ബെംഗളൂരു: കന്നഡയിലെ മുതിർന്ന നടനും നിർമാതാവും സംവിധായകനുമായ ദ്വാരകീഷ് അന്തരിച്ചു. ചൊവ്വാഴ്‌ച (ഏപ്രിൽ 16) ബെംഗളൂരുവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 81 വയസായിരുന്നു. ദ്വാരകീഷിന്‍റെ മകൻ യോഗിയാണ് പിതാവിന്‍റെ മരണവാർത്ത സ്ഥിരീകരിച്ചത്.
1964-ൽ 'വീരസങ്കൽപം' എന്ന ചിത്രത്തിലൂടെയാണ് ദ്വാരകീഷ് കന്നഡ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് നൂറുകണക്കിന് സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. 40 ലധികം സിനിമകൾ നിർമ്മിച്ച ദ്വാരകീഷ് 15 ലധികം സിനിമകൾ സംവിധാനം ചെയ്‌തിട്ടുമുണ്ട്.
ഡോ. രാജ്‌കുമാർ, വിഷ്‌ണുവർദ്ധൻ തുടങ്ങിയ ഇതിഹാസങ്ങളെ വച്ച് സിനിമകൾ നിർമിച്ചും സംവിധാനം ചെയ്‌തും അവയിൽ അഭിനയിച്ചുമാണ് ദ്വാരകീഷ് കന്നഡ ചലച്ചിത്ര മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചത്. ഹാസ്യനടനായും നായകനായും ദ്വാരകീഷ് നൂറുകണക്കിന് സിനിമകളിൽ വേഷമിട്ടു. ഇതിലൂടെ അനേകം ആരാധകരെയും അദ്ദേഹത്തിന് സ്വന്തമാക്കാനായി.
കന്നഡയ്‌ക്ക് പുറമെ തമിഴ്, ഹിന്ദി ചിത്രങ്ങളും ദ്വാരകീഷ് നിർമിച്ചിട്ടുണ്ട്. ചലച്ചിത്രമേഖലയിലെ മഹത്തായ സംഭാവനകളെ മാനിച്ച് ബെംഗളൂരു സർവകലാശാല അദ്ദേഹത്തെ ഓണററി ഡോക്‌ടറേറ്റ് നൽകി ആദരിച്ചിരുന്നു.
'ഗുരു ശിഷ്യരു, പ്രചണ്ഡ കുല്ല, കാഖക്കുള്ള, കിട്ടു പുട്ട്, രാജ്‌കുല്ല ഇൻ സിംഗപ്പൂർ, ന്യായ് എല്ലിഡ്, അദൃഷ്ട്വാന്ത്, പെഡ്ഡ ഗെദ്ദ, ആപ്‌തമിത്ര, മുദ്ദിന മാവ, മങ്കുത്തിമ്മ, വിഷ്‌ണുവർദ്ധന, രായരു ബണ്ടാരു മവൻ മാനെഗെ, പോലിസ് പാപ്പന്നയ്യ, ബംഗാരദ മനുഷ്യ, ഷീല ഇൻ ആഫ്രിക്ക' തുടങ്ങിയവ ദ്വാരകീഷ് അഭിനയിച്ച സിനിമകളാണ്.
അതേസമയം ദ്വാരകീഷിന്‍റെ നിര്യാണത്തിൽ മുതിർന്ന നടൻ രജനികാന്ത് അനുശോചനം രേഖപ്പെടുത്തി. തന്‍റെ ദീർഘകാല സുഹൃത്തായ ദ്വാരകേഷിന്‍റെ വിയോഗം ഏറെ വേദനാജനകമാണെന്നും അദ്ദേഹത്തിന്‍റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായും രജനികാന്ത് എക്‌സിൽ കുറിച്ചു.
ALSO READ: ഗാന്ധിമതി ബാലൻ വിടവാങ്ങി; യാത്രയായത് നിരവധി ക്ലാസിക് സിനിമകളുടെ നിർമാതാവ്