ബല്ലിയ (യുപി): നവദമ്പതികളുടെ വിശദാംശങ്ങള്‍ ഡിബിടിയും ആധാറുമായി ബന്ധിപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ. മുഖ്യമന്ത്രിയുടെ വിവാഹ പദ്ധതിയിൽ അർഹതയില്ലാത്ത ആളുകൾ ആനുകൂല്യങ്ങൾ നേടിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അര്‍ഹതയില്ലാത്ത 240 ഓളം പേര്‍ വിവാഹത്തിന് എൻറോൾ ചെയ്‌തതായി സംസ്ഥാന സാമൂഹ്യക്ഷേമ മന്ത്രി അസിം അരുൺ പറഞ്ഞു.
തട്ടിപ്പ് ആവർത്തിക്കാതിരിക്കാനായി വേദിയില്‍ തന്നെ ദമ്പതികൾക്ക് സർക്കാർ വിവാഹ സർട്ടിഫിക്കറ്റ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. 'വിവാഹ സർട്ടിഫിക്കറ്റ് വേദിയില്‍ തന്നെ നൽകും. വധൂവരന്മാരുടെ ഫോട്ടോ അതിൽ ഉണ്ടാകും. പെൺകുട്ടിയുടെ ആധാർ അംഗീകൃതമാണോ എന്ന് പരിശോധിക്കും. രണ്ടാഴ്‌ചയ്ക്കകം തന്നെ ഡിബിടി, ആധാർ എന്നിവയുമായി ബന്ധിപ്പിക്കുമെന്നും അരുൺ മാധ്യമങ്ങളോട് പറഞ്ഞു.
ബല്ലിയ ജില്ലയിലെ മണിയാറിൽ ജനുവരി 25 ന് നടന്ന സാമൂഹിക വിവാഹ ചടങ്ങിൽ നടന്ന തട്ടിപ്പിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമർശം പ്രാധാന്യമർഹിക്കുന്നത്. അതിനിടെ, തട്ടിപ്പ് നടത്തിയ കേസിൽ ഒരാളെ പൊലീസ് ഞായറാഴ്‌ച അറസ്റ്റ് ചെയ്‌തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 16 ആയി.
ഇത്തരമൊരു ദുരുപയോഗം മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും ഇത്തരമൊരു വെല്ലുവിളി നേരിട്ടതിനാൽ സംവിധാനം വളരെ ശക്തമാണെന്നും സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിനാലാണ് എൻറോൾ ചെയ്യുന്നതെന്നും അരുൺ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഇരുപതോളം സംഘങ്ങളെ രൂപീകരിച്ച് വീടുവീടാന്തരം കയറി അന്വേഷിച്ചതായും പറഞ്ഞു. നേരത്തെ വിവാഹിതരായ വധൂവരന്മാർ സാമൂഹിക വിവാഹ പരിപാടിയിൽ വീണ്ടും വിവാഹിതരാകുന്നത് ശ്രദ്ധയിൽപ്പെട്ടതായും പൊലീസ് പറയുന്നു.
ഈ സ്‌കീമിന് കീഴിൽ, 51,000 രൂപ നൽകുന്നു അതിൽ 35,000 രൂപ വധുവിനും മാട്രിമോണിയൽ മെറ്റീരിയലുകൾ വാങ്ങുന്നതിന് 10,000 രൂപയും പരിപാടിയ്‌ക്കായി 6,000 രൂപയും നല്‍കുന്നതായി സർക്കാർ വെബ്‌സൈറ്റിൽ പറയുന്നു.