ഹൈദരാബാദ് : അദാനിക്കും അംബാനിക്കുമെതിരെ കോൺഗ്രസിന്‍റെ പെട്ടന്നുള്ള മൗനത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വർഷങ്ങളായി അദാനിയെയും അംബാനിയെയും വിമർശിച്ചിരുന്ന കോൺഗ്രസ് ഇപ്പോൾ നിശബ്‌ദരായിരിക്കുന്നത് എന്തെന്നും വ്യവസായികളുമായി ഒത്തുതീർപ്പുണ്ടാക്കിയോ എന്നും മോദി ചോദിച്ചു. തെലങ്കാനയിലെ പൊതുയോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദാനിയിൽ നിന്നും അംബാനിയിൽ നിന്നും കള്ളപ്പണം സ്വീകരിച്ചതു കൊണ്ടാണോ രണ്ടുപേർക്കുമെതിരെ വിമർശനമുന്നയിക്കാത്തതെന്നും പ്രധാനമന്ത്രി ചോദിച്ചു. നടന്നു കൊണ്ടിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ രണ്ട് വ്യവസായികളിൽ നിന്നും എത്ര കള്ളപ്പണം കോൺഗ്രസ് സ്വീകരിച്ചെന്നും മോദി ചോദിച്ചു. ഇക്കാര്യം കോൺഗ്രസ് തന്നെ ജനങ്ങളോട് വ്യക്തമാക്കണമെന്നും മോദി ആവശ്യപ്പെട്ടു.
തെലങ്കാനയിൽ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ നടത്തുന്ന അഴിമതികളെയും അദ്ദേഹം വിമർശിച്ചു. കോൺഗ്രസിനെയും ബിആർഎസിനെയും ബന്ധിപ്പിക്കുന്ന ഒരേയൊരു കാര്യം അഴിമതിയാണെന്നും പ്രീണന രാഷ്ട്രീയം അവരുടെ ഡിഎൻഎയിലുണ്ടെന്നും മോദി വിമർശിച്ചു. ഇത് ഇരുപാർട്ടികളുടെയും അജണ്ടയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം പാർട്ടികളുടെ വൻ അഴിമതിയിൽ നിന്ന് സംസ്ഥാനത്തെ രക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.