ഇടുക്കി: ഈ ലോകം നിറയെ നിറങ്ങളാണെന്നറിയാം. പക്ഷേ ഈ ഏഴ് വയസുകാരന് അതൊന്നും ഇപ്പോൾ കണ്ടറിയാനാകുന്നില്ല. ജന്മനാ തിമിരം ബാധിച്ചതിനെ തുടർന്ന് ഓരോ ദിവസവും കാഴ്‌ച ശക്തി കുറഞ്ഞുവരികയാണ്.
ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തിനടുത്ത് മുണ്ടിയെരുമയിൽ വാടകയ്ക്ക് താമസിക്കുന്ന വിപിന്‍റെയും ഭാര്യ ആര്യയുടെയും രണ്ടുമക്കളിൽ മൂത്തയാളാണ് ലിബിൻ. ആദ്യഘട്ടമായി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും കാഴ്‌ച ശക്തി പൂർണമായും കിട്ടിയില്ല. പക്ഷേ കാഴ്‌ചയുടേയും അക്ഷരങ്ങളുടേയും ലോകത്തേക്ക് അവന് തിരിച്ചെത്തണം.
എറണാകുളം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ അടുത്ത ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുകയാണ് ലിബിൻ. അതിനുള്ള തുക കണ്ടെത്തുവാനുള്ള ഓട്ടത്തിലാണ് ലിബിന്‍റെ മാതാപിതാക്കൾ.
ഈ കുടുംബം പ്രതീക്ഷ കൈവിടുന്നില്ല. കാരണം ലിബിന്‍റെ അനുജൻ ഒന്നര വയസ്സുള്ള ആരുഷിനും ജന്മനാ കാഴ്‌ച ശക്തി ഉണ്ടായിരുന്നില്ല. ജനിച്ച് നാലാം മാസത്തിൽ നാടിന്‍റെ സഹായത്തോടെ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് പൂർണമല്ലെങ്കിലും ആരുഷിന്‍റെ കണ്ണില്‍ വെളിച്ചമെത്തിയത്.
ലോകം കണ്ടറിഞ്ഞ് പാറിപ്പറന്ന് നടക്കേണ്ട പ്രായത്തില്‍ കാഴ്‌ചയ്ക്കായി കനിവ് തേടി കാത്തിരിക്കുകയാണ് ലിബിനും കുടുംബവും.