ഹൈദരാബാദ് : നിലവില്‍ ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹെൻറിച്ച് ക്ലാസന്‍ ആണെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ (Kevin Pietersen Praised Heinrich Klaasen). എസ്എ20 (SA20) ലീഗ് പ്ലേ ഓഫ് പോരാട്ടത്തില്‍ ജോഹന്നാസ് സൂപ്പര്‍ കിങ്‌സിനെതിരായ (Joburg Super Kings) മത്സരത്തിലെ വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെയാണ് ക്ലാസന് പ്രശംസയുമായി പീറ്റേഴ്‌സണ്‍ രംഗത്തെത്തിയത്. ഇന്നലെ നടന്ന മത്സരത്തില്‍ ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്‌സിനായി (Durban Super Giants) അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ ക്ലാസന്‍ 30 പന്തില്‍ 74 റണ്‍സടിച്ചാണ് പുറത്തായത്.
ഏഴ് സിക്‌സറും മൂന്ന് ഫോറും അടങ്ങിയതായിരുന്നു ക്ലാസന്‍റെ ഇന്നിങ്‌സ്. ക്ലാസന്‍റെ വെടിക്കെട്ട് പ്രകടനമായിരുന്നു സൂപ്പര്‍ ജയന്‍റ്‌സിന് മത്സരത്തില്‍ 211 എന്ന തകര്‍പ്പന്‍ സ്കോര്‍ സമ്മാനിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഡര്‍ബന് ആദ്യ ഏഴ് ഓവറിനുള്ളില്‍ തന്നെ നാല് വിക്കറ്റുകളാണ് നഷ്‌ടപ്പെട്ടത്. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ക്ലാസനും മുള്‍ഡറും (50) ചേര്‍ന്നാണ് ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്‌സ് സ്കോര്‍ ഉയര്‍ത്തിയത്.
ഇരുവരും ചേര്‍ന്ന് 101 റണ്‍സിന്‍റെ കൂട്ടുകെട്ടുമുണ്ടാക്കി. 19-ാം ഓവറില്‍ പേസര്‍ നാന്ദ്രെ ബര്‍ഗറാണ് ക്ലാസന്‍റെ വിക്കറ്റ് നേടിയത്. ക്ലാസന്‍റെയും മുള്‍ഡറുടെയും മികവില്‍ മികച്ച സ്കോര്‍ കണ്ടെത്തിയ ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്‌സ് 69 റണ്‍സിന്‍റെ ജയം നേടി ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്‌തിരുന്നു.
ജീവൻമരണപ്പോരാട്ടത്തില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്‌ചവച്ചതിന് പിന്നാലെയായിരുന്നു ക്ലാസനെ പ്രശംസിച്ച് പീറ്റേഴ്‌സണ്‍ രംഗത്തെത്തിയത്. 'ലോകത്ത് ഇതിലും മികച്ച ഒരു ടി20 ബാറ്റര്‍ ഇല്ല, ക്ലാസന്‍ ആണ് ബോസ്' എന്നായിരുന്നു മുന്‍ ഇംഗ്ലീഷ് താരം എക്‌സില്‍ കുറിച്ചത്.
എന്നാല്‍, പീറ്റേഴ്‌സണിന്‍റെ അഭിപ്രായത്തിനെതിരെ ഒരുകൂട്ടം ആരാധകരും ഉടന്‍ തന്നെ രംഗത്തെത്തി. സൂര്യകുമാര്‍ യാദവാണ് ലോകത്തിലെ മികച്ച ടി20 ബാറ്ററാണെന്നാണ് ആരാധകരുടെ വാദം. ടി20 ക്രിക്കറ്റില്‍ ക്ലാസന്‍റെയും സൂര്യകുമാറിന്‍റെയും പ്രകടനങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പീറ്റേഴ്‌സണിന്‍റെ പോസ്റ്റിന് കീഴില്‍ ചര്‍ച്ച കൊഴുക്കുകയാണ്.
നാളെയാണ് (ഫെബ്രുവരി 10) എസ്എ20 രണ്ടാം പതിപ്പിന്‍റെ ഫൈനല്‍. നിലവിലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് ആണ് കലാശപ്പോരാട്ടത്തില്‍ കേശവ് മഹാരാജ് നായകനായ ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ എതിരാളി. ഇന്ത്യന്‍ സമയം രാത്രി 9നാണ് മത്സരം ആരംഭിക്കുന്നത്.
Also Read : ബുംറയ്‌ക്ക് റെസ്റ്റില്ല, സ്റ്റാര്‍ പേസര്‍ മൂന്നാം മത്സരം കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്