ഹൈദരാബാദ് : മന്ത്രിമാർ, എംഎൽഎമാർ, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഡ്രൈവർമാർക്ക് ടെസ്റ്റ് നടത്തുമെന്ന് തെലങ്കാന സർക്കാർ (Driving tests for minister's drivers). തെലങ്കാനയില്‍ ബിആർഎസ് എംഎൽഎ ലാസ്യ നന്ദിത റോഡപകടത്തിൽ മരിച്ചതിന് പിന്നാലെയാണ് സർക്കാരിന്‍റെ പ്രഖ്യാപനം (Telangana MLA accident death). വാഹനാപകടങ്ങളിൽ വിഐപികൾ മരിക്കുന്നത് അനുഭവപരിചയമില്ലാത്ത ഡ്രൈവർമാർ മൂലമാണെന്ന് തെലങ്കാന ഗതാഗത മന്ത്രി പൊന്നം പ്രഭാകർ പറഞ്ഞിരുന്നു.
ദീർഘദൂര യാത്രകൾക്ക് കഴിവുള്ള ഡ്രൈവർമാരെ നിയമിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം കൂട്ടിച്ചേർത്തു. ബിആർഎസ് എംഎൽഎ ലാസ്യ നന്ദിതയുടെ മരണത്തിൽ കാർ ഓടിച്ച പിഎയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു. സെക്കന്തരാബാദ് കൻ്റോൺമെൻ്റ് എംഎൽഎയായ ലാസ്യ നന്ദിത വെള്ളിയാഴ്‌ച (ഫെബ്രുവരി 23) സംഗറെഡ്ഡി ജില്ലയിലെ പട്ടഞ്ചെരുവിൽവച്ചുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അപകടമുണ്ടായത് എങ്ങനെയെന്നതിൻ്റെ പൂർണവിവരങ്ങൾ ശേഖരിച്ചുവരികയാണ്. എംഎൽഎ സഞ്ചരിച്ചിരുന്ന കാർ മുന്നിലെ വാഹനവുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് റെയിലിംഗിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ കാർ ഡ്രൈവറെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിച്ചുവരികയാണ്.
ഫെബ്രുവരി 22ന് രാത്രി സദാശിവപേട്ടയിലെ മിസ്‌കിൻഷാ ദർഗയിലെത്തിയ എംഎൽഎയും കുടുംബവും അവിടെ നിന്ന് 23ന് പുലർച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. രണ്ട് കാറുകളിലായാണ് എംഎൽഎയും കുടുംബവും സഞ്ചരിച്ചത്. എംഎൽഎയും മകളും ഡ്രൈവറുമാണ് ഒരു കാറിൽ ഉണ്ടായിരുന്നത്.
കുടുംബാംഗങ്ങൾ മറ്റൊരു കാറിലായിരുന്നു. എന്നാൽ, അപകടം നടക്കുന്നതിന് തൊട്ടുമുൻപ് എംഎൽഎ കാർ നിർത്തിച്ച് മകളെ കുടുംബാംഗങ്ങൾ സഞ്ചരിച്ച വാഹനത്തിലേക്ക് മാറ്റിയിരുന്നു. മകൾക്ക് സ്‌കൂളിൽ പോകേണ്ടതിനാൽ വേഗം വീട്ടിലെത്തണമെന്നും താൻ ഭക്ഷണം കഴിച്ചിട്ട് വീട്ടിലേക്കെത്താം എന്നും പറഞ്ഞാണ് മകളെ വീട്ടുകാർക്കൊപ്പം പറഞ്ഞയച്ചത്. ഇതിന് പിന്നാലെയാണ് എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.