ന്യൂഡൽഹി: 10 വർഷത്തിനിടെ വനിത ശാക്തീകരണത്തിനായി രാജ്യത്ത് നിരവധി പരിഷ്‌കാരങ്ങൾ നടപ്പിൽ വരുത്തിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ. മുത്തലാഖ് നിരോധനം, പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിത സംവരണം നടപ്പാക്കിയത് നേട്ടമായെന്നും ബജറ്റ് പ്രസംഗം.
വനിത സംരംഭകർക്കായി 30 കോടി മുദ്ര ലോണുകൾ നൽകിയെന്നും ധനമന്ത്രി അറിയിച്ചു. കഴിഞ്ഞ 10 വർഷത്തിനിടയിൽ സംരംഭകത്വത്തിലൂടെയും ജീവിത സൗകര്യത്തിന്‍റെ വികസനത്തിലൂടെയും സ്‌ത്രീകളുടെ ശാക്തീകരണത്തിന് ആക്കം കൂട്ടിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 10 വർഷത്തിനിടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികളുടെ പ്രവേശനം 28 ശതമാനമാണ് വർധിച്ചത്.
സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് തുടങ്ങിയ കോഴ്‌സുകളിൽ, പെൺകുട്ടികളും സ്‌ത്രീകളും ആകെ എൻറോൾമെൻ്റിൻ്റെ 43 ശതമാനമാണ്. തൊഴിലിടങ്ങളിൽ വനിതകളുടെ പ്രാതിനിധ്യത്തിൽ വർധനയെന്നും ധനമന്ത്രി പറഞ്ഞു.
സ്വയം സഹായ സംഘങ്ങളിൽ 9 കോടി വനിതകൾക്ക് സഹായം നൽകാനുള്ള പദ്ധതി സർക്കാർ ഇനിയും തുടരും. എസ്എച്ച്ജികളുടെ വിജയം ഒരു കോടി സ്‌ത്രീകളെ ലക്ഷാധിപതികളാക്കി (ലാഖ്‌പതി ദീദിമാർ). ഗ്രാമപ്രദേശങ്ങളിൽ പിഎം ആവാസ് യോജനയ്‌ക്ക് കീഴിൽ 70 ശതമാനത്തിലധികം വീടുകളുടെ ഉടമസ്ഥാവകാശം സ്‌ത്രീകൾക്ക് ഒറ്റയ്‌ക്കോ കൂട്ടായോ നൽകിയത് അവരുടെ അന്തസ് വർധിപ്പിച്ചതായും ബജറ്റ് അവതരണത്തിൽ ധനമന്ത്രി വ്യക്തമാക്കി.