ബിജെപി നേതാവിന്‍റെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്‌തു; യുപിയില്‍ ടിവി റിപ്പോർട്ടർക്കെതിരെ എഫ്ഐആർ - FIR AGAINST TV REPORTER IN UP - FIR AGAINST TV REPORTER IN UP
എസ്‌പി ഓഫിസില്‍ മുതിർന്ന ബിജെപി നേതാവും മുന്‍ എംപിയുമായ അനിൽ ശുക്ല വാർസി നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്‌തതിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്.


Published : Jul 5, 2024, 12:34 PM IST
കാൺപൂർ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മുതിര്‍ന്ന ബിജെപി നേതാവിന്‍റെ പ്രതിഷേധം റിപ്പോർട്ട് ചെയ്‌തതിന് ടെലിവിഷൻ ചാനല്‍ റിപ്പോർട്ടർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. റിപ്പോർട്ടർ വികാസ് ധിമാനെതിരെയാണ് അക്ബർപൂർ പൊലീസ് അപകീർത്തി കുറ്റം ചുമത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ കാൺപൂർ റൂറല്‍ എസ്‌പി ക്യാമ്പ് ഓഫീസിലാണ് മുതിർന്ന ബിജെപി നേതാവും അനുയായികളും കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയത്.
ജൂൺ 27 ന് സബ് ഇൻസ്‌പെക്‌ടർ രജനീഷ് കുമാർ വർമയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്, വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 'യോഗി സർക്കാരിലെ മുൻ എംപിയുടെ വാക്കുകൾ യുപി പൊലീസ് ചെവിക്കൊണ്ടില്ല' എന്ന തലക്കെട്ടോടെയാണ് വാർത്ത പ്രസിദ്ധീകരിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി ബിബിജിടിഎസ് മൂർത്തി പറഞ്ഞു. ഇത് എസ്‌പിയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുപി മന്ത്രി പ്രതിഭ ശുക്ലയുടെ ഭർത്താവും മുൻ എംപിയുമായ അനിൽ ശുക്ല വാർസിയാണ് എസ്‌പി ക്യാമ്പില്‍ പ്രതിഷേധിച്ചത്. തന്നെ കാണാന്‍ ഓഫിസര്‍ പുറത്ത് വരാന്‍ വിസമ്മതിച്ചതിനെത്തുടർന്നാണ് മുന്‍ എംപിയുടെ കുത്തിയിരിപ്പ് സമരമെന്ന് പൊലീസിന്‍റെ എഫ്ഐആറിൽ പറയുന്നു. എന്നാല്‍ എസ്‌പി തൻ്റെ മുറിയിൽ നിന്ന് പുറത്തിറങ്ങി ബിജെപി നേതാവിനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പ്രഭാതഭക്ഷണം കഴിച്ചതായും ഇതില്‍ വ്യക്തമാക്കുന്നുണ്ട്.
വിഷയത്തില്‍ റിപ്പോര്‍ട്ടര്‍ വികാസ് ധിമാന്‍ പ്രതികരിച്ചു. പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണെന്നും കുറ്റമല്ലെന്നും തന്‍റെ ഔദ്യോഗിക കടമ നിറവേറ്റിയെന്നും ധിമാൻ പറഞ്ഞു. കവറേജുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്‌ത പൊലീസിന്‍റെ നടപടി മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: ദുരന്തത്തില്‍ വിറങ്ങലിച്ച് ഹത്രാസ്: മരണസംഖ്യ 121 ആയി ഉയർന്നു; സംഘാടകർക്കെതിരെ കേസെടുത്ത് പൊലീസ്