗരവത്തിലെടുത്തില്ലെന്ന് ഒരു പ്രതിനിധി പറഞ്ഞു. തോല്‍വിയെ ഈ രീതിയിൽ സമീപിക്കുന്നത് ഗുരുതര പ്രശ്നമാണെന്ന് മഞ്ചേശ്വരത്തു നിന്നുള്ള പ്രതിനിധി പറഞ്ഞു.
പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവന്‍റെ ഉദഘാടന പ്രസംഗത്തിനെതിരെയും പ്രതിനിധികൾ വിമർശനം ഉയർത്തി. വന്യജീവി ആക്രമണം ജില്ലയിലെ ജനങ്ങൾ നേരിടുന്ന പ്രശ്‌നമാണ്. അതിനെ ലഘൂകരിച്ച് കണ്ടത് അനുചിതമായെന്നും ഇത് തന്നെയാണ് ജാവ്‌ദേക്കർ വിഷയത്തിൽ ഇ പി ജയരാജന് സംഭവച്ചതെന്നും പ്രതിനിധികൾ പറഞ്ഞു.
കാരണം പ്രമേയത്തിൽ ജില്ലയിലെ മലയോര ഗ്രാമങ്ങളിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണം എന്നുണ്ടായിരുന്നു. ജില്ലയില്‍ സമീപകാലത്ത് രൂക്ഷമായ വന്യമൃഗ ശല്യം പരിഹരിക്കാന്‍ ശാശ്വതമായ ഇടപെടല്‍ വേണമെന്നാണ് സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടത്. ജില്ലയില്‍ മുമ്പെങ്ങും ഇല്ലാത്ത വിധം വന്യജീവി അക്രമണം വർധിച്ചിരിക്കുകയാണ്. കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, കുരങ്ങ്, മയില്‍, തുടങ്ങി വന്യജീവികള്‍ക്കൊപ്പം അടുത്ത കാലത്തായി പുലിയുടെ സാന്നിധ്യവും മലയോര മേഖലയിലെ ജനങ്ങളില്‍ ഭീതി ഉളവാക്കുകയാണ്.
ജില്ലയില്‍ പുലിയുടെ ശല്യവും അടുത്ത കാലത്തായി വര്‍ധിക്കുകയാണ്. ജില്ലയില്‍ കൂടുതല്‍ ഫോറസ്റ്റ് സ്റ്റേഷനുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം അടിയന്തിരമായും പരിഗണിക്കണം. കൂടുതല്‍ മനുഷ്യജീവനുകള്‍ നഷ്‌ടമാകാതിരിക്കാന്‍ വനം വകുപ്പ് ജാഗ്രത പുലര്‍ത്തുന്നതോടൊപ്പം ജില്ലയ്ക്ക് ആവശ്യമായ ഫണ്ടും, വാഹനങ്ങളും, നിയമനങ്ങളും നടത്തി ജില്ലയിലെ വനം വകുപ്പിനെ സുശക്തമാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായും ഇടപെടണമെന്നും ആവശ്യപെട്ടിരിന്നു.
ഇതിനിടയിലാണ് വിജയരാഘവൻ പ്രസംഗത്തിൽ വന്യജീവി ആക്രമണം ലഘൂകരിച്ചതായുള്ള വിമർശനം ഉയർന്നത്. മഞ്ചേശ്വരത്ത് ഏരിയ സെക്രട്ടറിയുടെ ചുമതല ജില്ല നേതാക്കൾക്ക് നല്‍കുന്നതിനെതിരെയും വിമര്‍ശനമുയര്‍ന്നു. മണ്ഡലത്തിൽ പാർട്ടി വോട്ടുകൾ ചോരുന്നുണ്ടെന്നും അത് പരിശോധിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇന്ന് നടക്കുന്ന പൊതുചർച്ചയിലും വിമർശനങ്ങൾ ഉയരും.