കാസർകോട്: കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ഡിവൈഎഫ്ഐ മുൻ ജില്ല കമ്മിറ്റി അംഗം തട്ടിയത് ലക്ഷങ്ങൾ. സിപിസിആർഐയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് കുമ്പള കിദൂര്‍ സ്വദേശി നിഷ്‌മിത ഷെട്ടിയോട് 15 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു എന്നാണ് പരാതി. പരാതിയില്‍ കാസർകോട് സ്വദേശിനിയായ സച്ചിത റൈക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.
മഞ്ചേശ്വരത്തെ സ്‌കൂൾ അധ്യാപികയാണ് ബൽത്തക്കല്ലുവിലെ സച്ചിത റൈ. 'ഞാനൊരു ടീച്ചർ ആണ് എന്നെ വിശ്വസിക്കാം എന്നാണ് സച്ചിത റൈ പറഞ്ഞതെന്നും സിപിസിആർഐയിൽ അസിസ്റ്റന്‍റ് മാനേജരായി ജോലി ലഭിക്കും എന്ന് വിശ്വസിപ്പിച്ചാണ് പണം ആവശ്യപ്പെട്ടതെന്നും പരാതിക്കാരി നിഷ്‌മിത പറയുന്നു.
![JOB OFFER FRAUD KASARAGOD EXTORTED LAKHS BY OFFERING JOB KSD ഡിവൈഎഫ്ഐ നേതാവ് തട്ടിപ്പ് കാസര്‍കോട് ജോലി തട്ടിപ്പ് അധ്യാപിക](https://etvbharatimages.akamaized.net/etvbharat/prod-images/08-10-2024/22638081_sachitha-2.jpg)
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
15 ലക്ഷം രൂപ ഒരുമിച്ച് തരാൻ ഇല്ലെന്ന് പറഞ്ഞപ്പോൾ, ഗഡുക്കളായി തന്നാൽ മതിയെന്ന് പറഞ്ഞുവെന്നും ഇത് പ്രകാരം 15,05,796 രൂപ സച്ചിത റൈക്ക് നൽകിയെങ്കിലും ജോലി ലഭിച്ചില്ലെന്നും യുവതി പറയുന്നു. അധ്യാപക സംഘടനയായ കെഎസ്‌ടിഎയുടെ ഉപജില്ല കമ്മിറ്റി അംഗം കൂടിയാണ് സച്ചിത. സമാന രീതിയില്‍ ഇവര്‍ മറ്റ് പലരില്‍ നിന്നും പണം തട്ടിയതായി പൊലീസ് സംശയിക്കുന്നു. യുവതിക്കെതിരെ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
![JOB OFFER FRAUD KASARAGOD EXTORTED LAKHS BY OFFERING JOB KSD ഡിവൈഎഫ്ഐ നേതാവ് തട്ടിപ്പ് കാസര്‍കോട് ജോലി തട്ടിപ്പ് അധ്യാപിക](https://etvbharatimages.akamaized.net/etvbharat/prod-images/08-10-2024/22638081_sachitha.png)
പല തവണയായാണ് നിഷ്‌മിത പണം കൈമാറിയത്. പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ല. സിപിസിആർഐയിൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകി.
പരിചയം സമൂഹമാധ്യമത്തിലൂടെ: സമൂഹമാധ്യമത്തിലൂടെയാണ് നിഷ്‌മിത സച്ചിതയെ പരിചയപ്പെടുന്നത്. ഡിവൈഎഫ്ഐ മുൻ ജില്ല കമ്മിറ്റിയംഗവും ബാലസംഘം മുൻ സംസ്ഥാന കമ്മിറ്റി അംഗവുമാണ് സച്ചിത. സമാന രീതിയിൽ പലരിൽ നിന്നായി സച്ചിത പണം തട്ടിയെടുത്തതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പലരും നേരിട്ടാണ് പണം നൽകിയത്.
അതിനാല്‍ പണം കൈമാറിയതിന് തെളിവില്ല. അതിനാൽ ഇവർ പരാതി നൽകാൻ മടിക്കുകയാണ്.
എന്നാൽ തന്നെ കർണ്ണാടകയിലെ ചിലർ വഞ്ചിച്ചതാണെന്നും തനിക്കും പണം നഷ്‌ടമായിട്ടുണ്ടെന്നുമാണ് സച്ചിതയുടെ വിശദീകരണം.
Also Read: സിംഗപ്പൂരിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി അറസ്‌റ്റിൽ