കാസര്‍കോട്: ഒരു നൂറ്റാണ്ടിൻ്റെ കഥപറയുന്ന പൂര്‍ണമായും മരംകൊണ്ട് നിര്‍മ്മിച്ച ഒരു പഴയ വീട്. തിരുവിതാംകൂറില്‍ നിന്നും മലബാറിലേക്ക് കുടിയേറി വന്നപ്പോള്‍ ഒഴുകയില്‍ ലൂയിസ് കൊണ്ടുവന്നതാണ് ഈ തടിവീട്. 120 ലധികം വര്‍ഷത്തോളം കാലപ്പഴക്കമുണ്ടെങ്കിലും ഒരു കേടുപാടുപോലും ഈ വീടിന് സംഭവിച്ചിട്ടില്ല എന്നത് അത്ഭുതപ്പെടുത്തും.
നിര്‍മാണത്തിലെ വൈദഗ്ധ്യം തന്നെയാണ് ഈ വീടിനെ വേറിട്ട് നിര്‍ത്തുന്നത്. വിശാലമായ നാലു മുറികളും ഒരു വരാന്തയും നിലവറയും തട്ടിന്‍പുറവുമൊക്കെയുണ്ട്. മുറിയില്‍ മരം കൊണ്ട് നിര്‍മിച്ച മേക്കപ്പ് സെറ്റും വാതിലുകളുടെ ക്രമീകരണവുമൊക്കെ കൗതുകമുള്ളതാണ്. കൊടുവേനലില്‍ പോലും ഈ വീട്ടില്‍ ഫാന്‍ വേണ്ട. അത്രയക്ക് കുളിരാണ് അകത്ത്. പൂർണമായും മരം ആയതിനാൽ അടുപ്പ് പുറത്താണ്. പാലായിൽ ലൂയിസിൻ്റെ പിതാവ് നിര്‍മിച്ചതാണ് ഈ വീട്. കാസര്‍കോട് വെള്ളരിക്കുണ്ടിലേക്ക് കുടിയേറിയപ്പോള്‍ വീട് പൊളിച്ച് സാധനങ്ങളെല്ലാം കൂടെ കൊണ്ടുവരികയായിരുന്നു.
"ചാച്ചന് ഈ വീടെന്ന് പറഞ്ഞാല്‍ ജീവനാണെന്ന് മകന്‍ ജോഷ്വ പറയുന്നു. മൂന്നു ലോറികളിലായാണ് വീട് വെള്ളരിക്കുണ്ടില്‍ എത്തിച്ചതെന്നും ഒരോ മരത്തിൻ്റെ ഭാഗത്തിനും നമ്പര്‍ ഇട്ടാണ് കൊണ്ടുവന്നതെന്നും മൂന്നു മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയതെന്നും ജോഷ്വ ഓര്‍ക്കുന്നു. ദിവസങ്ങളോളം ആശാരിമാര്‍ ഇതിനുവേണ്ടി പ്രയത്‌നിച്ചു. കാരണം ഒരെണ്ണം മാറിയാല്‍ എല്ലാം മാറുമെന്നും ജോഷ്വ പറയുന്നു.
നാല്‍പത് വര്‍ഷത്തോളം ലൂയിസും കുടുംബവും താമസിച്ചത് ഈ വീട്ടിലാണ്. അന്നത്തെ തച്ചൻ്റെ കൊത്തുപണികളുടെ അത്ഭുതങ്ങളും ഈ വീട്ടില്‍ കാണാം. മേല്‍ക്കൂര ഇപ്പോള്‍ ഓടിട്ടിരിക്കുകയാണ്. നേരത്തെ ഓലമേഞ്ഞത് ആയിരുന്നു. പലകയും കഴുക്കോലും ഉറപ്പിക്കാന്‍ ഉപയോഗിച്ചത് ഈട്ടിമരം കൊണ്ടുള്ള ആണിയാണ്. ഭൂരിഭാഗവും പ്ലാവ് കൊണ്ടാണ് നിര്‍മ്മാണം. ഇരൂളും മറ്റ് മരങ്ങളും ഉപയോഗിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പരമ്പരാഗത കര്‍ഷകനായ ലൂയിസ് കാര്‍ഷിക ഉത്‌പന്നങ്ങള്‍ സൂക്ഷിക്കുന്നതും ഇവിടെയാണ്. പണ്ടുകാലത്ത് ഉപയോഗിച്ച നിരവധി കാര്‍ഷിക ഉപകരണങ്ങളും ഇവിടെത്തിയാല്‍ കാണാം. പുരാവസ്‌തു പ്രേമികള്‍ ഈ വീട്ടിലെ സാധനങ്ങള്‍ വാങ്ങിക്കാന്‍ താത്‌പര്യം പ്രകടിപ്പിച്ചെത്തിയിരുന്നെങ്കിലും ലൂയിസ് സമ്മതിച്ചില്ല. തൻ്റെ കാലശേഷം മകന്‍ ജോഷ്വയ്‌ക്ക് അവകാശപ്പെട്ടതാണെന്നാണ് ലൂയിസ് പറയുന്നത്.
അപൂർവമായി മാത്രം തുറക്കുന്ന വാതിൽ
പ്രത്യേക ദിവസങ്ങളിൽ മാത്രം തുറക്കുന്ന ഒരു വാതിലും ഈ വീട്ടിൽ ഉണ്ട്. വലിച്ച് തുറക്കുന്ന രീതിയിലാണ് നിർമാണം. വിവാഹം, മരണം, മറ്റ് ആഘോഷ ദിവസങ്ങൾക്ക് മാത്രമേ ഈ വാതിൽ തുറക്കുകയുള്ളു. അല്ലെങ്കിൽ മറ്റൊരു വാതിലൂടെ ആണ് പ്രവേശനം. ഈ വാതിൽ തുറന്നെന്നാൽ വീട്ടിൽ പ്രധാനപ്പെട്ട ചടങ്ങ് ഉണ്ടെന്നാണ് പറയപ്പെടാറ്.
മരം ചിതലരിക്കില്ല
മരം ചിതലരിക്കാതിരിക്കാനുളള രഹസ്യ സൂത്രവും ഈ വീട്ടിൽ ചെയ്‌തിട്ടുണ്ട്. കരിങ്ങോട്ടയുടെ ഇല, ഓടലിൻ്റെ ഇല എന്നിവ ഉപയോഗിച്ചാണ് ചിതലരിക്കാതിരിക്കാനുളള സൂത്രം നിർമിക്കുന്നത്. കരിങ്ങോട്ടയുടെ ഇലയ്ക്ക് മുകളിൽ ഓടലിൻ്റെ ഇല കൂടി വയ്‌ക്കും. അപ്പോൾ ചിതൽ പിടിക്കില്ലെന്നാണ് പറയപ്പെടുന്നത്.
രണ്ട് കാളകള്‍ വലിച്ചാല്‍ പോലും പൊട്ടാത്ത ഞവരി
രണ്ട് കാളകള്‍ വലിച്ചാല്‍ പോലും പൊട്ടാത്ത നെല്‍പ്പാടം നിരപ്പാക്കുന്ന ഞവരി ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. വേങ്ങ അഥവാ പൂവത്തിൻ്റെ പലകയാണ് ഇതിന് ഉപയോഗിക്കുന്നത്. ഇതിൻ്റെ പിടി തേക്ക് കൊണ്ട് നിര്‍മ്മിച്ചതാണ്. ഞവരിപൊട്ടിയാല്‍ അന്നം മുടങ്ങും എന്നാണ് പറയാറ്. കാരണം ഞവരി ഉണ്ടാക്കുന്നത് അത്ര എളുപ്പമല്ല.
പുല്‍തൈലം ഉണ്ടാക്കാന്‍ പശയില്ലാത്ത മര വീപ്പ
പത്ത് വര്‍ഷത്തോളം ലൂയിസിൻ്റെ പ്രധാന വരുമാന മാര്‍ഗം പുല്‍തൈലം ആണ്. സ്വന്തമായി തൈലം ഉണ്ടാക്കാന്‍ മര വീപ്പയും കൂടെ കൊണ്ടുവന്നിരുന്നു. മരക്കഷ്‌ണങ്ങള്‍ അടുക്കിവച്ചാണ് നിര്‍മാണം. ആയിരം ലിറ്റര്‍ വെള്ളം ഇതില്‍ ഒഴിച്ചുവയ്‌ക്കാം.
Also Read: മായമില്ലാത്ത 'തിരുവാർപ്പ് ചില്ലീസ്'; നൂറുമേനി വിളഞ്ഞ് പഞ്ചായത്തിന്‍റെ പച്ചമുളക് കൃഷി