ബീദർ (കർണാടക) : ബിദാർ ജില്ലയിലെ ഭാൽക്കി താലൂക്കിലെ സേവാനഗർ തണ്ടയ്ക്ക് സമീപം പിക്കപ്പും ലോറിയും കൂട്ടിയിടിച്ചു. വാഹനാപകടത്തിൽ നാല് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു (Four People Were Killed, 10 Injured In A Horrific Road Accident) . പരിക്കേറ്റവരെ ബിദർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. ഇന്ന് (28-02-2024) പുലർച്ചെ നാലരയോടെ ധനൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്.
മരിച്ചവർ മഹാരാഷ്‌ട്രയിലെ ഉദഗിർ സ്വദേശികളാണെന്നാണ് വിവരം. മരിച്ചവരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ദസ്‌ത് ഗിർ ദൗലസാബ് (36), റാഷിദ ഷെയ്ഖ് (41), പിക്കപ്പ് ഡ്രൈവർ (31), അമം ഷെയ്ഖ് (51) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
ബന്ധുവിന്‍റെ ശവസംസ്‌കാര ചടങ്ങുകൾക്ക് ശേഷം ഉദഗിറിൽ നിന്ന് ഹൈദരാബാദിലേക്ക് 14 പേരുമായി പോവുകയായിരുന്ന പിക്കപ്പ് വാഹനവും, ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. 6 സ്‌ത്രീകളും 5 പുരുഷന്മാരും മൂന്ന് കുട്ടികളുമാണ് പിക്കപ്പ് വാഹനത്തിൽ യാത്ര ചെയ്‌തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബീദാർ ജില്ലാ എസ്‌പി ചെന്നബസവണ്ണ ലങ്കോട്ടി സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.
നിയന്ത്രണം വിട്ട കാർ കണ്ടെയ്‌നറുമായി കൂട്ടിയിടിച്ചു; 9 പേര്‍ക്ക് ദാരുണാന്ത്യം : കാർ കണ്ടെയ്‌നറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർ മരിച്ചു. ബിഹാറിലെ കൈമൂർ ജില്ലയിൽ ഞായറാഴ്‌ച (25-02-2024) വൈകിട്ടോടെയായിരുന്നു അപകടം. സസാറാമിൽ നിന്ന് വാരണാസിയിലേക്ക് പോവുകയായിരുന്ന സ്‌കോർപ്പിയോ കാർ ദേവ്കാലി ഗ്രാമത്തിന് സമീപം മൊഹാനിയയിലെത്തിയ ഉടൻ ബൈക്ക് യാത്രികനെ ഇടിച്ചു.
ശേഷം നിയന്ത്രണം വിട്ട് ഡിവൈഡർ കടന്ന് മറുവശത്തേക്ക് പോയ കാർ മുന്നിൽ നിന്നും വന്ന കണ്ടെയ്‌നറിൽ ഇടിക്കുകയായിരുന്നു (Nine People Die After Car Collides With Container In Kaimur). ബൈക്ക് യാത്രകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കണ്ടെയ്‌നറിൽ ഇടിച്ചെന്നാണ് പ്രഥമാദൃഷ്‌ട്യാ തോന്നുന്നതെന്ന് മൊഹാനിയ സബ് ഡിവിഷണൽ പൊലീസ് ഓഫിസർ (SDPO) ദിലീപ് കുമാർ പറഞ്ഞു.
കാറിലുണ്ടായിരുന്നവരെല്ലാം മരിച്ചെന്നും മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിനായി തങ്ങൾ ഭാബുവ സദർ ഹോസ്‌പിറ്റലിലേക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഗതാഗതക്കുരുക്ക് തടയുന്നതിന് ആദ്യം ദേശീയപാതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.