കോഴിക്കോട് : ഹിമാചൽപ്രദേശിൽ സൈനിക വാഹനത്തിന് മുകളില്‍ കല്ലുപതിച്ച് മരണമടഞ്ഞ സൈനികന് നാടിന്‍റെ യാത്രാമൊഴി. ഫറോക്ക് ചുങ്കം കുന്നത്ത്മൊട്ട വടക്കേ വാൽപറമ്പിൽ ജയരാജന്‍റെ മകൻ പി. ആദർശാണ്(26)മെയ് 11 ശനിയാഴ്‌ച വാഹനത്തിന് മുകളില്‍ പാറക്കഷണങ്ങള്‍ വീണ് മരിച്ചത്. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.
വെള്ളിയാഴ്‌ച ഉച്ചയോടെ ഹിമാചൽപ്രദേശിലെ ഷിംലയില്‍വച്ചായിരുന്നു അപകടം. ആദർശ് സഞ്ചരിച്ച വാഹനത്തിനുമുകളിലേക്ക് മലമുകളിൽനിന്ന് കല്ലുകള്‍ വീഴുകയായിരുന്നു. റെജിമെന്‍റിലെ ജാക്രി ട്രാൻസിസ്‌റ്റ് ക്യാമ്പിൽനിന്നും ജോലിസ്ഥലത്തേക്ക് പോകുന്ന വഴിയായിരുന്നു അപകടം. മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്ന് പാറക്കഷണങ്ങൾ വാഹനത്തിന് മുകളിലേക്ക് തുടരെ പതിക്കുകയായിരുന്നു.
Also Read:സിപിഐ നേതാവും എംപിയുമായ എം സെല്‍വരാജ് അന്തരിച്ചു
കരസേന 426 ഇൻഡിപെൻഡന്‍റ് എൻജിനീയറിങ് കമ്പനിയിൽ സൈനികനായിരുന്ന ആദർശ് ഏഴുവർഷമായി സർവീസിലുണ്ട്. ഫാറൂഖ് കോളജ് ചേമ്പീട്ടിൽ സുരേഷിന്‍റെ മകൾ ആദിത്യയാണ് ഭാര്യ. നവംബർ ഒമ്പതിന് വിവാഹം കഴിഞ്ഞതിനുശേഷമാണ് വീണ്ടും ജോലിയിൽ പ്രവേശിക്കുന്നത്. അമ്മ ബബിത. അക്ഷയ്, അനന്തു എന്നിവരാണ് സഹോദരങ്ങൾ. സഹോദരന്‍ അക്ഷയ്‌യും ഇന്ത്യൻ ആർമിയില്‍ സൈനികനാണ്.