'കപ്പടിക്കണമെങ്കില്‍ നമ്മള്‍ പോരാടിയേ മതിയാവൂ,.. ഒരു ദൈവവും നമ്മെ രക്ഷിക്കാന്‍ വരില്ല'... 2013-ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മുന്നോടിയായി ക്യാപ്റ്റന്‍ എംഎസ് ധോണി സഹതാരങ്ങളോട് പറഞ്ഞ വാക്കുകളാണിത്. ടൂര്‍ണമെന്‍റിലെ ഇന്ത്യന്‍ വിജയത്തില്‍ ധോണിയുടെ ഈ വാക്കുകള്‍ക്ക് എത്രത്തോളം പ്രാധാന്യമാണുള്ളതെന്ന് പൊരുതി നേടിയ കപ്പ് നമ്മള്‍ ഓരോരുത്തരോടുമായി പറയും.
ധോണിയുടെ തന്ത്രങ്ങളുടെയും ധീരമായ തീരുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ മികച്ച പ്രകടനം നടത്തിയായിരുന്നു ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഇന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മധ്യനിരയില്‍ നിന്നും മാറ്റി ഓപ്പണറാക്കി പരീക്ഷിക്കുന്നതുള്‍പ്പെടെയുള്ള ധോണിയുടെ തീരുമാനങ്ങള്‍ ഇന്ത്യയുടെ കുതിപ്പിന് ഊര്‍ജമാവുകയും ചെയ്‌തു. എന്നാല്‍ ഫൈനലിലെ കഥ അല്‍പം വ്യത്യസ്‌തമായിരുന്നു. തട്ടകമായ ബെര്‍മിങ്‌ഹാമില്‍ ഇംഗ്ലണ്ടായിരുന്നു ധോണിപ്പടയുടെ എതിരാളി.
ഫൈനലിലെ വെല്ലുവിളി
ഏകദിന ഫോര്‍മാറ്റിലായിരുന്ന മത്സരം ഫൈനലിലേക്ക് എത്തിയപ്പോള്‍ ടി20യായി മാറി. മത്സരത്തില്‍ ടോസ് നേടിയ ആതിഥേയര്‍ ബോളിങ് തിരഞ്ഞെടുത്തു. തുടക്കം തന്നെ ഇന്ത്യയ്‌ക്ക് തിരിച്ചടിയേറ്റു. മികച്ച ഫോമില്‍ കളിച്ചിരുന്ന രോഹിത്തിനെ ഒമ്പത് റണ്‍സില്‍ സ്റ്റുവർട്ട് ബ്രോഡ് പുറത്താക്കി. തുടര്‍ന്ന് ഒന്നിച്ച ശിഖര്‍ ധവാന്‍- വിരാട് കോലി സഖ്യം ടീമിനെ മുന്നോട്ട് നയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സ് നില്‍ക്കെ 31 റണ്‍സ് നീണ്ടു നിന്ന കൂട്ടുകെട്ട് ശിഖര്‍ ധവാനെ വീഴ്‌ത്തിക്കൊണ്ട് ഇംഗ്ലണ്ട് പൊളിച്ചു. പിന്നീട് ചില്ലുകൊട്ടാരം പോലെ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിയുന്നതാണ് കാണാന്‍ കഴിഞ്ഞത്. ദിനേശ് കാര്‍ത്തിക് (6), സുരേഷ് റെയ്‌ന (1), ക്യാപ്റ്റന്‍ എംഎസ് ധോണി (0) എന്നിവര്‍ നിരാശപ്പെടുത്തി. ഇതോടെ 13 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 66 റൺസ് എന്ന നിലയിൽ ഇന്ത്യ തകര്‍ന്നു.
![India vs England MS DHONI LATEST SPORTS NEWS ചാമ്പ്യന്‍സ് ട്രോഫി](https://etvbharatimages.akamaized.net/etvbharat/prod-images/15-02-2025/23548463_champions-trophy.jpg)
രക്ഷകരാവുന്ന കോലിയും ജഡ്ഡുവും
പിന്നീട് ടീമിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം കോലിയ്‌ക്കും രവീന്ദ്ര ജഡേജയ്‌ക്കുമായി. 47 റൺസിന്‍റെ നിർണായക കൂട്ടുകെട്ടായിരുന്നു ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. 34 പന്തിൽ നിന്ന് 43 റൺസ് നേടിയ കോലിയെ വീഴ്‌ത്തിക്കൊണ്ടായിരുന്നു ഇംഗ്ലണ്ട് ബ്രേക്ക് ത്രൂ നേടിയത്. ജഡേജ 25 പന്തിൽ നിന്ന് 33 റൺസ് നേടി പുറത്താവാതെ നിന്നു.
ഇന്നിങ്‌സിന്‍റെ 20 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 7 വിക്കറ്റ് നഷ്‌ടത്തിൽ 129 റൺസായിരുന്നു ഇന്ത്യയ്‌ക്ക് നേടാന്‍ കഴിഞ്ഞത്. നാല് ഓവറിൽ 20 റൺസ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവി ബൊപ്പാര ഇംഗ്ലീഷ് നിരയില്‍ ഏറെ തിളങ്ങി.
വരിഞ്ഞ് മുറുക്കിയ ഇന്ത്യന്‍ ബോളിങ് വീര്യം
ടി20 ക്രിക്കറ്റ് അതിന്‍റെ കൗമാരത്തിലായിരുന്നുവെങ്കിലും ഇംഗ്ലണ്ടിനെ സംബന്ധിച്ച് പിന്തുടരാന്‍ ഏറെ എളുപ്പമുള്ള ലക്ഷ്യമായിരുന്നുവിത്. എന്നാല്‍ വിജയമുറപ്പിക്കാന്‍ എന്തിനും തയ്യാറായാണ് ധോണിയും സംഘവും ബോളിങ്ങിന് എത്തിയത്. ക്യാപ്റ്റൻ അലിസ്റ്റർ കുക്കിനെ രണ്ട് റണ്‍സില്‍ നഷ്‌ടമായതോടെ ഇംഗ്ലണ്ടിന്‍റെയും തുടക്കം പാളി.
ജോനാഥൻ ട്രോട്ട് മികച്ച പ്രകടനവുമായി പ്രത്യാക്രമണത്തിന് മുതിര്‍ന്നു. എന്നാല്‍ സ്പിന്നർമാരായ അശ്വിനും ജഡേജയും ചേർന്ന് ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കി. ട്രോട്ട്, ജോ റൂട്ട്, ഇയാൻ ബെൽ എന്നിവരെയാണ് ഇരുവരും ചേര്‍ന്ന് പുറത്താക്കിയത്. പിന്നീട് ഇയാന്‍ മോർഗനും രവി ബൊപ്പാരയും ക്രീസിൽ ഒന്നിക്കുമ്പോള്‍ 46 റൺസിന് 4 എന്ന നിലയിൽ തകര്‍ച്ച നേരിടുകയായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ ഇരുവരും ടീമിന് പ്രതീക്ഷ നല്‍കി.
![India vs England MS DHONI LATEST SPORTS NEWS ചാമ്പ്യന്‍സ് ട്രോഫി](https://etvbharatimages.akamaized.net/etvbharat/prod-images/15-02-2025/23548463_champions-trophy-india.jpg)
കളിതിരിച്ച് ഇഷാന്ത്
ഇന്ത്യന്‍ നിരയില്‍ ഇഷാന്ത് ശര്‍മയെയായിരുന്നു ഇരുവരും കൂടുതല്‍ ആക്രമിച്ചത്. തന്‍റെ ആദ്യ മൂന്ന് ഓവറില്‍ 27 റണ്‍സായിരുന്നു താരം വഴങ്ങിയത്. 30 പന്ത് ബാക്കി നില്‍ക്കെ 48 റണ്‍സായിരുന്നു ഇംഗ്ലീഷ് വിജയ ലക്ഷ്യം. ഇതു അവസാന മൂന്ന് ഓവറിലേക്ക് എത്തിയപ്പോള്‍ 28 റണ്‍സിലേക്ക് എത്തി. ഇന്ത്യന്‍ നിരയില്‍ ഉമേഷ് യാദവിന് രണ്ടും അശ്വിൻ, ജഡേജ, ഭുവനേശ്വർ കുമാര്‍ എന്നിവര്‍ക്ക് ഓരോന്ന് വീതവുമായിരുന്നു തങ്ങളുടെ നാല് ഓവര്‍ ക്വാട്ടയില്‍ ബാക്കിയുണ്ടായിരുന്നത്.
എന്നാല്‍ നിര്‍ണായകമായ 18-ാം ഓവര്‍ ധോണി ഇഷാന്തിനെ പന്തേല്‍പ്പിച്ചു. രണ്ടാം പന്തില്‍ സിക്‌സര്‍ വഴങ്ങിയെങ്കിലും മൂന്നും നാലും പന്തുകളില്‍ ഇഷാന്ത് കളി തിരിച്ചു. ആദ്യം മോര്‍ഗനും പിന്നാലെ ബൊപ്പാരയും ഇഷാന്തിന്‍റെ ഇരായായി. ഒമ്പത് റണ്‍സ് മാത്രമായിരുന്നു താരം വഴങ്ങിയത്.
ഇവിടെ നിന്നുമാണ് ഇന്ത്യ മത്സരത്തില്‍ കൂടുതല്‍ പിടിമുറുക്കുന്നത്. തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ ജഡേജയും മികവ് കാട്ടി. ജോസ് ബട്‌ലര്‍ ഉള്‍പ്പെടെ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയ താരം വെറും നാല് റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഇതോടെ മത്സരം അവസാന ഓവറിലേക്ക് എത്തുമ്പോള്‍ 14 റണ്‍സായി ആതിഥേയരുടെ വിജയ ലക്ഷ്യം.
ALSO READ: ഞെട്ടിച്ച് ഐസിസി; 53 ശതമാനം വര്‍ധന!, ചാമ്പ്യന്‍സ് ട്രോഫി സമ്മാനത്തുക പ്രഖ്യാപിച്ചു
പന്തെറിഞ്ഞ അശ്വിനെതിരെ ഇംഗ്ലീഷ് താരങ്ങള്‍ പൊരുതി നോക്കി. മത്സരം അവസാന പന്തിലേക്ക് എത്തുമ്പോള്‍ ആറ് റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വേണ്ടത്. എന്നാല്‍ റണ്‍സ് വഴങ്ങാതിരുന്ന അശ്വിന്‍ ഇന്ത്യയ്‌ക്ക് അഞ്ച് റണ്‍സിന്‍റെ വിജയം ഉറപ്പിച്ചു. ഇന്ത്യ വീണ്ടുമൊരു ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് ഇറങ്ങുമ്പോള്‍ ഈ ത്രില്ലര്‍ വിജയത്തിന്‍റെ ഓര്‍മ്മകള്‍ ഓരോ ക്രിക്കറ്റ് പ്രേമിയുടേയും ഉള്ളിലേക്ക് വീണ്ടുമെത്തുമെന്നുറപ്പ്.