കാസർകോട് : ചിത്താരി ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ റാഗിങ് സംഭവത്തിൽ 15 പ്ലസ്‌ടു വിദ്യാർഥികൾക്കെതിരെ ഹൊസ്‌ദുർഗ് പൊലീസ് കേസെടുത്തു. മർദനത്തിനാണ് നിലവിൽ വിദ്യാർഥികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
സ്‌കൂളിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ച ശേഷം റാഗിങ് വകുപ്പുകൾ കൂടി ചുമത്തും. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് സംഭവം. ചിത്താരി ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിക്ക് നേരെയാണ് പ്ലസ് ടു വിദ്യാർഥികളുടെ റാഗിങ് നടന്നത്. പള്ളിക്കര സ്വദേശിയായ വിദ്യാർഥി ഷൂ ധരിച്ചെത്തിയതിനാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേർന്ന് മർദിച്ചതെന്ന് പറയുന്നു.
വിവരം പുറത്തുപറഞ്ഞാൽ മർദനം തുടരുമെന്ന് ഭീഷണിപ്പെടുത്തി. മർദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നത് ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കുട്ടിയെ ചോദ്യം ചെയ്‌തപ്പോഴാണ് റാഗിങ് വിവരം പുറത്തായത്. തുടർന്ന് രക്ഷിതാക്കൾ ഹൊസ്‌ദുർഗ് പൊലീസിൽ പരാതി നൽകുകയായിരുന്നു.