ന്യൂഡല്‍ഹി: കടന്നുപോയത് രാജ്യത്തിന്‍റെ ചരിത്ര വര്‍ഷമാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിച്ച മുഖ്യസാമ്പത്തിക ശക്തികളില്‍ പ്രധാനപ്പെട്ടതും നമ്മുടെ രാജ്യം തന്നെയാണെന്ന് അവര്‍ അവകാശപ്പെട്ടു. ആഗോള പ്രതിസന്ധികള്‍ക്കിടയിലാണ് രാജ്യം ഈ നിര്‍ണായക നേട്ടങ്ങള്‍ കൈവരിച്ചതെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി(Murmu Addresses Parliament).
മോദി സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനം. തുടര്‍ച്ചയായ രണ്ട് പാദങ്ങളില്‍ രാജ്യം 7.5ശതമാനത്തിലേറെ വളര്‍ച്ച രേഖപ്പെടുത്തി. ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 7.8ഉം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 7.6ഉം ശതമാനം വളര്‍ച്ചയാണ് രാജ്യം കൈവരിച്ചത്. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സാമ്പത്തിക ശക്തിയായി നമ്മള്‍ വളരുകയാണ്. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതും വനിത സംവരണ ബില്‍ പാസാക്കിയതും സര്‍ക്കാരിന്‍റെ നേട്ടമാണെന്നും രാഷ്ട്രപതി എടുത്ത് പറഞ്ഞു. മുത്തലാഖ് നിരോധിക്കാനും പാര്‍ലമെന്‍റിനായി. ജമ്മു കശ്‌മീര്‍ പുനഃസംഘടനയും ശ്രദ്ധേയമായ നേട്ടമാണെന്ന് രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യയുടെ കീർത്തി ലോക രാഷ്ട്രങ്ങൾക്കിടയിൽ ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രധാന ബില്ലുകൾ അവതരിപ്പിക്കാനായി എന്നും രാജ്യത്ത് ദാരിദ്ര്യ നിർമ്മാർജ്ജനം യാഥാർത്ഥ്യമായിയെന്നും ദ്രൗപദി മുര്‍മു പറഞ്ഞു. ഡിഫൻസ് കോറിഡോർ, സ്റ്റാർട്ടപ്പുകൾ ഇതെല്ലാം നേട്ടങ്ങളാണ്. സ്വകാര്യ മേഖലയെയും പ്രോത്സാഹിപ്പിച്ചു. ഇന്ത്യ വികസന സൗഹൃദ രാജ്യമാണെന്ന് വിദേശ രാജ്യങ്ങൾ തിരിച്ചറിഞ്ഞു. ഡിജിറ്റൽ ഇന്ത്യ ഗ്രാമങ്ങളിൽ പോലും തിളങ്ങുകയാണ്. യുപിഐ ഇടപാടുകൾ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നു.
ബാങ്കിംഗ് മേഖലയ്ക്ക് വലിയ ഉണർവ് നൽകിയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനവും റെക്കോർഡിട്ടു. ദേശീയപാതകളുടേതടക്കം വികസനം റെക്കോർഡ് വേഗത്തിലാണ്. റോഡ് മാർഗമുള്ള ചരക്ക് നീക്കം ഗണ്യമായി കൂടി. ഗ്യാസ് പൈപ്പ് ലൈൻ, ഒപ്റ്റിക്കൽ ഫൈബർ ഇതെല്ലാം വികസന നേട്ടങ്ങളാണെന്നും ദ്രൗപദി മുര്‍മു പറഞ്ഞു.
വന്ദേഭാരത് ട്രെയിനുകൾ റയിൽവേ വികസനത്തിന്‍റെ പുതിയ ഉദാഹരണമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. 39 ഭാരത് ട്രെയിനുകൾ വിവിധ റൂട്ടുകളിൽ ഓടുന്നു. 1300 റയിൽവേ സ്റ്റേഷനുകൾ നവീകരിച്ചു. നികുതിഭാരം ഒഴിവാക്കാനും സർക്കാർ മികച്ച ഇടപെടലുകൾ നടത്തി. രണ്ടര ലക്ഷം കോടി ഗ്യാസ് കണക്ഷൻ പാവപ്പെട്ടവർക്ക് നൽകി. സൗജന്യ ഡയാലിസിസ് പദ്ധതി നിരവധി പേർക്ക് ആശ്വാസമായി. പാവപ്പെട്ടവർക്ക് പോലും വിമാന സർവീസുകൾ പ്രാപ്യമാക്കി. സ്ത്രീകളെ സാമ്പത്തികമായും ശാക്തീകരിച്ചു. സ്വയം സഹായ സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകി. പത്ത് കോടി സ്‌ത്രീകൾ സ്വയം സഹായ സംഘങ്ങളിലൂടെ ശാക്തീകരിക്കപ്പെട്ടു. പി എം കിസാർ സമ്മാൻ പദ്ധതിയിലൂടെ രണ്ട് ലക്ഷം കോടിയിലേറെ രൂപ അനുവദിച്ചുവെന്നും ദ്രൗപദി മുര്‍മു പറഞ്ഞു.