കാസർകോട് : വേനൽച്ചൂട് കടുത്തതോടെ പകർച്ചവ്യാധികളും പടർന്നുപിടിക്കുകയാണ്. കാസർകോട് ജില്ലയിൽ മുണ്ടിനീരിനെ തുടർന്ന് നിരവധി പേർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഹെൽപ്പർക്കും കുട്ടികൾക്കും മുണ്ടിനീര് (മുണ്ടിവീക്കം) പടർന്നതോടെ കൂവാറ്റി അങ്കണവാടി രണ്ടാഴ്‌ചത്തേക്ക് അടച്ചു. കൂടുതൽ കുട്ടികൾക്ക് രോഗ ലക്ഷണം കണ്ടതോടെയാണ് അങ്കണവാടി അടച്ചിട്ടത്.
പകർച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് ബോധവത്‌കരണ പരിപാടിയും നടത്തിവരികയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മുണ്ടിവീക്കം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. രാംദാസ് എ വി അറിയിച്ചിട്ടുണ്ട്.
എന്താണ് മുണ്ടിനീര് അഥവാ മുണ്ടിവീക്കം : മുണ്ടിനീര്, മുണ്ടിവീക്കം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ രോഗം പാരമിക്സോവെരിഡെ വിഭാഗത്തിലെ മംപ്‌സ് (mumps) വൈറസ് മൂലം ആണ് ഉണ്ടാകുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് ബാധിക്കുക.
രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായ ശേഷം ഉമിനീർ ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുന്നതിന് 7 ദിവസം മുമ്പും, വീക്കം കണ്ടുതുടങ്ങിയതിന് 7 ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്. എന്നാൽ ഉമിനീർ ഗ്രന്ഥി വീക്കം കണ്ടുതുടങ്ങുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പോ വന്നതിനുശേഷം അഞ്ചുദിവസത്തിനകമോ പകർച്ച സാധ്യത കൂടുതലാണ്.
ലക്ഷണങ്ങള്‍ : അഞ്ച് മുതല്‍ ഒമ്പത് വയസ് വരെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതല്‍ ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും കാണപ്പെടാറുണ്ട്. രോഗം കുട്ടികളിലേക്കാള്‍ ഗുരുതരമാകുന്നത് മുതിര്‍ന്നവരിലാണ്. ചെവിയുടെ താഴെ കവിളിന്‍റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്‍റെ ഒരു വശത്തെയോ രണ്ടുവശങ്ങളെയുമോ ബാധിക്കും.
ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം നേരിടുന്നു. വിശപ്പില്ലായ്‌മയും ക്ഷീണവും മറ്റ് ലക്ഷണങ്ങള്‍ ആണ്. പനി, വേദന തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് ചികിത്സിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം. വായ തുറക്കുന്നതിനും, ചവയ്ക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടും എന്നതിനാൽ കുട്ടികൾ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചേക്കാം. അതിനാൽ ദ്രവരൂപത്തിലുള്ള ആഹാരം കൂടുതലായി നൽകുന്നതിനും വായയുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
വായുവിലൂടെ പകരും : വായുവിലൂടെ പകരുന്ന ഈ രോഗം സാധാരണയായി ചുമ, തുമ്മല്‍, മൂക്കില്‍ നിന്നുള്ള സ്രവങ്ങള്‍, രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് പകരുന്നത്. പ്രത്യേക ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ തലച്ചോര്‍, വൃഷണം, അണ്ഡാശയം, ആഗ്‌നേയ ഗ്രന്ഥി, പ്രോസ്‌ട്രേറ്റ് എന്നീ ശരീര ഭാഗങ്ങളെ രോഗം ബാധിക്കുന്നു. രോഗ ലക്ഷണങ്ങള്‍ പ്രാരംഭത്തിലേ ചികിത്സിച്ചില്ലെങ്കില്‍ ഭാവിയില്‍ വന്ധ്യത ഉണ്ടാകുന്നതിനും സാധ്യത ഉണ്ട്.
തലച്ചോറിനെ ബാധിച്ചാല്‍ എന്‍സഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാം. ഇത് മരണ കാരണമായേക്കാം. രോഗം തിരിച്ചറിയുമ്പോഴേക്കും മറ്റ് പലരിലേക്കും പകർന്നിരിക്കും എന്നതിനാല്‍ മുണ്ടിനീര് പകരുന്നത് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്.
അസുഖം മാറുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക : അസുഖ ബാധിതര്‍ പൂര്‍ണമായും അസുഖം മാറുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടുന്നത് പൂര്‍ണമായും ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്‌തുക്കള്‍ അണുവിമുക്തമാക്കുക.
സാധാരണയായി വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ടുമുതൽ മൂന്ന് ആഴ്‌ച വരെയുള്ള കാലയളവിലാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. ഈ രോഗ നിയന്ത്രണത്തിന് പ്രതിരോധ കുത്തിവയ്‌പ്പ് ലഭ്യമാണ്. കുട്ടികള്‍ക്ക് ജനിച്ചശേഷം 16 മുതല്‍ 24 വരെയുള്ള മാസങ്ങളില്‍ എംഎംആര്‍ പ്രതിരോധ കുത്തിവയ്‌പ്പ് നല്‍കുന്നതിലൂടെ മുണ്ടിനീര്, അഞ്ചാം പനി, റുബെല്ല എന്നീ അസുഖങ്ങളില്‍ നിന്നും പ്രതിരോധം നല്‍കാം.
ജനുവരി മുതല്‍ മെയ് വരെ ജാഗ്രത : ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് മുണ്ടിനീര് കൂടുതല്‍ കാണപ്പെടുന്നത്. മുണ്ടിനീര് ബാധിക്കുന്നവർ രോഗത്തെ അവഗണിക്കുകയോ സ്വയം ചികിത്സിക്കുകയോ ചെയ്യാതെ ഉടൻ തന്നെ ഡോക്‌ടറെ കണ്ട് വിദഗ്‌ധ ചികിത്സ തേടേണ്ടതാണ്.