തിരുവനന്തപുരം: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനിടെ ആനകള്‍ വിരണ്ടോടി മൂന്നു മനുഷ്യ ജീവനുകള്‍ നഷ്‌ടമാകുകയും അഞ്ചോളം പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്‌ത സംഭവത്തോടെ കേരളത്തിലെ ഉത്സവങ്ങളിലെ ആന എഴുന്നള്ളത്തു സംബന്ധിച്ച് ആശങ്കയേറുന്നു. കൊയിലാണ്ടിയില്‍ ഉത്സവത്തിന് രണ്ട് ആനകളെ എഴുന്നള്ളിക്കാനുള്ള അനുമതി വാങ്ങിയ ശേഷം മൂന്ന് ആനകളെ എഴുന്നള്ളിക്കുകയായിരുന്നു എന്ന ആക്ഷേപം വ്യാപകമായി ഉയരുന്നുണ്ട്.
ഉത്സവങ്ങളില്‍ പരമ്പരാഗതമായി തുടരുന്ന ആചാരങ്ങള്‍ നിലനിര്‍ത്തുക എന്നതോടൊപ്പം സുരക്ഷിതമായിരിക്കണം നമ്മുടെ ക്ഷേത്രോത്സവ ചടങ്ങുകള്‍ എന്നതു കൂടി അടിവരയിടുകയാണ് കൊയിലാണ്ടി മണക്കുളങ്ങര അപകടം. ക്ഷേത്ര ഉത്സവങ്ങളിലെ ആന എഴുന്നള്ളത്ത് അങ്ങേയറ്റം സുരക്ഷിതമാക്കു എന്ന ലക്ഷ്യത്തോടെയാണ് 2012 ല്‍ സംസ്ഥാന വനം വകുപ്പ്് നാട്ടാന പരിപാലന ചട്ടം അഥവാ കേരള ക്യാപിറ്റീവ് എലഫൻ്റ് മാനേജ്‌മെൻ്റ് ആന്‍ഡ് മെയിൻ്റനന്‍സ് റൂള്‍സ് പരിഷ്‌കരിച്ചത്. നാട്ടാനകളെ പരിപാലിക്കേണ്ടതു സംബന്ധിച്ച വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ ചട്ടങ്ങളുടെ 10-ാം ഇനമായാണ് എഴുന്നള്ളത്തു സംബന്ധിച്ച നിര്‍ദ്ദേശങ്ങളുള്ളത്.
എഴുന്നള്ളത്തു സംബന്ധിച്ച് നാട്ടാന പരിപാലന ചട്ടത്തിലുള്ളതിങ്ങനെ:
1. ജില്ലാതല കമ്മിറ്റി രൂപീകരണം: കളക്‌ടര്‍മാര്‍ അധ്യക്ഷനായ ജില്ലാതല കമ്മിറ്റി എല്ലാ ജില്ലകളിലും രൂപീകരിക്കണം. ഈ കമ്മിറ്റിയുടെ കണ്‍വീനര്‍ വനം വകുപ്പ് ഡിഎഫ്ഒ ആയിരിക്കും. സിറ്റി പൊലീസ് കമ്മിഷണര്‍ അല്ലെങ്കില്‍ എസ്‌പി, ജില്ലാ വെറ്റിനറി ഓഫീസര്‍, ഫയര്‍ഫോഴ്‌സ് പ്രതിനിധി, ആന ഉടമകളുടെ പ്രതിനിധി, പാപ്പാന്‍മാരുടെ രണ്ടു പ്രതിനിധികള്‍, മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള സംഘടനയുടെ പ്രതിനിധി, ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രതിനിധി എന്നിവരടങ്ങിയതാണ് ജില്ലാതല കമ്മിറ്റി.
2. ഈ കമ്മിറ്റി ഉത്സവ സീസണ്‍ തുടങ്ങുന്നതിനു മുന്‍പായി ഒക്‌ടോബറില്‍ യോഗം ചേര്‍ന്ന് ആനകളുടെ ക്ഷേമവും പൊതുജനങ്ങളുടെ സുരക്ഷയും ഉറപ്പു വരുത്തേണ്ടതാണ്.
3. നിലവിലെ എഴുന്നള്ളത്തിന് അനുമതിയുള്ള ക്ഷേത്രങ്ങളില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിപ്പിക്കുന്നതും പുതുതായി ക്ഷേത്രങ്ങളെ എഴുന്നള്ളത്തിന് ഉള്‍പ്പെടുത്തുന്നതും കമ്മിറ്റി നിരത്സാഹപ്പെടുത്തേണ്ടതാണ്.
ഇതിനു പുറമേ ഉത്വ കമ്മിറ്റികളുമായി ചേര്‍ന്ന് താഴെ പറയുന്ന കാര്യങ്ങള്‍ ഉറപ്പാക്കേണ്ടതാണ്:
എഴുന്നള്ളത്തുകള്‍ക്ക് ആനകള്‍ തമ്മില്‍ ആവശ്യമായ അകലം പാലിക്കേണ്ടതാണ്, മദപ്പാടുള്ള ആനകളെ എഴുന്നള്ളത്തിന് ഉപയോഗിക്കരുത്, രോഗം ബാധിച്ചതോ മുറിവുള്ളവയോ ക്ഷിണിച്ചതോ ഗര്‍ഭിണിയായതോ ആയ അനകളെ എഴുന്നള്ളത്തിന് ഉപയോഗിക്കരുത്, നട്ടുച്ച വെയിലില്‍ വിശ്രമമില്ലാതെ ദീര്‍ഘ നേരം ആനകളെ നടത്തരുത്, ആനകളെ ദീര്‍ഘനേരം വെയലത്തു നിര്‍ത്താനോ ഉഗ്രശബ്‌ദത്തില്‍ പടക്കം പൊട്ടിക്കാനോ അനുവദിക്കരുത്, അഞ്ചിലധികം ആനകള്‍ പങ്കെടുക്കുന്ന എഴുന്നള്ളിപ്പുകള്‍ക്ക് ഒരു വെറ്റിനറി ഡോക്‌ടറുടെ സേവനം ഉറപ്പാക്കേണ്ടതാണ്, എഴുന്നള്ളത്തിന് 72 മണിക്കൂറിനു മുന്‍പായെങ്കിലും തൊട്ടടുത്ത ഫോറസ്റ്റ് റേഞ്ച് ഓഫീസിലോ പോലീസ് സ്‌റ്റേഷനിലോ എഴുന്നള്ളത്തു സംബന്ധിച്ച അറിയിപ്പു നല്‍കേണ്ടതാണ്, എഴുന്നള്ളത്തു സമയത്ത് ആനയെ ഇടച്ചങ്ങല, മാലച്ചങ്ങല എന്നിവയാല്‍ ആനയുടെ കാലുകള്‍ ബന്ധിപ്പിക്കേണ്ടതാണ്, എഴുന്നള്ളത്തു സമയത്ത് പാപ്പന്‍മാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതാണ്, പറയെടുപ്പിന് ആനകള്‍ക്ക് കൃത്യമായ വിശ്രമം നല്‍കേണ്ടതും രാവിലെ ആറു മുതല്‍ 11 വരെയും വൈകിട്ട് നാല് മുതല്‍ എട്ടു വരെയുമായി പരിമിതപ്പെടുത്തേണ്ടതാണ്, ആനകള്‍ വരുത്തുന്ന നഷ്‌ടം ലഘൂകരിക്കുന്നതിലേക്കായി 25 ലക്ഷം രൂപയ്ക്ക് ഉത്സവം ഇന്‍ഷ്വര്‍ ചെയ്യേണ്ടതാണ്. വനം വകുപ്പിലെ സാമൂഹിക വനവത്കരണ വിഭാഗമാണ്
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇത്രയും നിബന്ധനകളാണ് 2012 ലെ നാട്ടാന പരിപാലന ചട്ടത്തില്‍ എഴുന്നള്ളത്തിന് ആനകളെ ഉപയോഗിക്കുന്നതിനുള്ളത്. ആന എഴുന്നള്ളത്തിന് അനുമതി ലഭിക്കാന്‍ ഉത്സവങ്ങള്‍ ജില്ലാ തല കമ്മിറ്റി മുന്‍പാകെ രജിസ്റ്റര്‍ ചെയ്‌തിരിക്കണമെന്ന് തിരുവനന്തപുരം ജില്ലാ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം എസിഎഫ് സജു ഇടിവി ഭാരതിനോടു പറഞ്ഞു.
എന്നാല്‍ 2012 ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ചട്ടങ്ങള്‍ സ്‌പഷ്‌ടീകരിച്ചുകൊണ്ട് 2014 ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ നിബന്ധനകള്‍ കുറച്ചു കൂടി കൃത്യമാക്കുന്നു. 2012 വരെ അനുമതിയുണ്ടായിരുന്ന ഉത്സവങ്ങള്‍ക്കല്ലാതെ പുതുതായി ഉത്സവങ്ങള്‍ക്ക് ആന എഴുന്നള്ളത്തിന് അനുമതി നല്‍കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ആറുമാസത്തിനു മുന്‍പായി ഉത്സവങ്ങള്‍ ജില്ലാ കമ്മിറ്റി മുന്‍പാകെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ജില്ലാ കമ്മിറ്റിയുടെ രജിസ്‌ട്രേഷനുള്ള ഉത്സവങ്ങള്‍ക്കു മാത്രമേ ആന എഴുന്നള്ളത്തിന് അനുമതിയുണ്ടായിരിക്കുകയുള്ളൂ.
അതല്ലാതെ സ്വന്തം നിലയില്‍ ആന എഴുന്നള്ളത്തു നടത്തുന്നത് നിയമവിരുദ്ധവും നടപടി ക്ഷണിച്ചു വരുത്തുന്നതുമായിരിക്കുമെന്നും തിരുവനന്തപുരം സോഷ്യല്‍ ഫോറസ്ട്രി എസിഎഫ് വ്യക്തമാക്കുന്നു. അതേസയമയം ചട്ടത്തില്‍ ആനകള്‍ തമ്മിലും അനകളും ആളുകളും തമ്മിലും എത്ര അകലം പാലിക്കണം ആനയും പടക്കവുമായി എത്ര അകലം, ആനയും തീവെട്ടിയുമായി എത്ര അകലം എന്നു വ്യക്തമായി പറയുന്നില്ല.
Also Read: അതേ ഫെബ്രുവരി 13, ഒരു പതിറ്റാണ്ടിനിപ്പുറം വീണ്ടും ആനക്കലി; കുറുവങ്ങാട്ടുകാർ ഓർക്കുകയാണ് ആ പഴയ കഥ - OLD ELEPHANT STORY KOZHIKODE