ബെംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ കേന്ദ്രത്തില്‍ പുതുതായി ചുമതലയേറ്റ ചെയര്‍മാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയും റോക്കറ്റ് ശാസ്‌ത്രജ്ഞനുമായ വി നാരായണന്‍ നിരവധി വിഷയങ്ങളെക്കുറിച്ച് ഇടിവി ഭാരത് പ്രതിനിധി അനുഭ ജെയിനുമായി ബെംഗളുരുവിലെ ഐഎസ്‌ആര്‍ഒ ആസ്ഥാനത്ത് വച്ച് സംസാരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചരിത്ര ദൗത്യമായ ചന്ദ്രയാന്‍ മൂന്നിന്‍റെ സ്പെയ്‌സ് ഡോക്കിങ് അടക്കം നിരവധി നേട്ടങ്ങള്‍ കൈവരിച്ച ഐഎസ്‌ആര്‍ഒ കൂടുതല്‍ ദൗത്യങ്ങളിലേക്ക് ഭാവിയില്‍ കടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗഗന്‍യാന്‍, ചന്ദ്രയാന്‍ 4 ദൗത്യങ്ങള്‍ 2026, 2027 വര്‍ഷങ്ങളില്‍ ഉണ്ടാകും.
ഇതിനൊപ്പം ശുക്രന്‍, ചൊവ്വ പര്യവേഷണങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുകയാണ്. ബഹിരാകാശ രംഗത്തെ മാറ്റങ്ങളെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകളും ഐഎസ്‌ആര്‍ഒയുടെ പുത്തന്‍ ദൗത്യങ്ങളെക്കുറിച്ചും വിഷന്‍ 2025നെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ബഹിരാകാശത്ത് ഇന്ത്യയുടെ സാന്നിധ്യം തുടരുമെന്നും അതിനുള്ള തന്ത്രപരമായ ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങളിലേക്ക്
അനുഭ ജെയിന്‍: ഐഎസ്‌ആര്‍ഒയുടെ വിക്ഷേപണ വാഹന സാങ്കേതികതയില്‍ എന്തൊക്കെ മെച്ചങ്ങളാകും നമുക്ക് പ്രതീക്ഷിക്കാനാകുക? പ്രത്യേകിച്ച് പുതുതലമുറ വിക്ഷേപണ വാഹനങ്ങളില്‍?
വി നാരായണന്‍: 1979ല്‍ എസ്‌എല്‍വി 3 രംഗത്ത് ഇറക്കിയത് മുതല്‍ ഐഎസ്‌ആര്‍ഒ വിക്ഷേപണ വാഹന വികസനത്തില്‍ നിര്‍ണായക പുരോഗതി കൈവരിച്ചിട്ടുണ്ട്. എസ്‌എല്‍വി 3 നാനൂറ് കിലോഗ്രാം ഭാരം വഹിച്ച് ഭൂമിയുടെ താഴെത്തട്ടിലുള്ള ഭ്രമണപഥ(LEO)ത്തിലെത്തിക്കാന്‍ സാധിച്ചു.
അവിടുന്നിങ്ങോട്ട് ആറ് തലമുറയില്‍പെട്ട വിക്ഷേപണ വാഹനങ്ങള്‍ ഇന്ത്യ വികസിപ്പിച്ചു. എസ്‌എല്‍വി 3, എഎസ്‌എല്‍വി, പിഎസ്‌എല്‍വി, ജിഎസ്‌എല്‍വി എംകെ സെക്കന്‍റ്, ജിസിഎസ്‌എല്‍വി എംകെ തേഡ്, എസ്‌എസ്എല്‍വി തുടങ്ങിയവ ഇതില്‍ പെടുന്നു.
നൂറാമത്തെ വിക്ഷേപണത്തില്‍ ഐഎസ്‌ആര്‍ഒ നിര്‍ണായക നാഴികകല്ലായ ഭാരവാഹക ശേഷി കൂടി കൈവരിച്ചിരിക്കുന്നു. 8500 കിലോയാണ് ഏറ്റവും ഒടുവില്‍ ഐഎസ്‌ആര്‍ഓയുടെ വിക്ഷേപണ വാഹനത്തിന് ഭൂമിയുടെ ഭ്രമണപഥത്തിലെത്തിക്കാനായത്.
നിലവില്‍ വികസിപ്പിച്ച് കൊണ്ടിരിക്കുന്ന പുതുതലമുറ വിക്ഷേപണ വാഹനത്തിന് മുപ്പതിനായിരം കിലോ ഭാരം ഭ്രമണപഥത്തിലെത്തിക്കാനുള്ള ശേഷിയുണ്ട്. ആദ്യവിക്ഷേപണ വാഹനമായ എസ്‌എല്‍വി 3യില്‍ നിന്ന് ആയിരം മടങ്ങ് വര്‍ധനവാണ് ഉള്ളത്. ഈ ആയിരം ടണ്‍ ഉയര്‍ത്തല്‍ ഭാരമുള്ള വാഹനത്തിന് 93 മീറ്റര്‍ നീളവും മൂന്ന് ഘട്ടങ്ങളുള്ള നിരവധി സവിശേഷതകളുമുണ്ട്.
190 ടണ്‍ വീതം ഭാരമുള്ള പ്രൊപ്പലന്‍റുകളോട് കൂടിയ രണ്ട് ഖര ബൂസ്റ്ററുകളും ഇവയ്ക്കുണ്ട്. ആദ്യഘട്ടത്തില്‍ ഒന്‍പത് എന്‍ജിനുകളാണ് ഇവയുടെ പ്രവര്‍ത്തനത്തിന് വേണ്ടത്. ഓരോ എന്‍ജിനുകളും 110 ടണ്‍ ശേഷിയുണ്ട്, ഇതിന് 475 ടണ്‍ ഭാരത്തെ വഹിക്കാനാകും. രണ്ടാംഘട്ടത്തില്‍ രണ്ട് എന്‍ജിനുകളാണുള്ളത്. മുകളിലുള്ള സി32 ക്രയോജനിക് ഘട്ടം ദ്രവീകൃത ഓക്‌സിജനും ദ്രവീകൃത ഹൈഡ്രജനും ഇന്ധനമായി ഉപയോഗിക്കും.
ഐഎസ്‌ആര്‍ഒയുടെ പുതുതലമുറ വിക്ഷേപണ വാഹനങ്ങള്‍ ഐഎസ്‌ആര്‍ഒയുടെ ബഹിരാകാശ പരീക്ഷണ ശേഷിയില്‍ ഒരു നിര്‍ണായക നേട്ടം കൈവരിക്കും. മുന്‍ വിക്ഷേപണ വാഹനങ്ങളെ പോലെ ഇവ ഒരു തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്നവയല്ല. മറിച്ച് ഉപയോഗിച്ച ശേഷം തിരികെ എടുത്ത് വീണ്ടും ഉപയോഗിക്കാനാകുമെന്നതാണ് ഇതിന്‍റെ സവിശേഷത. പുനരുപയോഗം, ചെലവ് ചുരുക്കല്‍, ബഹിരാകാശ ദൗത്യങ്ങളിലെ സുസ്ഥിരത എന്നിവയാണ് പുതുതലമുറ വിക്ഷേപണ വാഹനങ്ങളുടെ സവിശേഷത.
അനുഭ ജെയിന്‍: 2026ല്‍ ഗഗന്‍യാന്‍, 2027ല്‍ ചന്ദ്രയാന്‍ 4 തുടങ്ങി ഐഎസ്‌ആര്‍ഒയ്ക്ക് ഭാവിയിലേക്ക് ചില നിര്‍ണായക പദ്ധതികളുണ്ട്. ഈ പദ്ധതികള്‍ ഇന്ത്യയെ ബഹിരാകാശ പരീക്ഷണങ്ങളുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടാണ്. മനുഷ്യ ബഹിരാകാശ ദൗത്യം, ഗ്രഹാന്തര ദൗത്യഗവേഷണങ്ങള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. ഇതിനുള്ള ഒരുക്കങ്ങള്‍ എവിടെ വരെയെത്തി? ഈ ദൗത്യങ്ങള്‍ നിലവില്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്?
വി നാരായണന്‍: ഗഗന്‍യായന്‍ ദൗത്യത്തിലൂടെ മൂന്ന് ബഹിരാകാശ യാത്രികരെ ഭൂമിയുടെ നാനൂറ് കിലോമീറ്റര്‍ അകലെയുള്ള ഏറ്റവും താഴത്തെ ഭ്രമണപഥത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി എല്‍വിഎം 3 (എച്ച്എല്‍വിഎം3) വാഹനമാണ് ഉപയോഗിക്കുന്നത്. ഘടനാപരമായി ഏറെ സവിശേഷതകളുള്ള ഈ വാഹനത്തിന് ഊഷ്‌മാവ് നിയന്ത്രണ സംവിധാനങ്ങളുമുണ്ട്.
ഏറെ വിശ്വാസ യോഗ്യവുമാണ് ഈ വാഹനം. തത്സമയ വാഹന ആരോഗ്യ നിരീക്ഷണ സംവിധാനവും ഇതിനുണ്ടാകും. ഇതിന് പുറമെ ജീവനക്കാരുടെ സുരക്ഷയ്ക്കായി ഭ്രമണപഥ മൊഡ്യൂള്‍ സംവിധാനവും ഉണ്ടാകും.
ഈ വാഹനം ആദ്യം യാത്രികരെ 170 കിലോമീറ്റര്‍ വരെ മുകളിലെത്തിക്കും. പിന്നീട് നാനൂറ് കിലോമീറ്ററിനപ്പുറമുള്ള ഭ്രമണ പഥത്തിലേക്ക് ഉയര്‍ത്തിയ ശേഷമാകും സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരിക.
സര്‍വീസ് മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ സംവിധാനമാണ് വാഹനത്തെ നിയന്ത്രിക്കുന്നത്. തിരികെ ഭൂമിയിലേക്ക് പ്രവേശിക്കുമ്പോള്‍ ഗതിവേഗം കുറച്ച് കൊണ്ട് വരുന്നതും ഈ സംവിധാനത്തിലൂടെയാണ്. തുടര്‍ന്ന് പാരച്യൂട്ടിലൂടെയാകും ലാന്‍ഡിങ്. ആഗ്രയിലെ ഡിആര്‍ഡിഓയുടെ സഹകരണത്തോടെയാണ് ഈ പാരച്യൂട്ട് വികസിപ്പിച്ചിരിക്കുന്നത്.
മനുഷ്യ ദൗത്യത്തിന് മുന്‍പ് രണ്ട് മൂന്ന് മനുഷ്യ രഹിത ദൗത്യങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തും. ഒരെണ്ണം ഇക്കൊല്ലം തന്നെ ശ്രീഹരിക്കോട്ടയില്‍ നിന്ന് നടത്തും. വിജയകരമായ പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമേ മനുഷ്യ ദൗത്യത്തിലേക്ക് കടക്കൂ. യാത്രികര്‍ കഠിനമായ ശാരീരിക പരിശീലനത്തിലൂടെ കടന്ന് പോകുകയാണ്. ഉപകരണങ്ങളും ദൗത്യത്തിന് തയാറാണോയെന്ന് പരിശോധിച്ച് വരുന്നു.
ഐഎസ്‌ആര്‍ഒയുടെ ചാന്ദ്ര ദൗത്യത്തിലേക്ക് വന്നാല്‍, ചന്ദ്രയാന്‍ 3 മികച്ച നേട്ടമാണ് ഉണ്ടാക്കിയത്. ലാന്‍ഡ് ചെയ്‌ത ശേഷം ഉപരിതലത്തിലെ ധാതുക്കളെയും തെര്‍മല്‍ ഗ്രേഡിയന്‍സിനെയും ഇലക്‌ട്രോണ്‍ ക്ലൗഡുകളെക്കുറിച്ചും ഭൗമപ്രവര്‍ത്തനങ്ങളെക്കുറിച്ചുമെല്ലാം വിവരങ്ങള്‍ നല്‍കി. ചന്ദ്രയാന്‍ 4 ഈ രംഗത്ത് വലിയതോതിലുള്ള നേട്ടം ഉണ്ടാകും. ഇത് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡ് ചെയ്യുക മാത്രമല്ല മറിച്ച് സാമ്പിളുകള്‍ ശേഖരിക്കുകയും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യും.
ചന്ദ്രയാന്‍ 4, 9200 കിലോഭാരമുള്ള ഒരു ഉപഗ്രഹമാണ്. ചന്ദ്രയാന്‍ 3ന്‍റെ 4000 കിലോഗ്രാമില്‍ നിന്ന് നിര്‍ണായകമായ ഒരു വര്‍ധനയാണ് ഇതിലുണ്ടായിരിക്കുന്നത്. വലുപ്പ കൂടുതല്‍ കൊണ്ട് തന്നെ രണ്ട് മാര്‍ക്ക് 3 റോക്കറ്റുകള്‍ ഉപയോഗിച്ചാകും വിക്ഷേപണം. അഞ്ച് മൊഡ്യൂളുകളും രണ്ട് സ്റ്റാക്കുകളും ചേര്‍ത്താണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
ഈ മൊഡ്യൂളുകള്‍ ഭൂമിയുെട ഭ്രമണപഥത്തിലെത്തിക്കും. ഇവിടെ വച്ച് പ്രൊപ്പല്‍ഷന്‍ സംവിധാനം വേര്‍പെടും. നാല് മൊഡ്യൂളുകളാകും ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് എത്തുക. രണ്ടെണ്ണം ക്രമേണ ചന്ദ്രോപരിതലത്തിലിറങ്ങും. സാമ്പിള്‍ റിട്ടേണ്‍ മൊഡ്യൂള്‍ മാത്രം ഭൂമിയിലേക്ക് തിരികെ വരും. മറ്റ് രണ്ട് മൊഡ്യൂളുകളും ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ നിലയുറപ്പിക്കും.
അനുഭ ജെയിന്‍: മനുഷ്യ ദൗത്യത്തിന്‍റെ വിജയത്തിനും സുരക്ഷയ്ക്കുമായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു?
വി നാരായണന്‍: ഉയര്‍ന്ന പ്രവേഗമുള്ള ഒരു വസ്‌തു ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ ഇത് വലിയ താപനില പുറത്ത് വിടും. ഇത് നേരിടാന്‍ ഐഎസ്‌ആര്‍ഒ മെച്ചപ്പെട്ട തെര്‍മല്‍ സംരക്ഷണ സംവിധാനം ഉപയോഗിച്ച് സുരക്ഷിത പുനഃപ്രവേശനം ഉറപ്പാക്കും. അവസാന ഘട്ടത്തില്‍ ബഹിരാകാശ വാഹനം വേഗത കുറച്ച് നിയന്ത്രിത പ്രവേഗത്തോടെ പാരച്യൂട്ടുകള്‍ ഉപയോഗിച്ച് സുരക്ഷിതമായ ലാന്‍ഡിങ് ഉറപ്പാക്കും.
അനുഭ ജെയിന്‍: ഐഎസ്‌ആര്‍ഒ നിര്‍ണായകമായ സ്‌പെയിസ്‌ഡെക്‌സ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ദൗത്യമായിരുന്നു ഇത്. ഭാവി ദൗത്യങ്ങളെ ഇവ എങ്ങനെ സ്വാധീനിച്ചു?
വി. നാരായണന്‍: 2025 ജനുവരി പതിനാറിന് ഇന്ത്യ വിജയകരമായി ഉപഗ്രഹ ഡോക്കിങ് സംവിധാനം നടപ്പാക്കുന്ന നാലാമത്തെ രാജ്യമായി മാറി. സങ്കീര്‍ണമായ പ്രക്രിയയിലൂടെയാണ് 20 കിലോ ഭാരമുള്ള രണ്ട് ഉപഗ്രഹങ്ങളെ ആദ്യഘട്ടത്തില്‍ 11, 12 കിലോമീറ്റര്‍ അകലേയ്ക്ക് വേര്‍തിരിച്ചത്. പിന്നീട് നിയന്ത്രിച്ച് ഒന്നിച്ച് ചേര്‍ത്തു. ഈ ഡോക്കിങ് അണ്‍ഡോക്കിങ് സംവിധാനം നടന്ന് വരുന്നു. രണ്ട് ഉപഗ്രഹങ്ങള്‍ ഇപ്പോള്‍ ഏകസംവിധാനമായി പ്രവര്‍ത്തിക്കുന്നു. പവര്‍ ട്രാന്‍സ്‌ഫര്‍ ഉടന്‍ തുടങ്ങും. നിരവധി ഡോക്കിങിന് ശേഷം നിരവധി വിവരങ്ങള്‍ ഭാവി പരിശോധനയ്ക്ക് വേണ്ടി ശേഖരിക്കും.

2025 മാര്‍ച്ച് മുതല്‍ നിരവധി പരീക്ഷണ പരമ്പരകള്‍ നടത്തും. അഞ്ച് മൊഡ്യൂള്‍ ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാനുള്ള അനുമതി തേടും. ആദ്യ മൊഡ്യൂള്‍ 2028ല്‍ വിക്ഷേപിക്കും.
അനുഭ ജെയിന്‍: സ്വകാര്യ ബഹിരാകാശ കമ്പനികള്‍ക്ക് ഐഎസ്‌ആര്‍ഒ വാതില്‍ തുറന്ന് നല്‍കിയിരിക്കുന്നു. ഉപഗ്രഹ നിര്‍മ്മാണം, വിക്ഷേപണ സേവനങ്ങള്‍, ബഹിരാകാശ സാങ്കേതികത തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കാനാണ് ഇത്. ഐഎസ്‌ആര്‍ഒയുടെ പദ്ധതികളിലും ദൗത്യങ്ങളിലും സ്വകാര്യമേഖലയുടെ പങ്കാളിത്തത്തെ എങ്ങനെയാണ് കാണുന്നത്.?
വി നാരായണന്‍: ഇന്ത്യയ്ക്ക് നിലവില്‍ ഭ്രമണപഥത്തില്‍ 131 ഉപഗ്രഹങ്ങളുണ്ട്. ഇതില്‍ 56 എണ്ണം രാഷ്‌ട്രത്തിന് വേണ്ടിയുള്ള സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. വാര്‍ത്താവിതരണം, യാത്ര, തത്സമയ ട്രെയിന്‍-കപ്പല്‍ സേവന വിവരങ്ങള്‍, അതിര്‍ത്തി നിരീക്ഷണം, കാര്‍ഷികാവശ്യങ്ങള്‍ എന്നിവയ്ക്കായി ഉപഗ്രഹാവശ്യങ്ങള്‍ വര്‍ധിച്ച് വരുന്നു. അത് കൊണ്ട് തന്നെ കൂടുതല്‍ ഉപഗ്രഹങ്ങള്‍ നമുക്കാവശ്യമാണ്. ഐഎസ്‌ആര്‍ഒയ്ക്ക് മതിയായ മനുഷ്യവിഭവ ശേഷിയില്ലാത്തതിനാല്‍ ഈ ദൗത്യം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നു.
ഉപഗ്രഹം വികസിപ്പിക്കല്‍, വിക്ഷേപണ വാഹനങ്ങള്‍ നിര്‍മ്മിക്കല്‍ എന്നിവയിലാണ് പ്രധാനമായും സ്വകാര്യ കമ്പനികളുടെ സഹായം തേടുന്നത്. ഇവര്‍ക്ക് ആവശ്യമായ സാങ്കേതിക വൈദഗ്ദ്ധ്യം ഐഎസ്‌ആര്‍ഒ നല്‍കുന്നുണ്ട്. ഇതിന് പുറമെ പരീക്ഷണങ്ങള്‍ക്കും ഉപഗ്രഹ വിക്ഷേപമങ്ങള്‍ക്കും മറ്റും വേണ്ട സൗകര്യങ്ങളും ചെയ്‌ത് കൊടുക്കുന്നു. ബഹിരാകാശ മേഖലയിലെ സഹകരണം വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അനുഭ ജെയിന്‍: നാവിക് സംവിധാനത്തിലൂടെ ഇന്ത്യയിലെ നാവിഗേഷന്‍ കരുത്ത് വര്‍ധിപ്പിക്കാനുള്ള ഐഎസ്‌ആര്‍ഒയുടെ പദ്ധതികളെക്കുറിച്ച് വിവരിക്കാമോ?
വി. നാരായണ്‍: രണ്ട് ഉപഗ്രഹങ്ങളിലായി നാവിഗേഷന്‍ സംവിധാനം ആദ്യഘട്ടത്തില്‍ വിജയകരമാക്കി. രണ്ടാം ഘട്ടത്തില്‍ അഞ്ച് ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കും. നാഷണല്‍, സ്പെയ്‌സ് ബേസ്‌ഡ് പൊസിഷനിങ് നാവിഗേഷന്‍ ആന്‍ഡ് ടൈമിങ് സര്‍വീസ് തന്ത്രപരമായതും പൗരാവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്നു.
വ്യോമയാന, വിമാന ലാന്‍ഡിങ് സംവിധാനങ്ങള്‍ക്കടക്കം ഉപയോഗിക്കുന്നു. വിഭവങ്ങള്‍ കണ്ടെത്താനും ഉപയോഗിക്കുന്നുണ്ട്. നാവിഗേഷന്‍ രംഗത്ത് കൂടുതല്‍ മുന്നേറ്റമുണ്ടാക്കാനാകും വിധമുള്ള മെച്ചപ്പെട്ട സേവനങ്ങള്‍ക്കായി രണ്ട് വര്‍ഷത്തിനകം കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനും ഐഎസ്‌ആര്‍ഒ ശ്രമിക്കുന്നു.
അനുഭ ജെയിന്‍: രാജ്യാന്തര ബഹിരാകാശ ഗവേഷണ രംഗത്ത് ഐഎസ്‌ആര്‍ഒയുടെ സംഭാവനകള്‍, നാസയുമായി ചേര്‍ന്നുള്ള നിസാര്‍ (NISAR) ദൗത്യം പോലുള്ളവ?
വി.നാരായണന്‍: ഐഎസ്‌ആര്‍ഒയും നാസയും തമ്മില്‍ സഹകരിച്ച് കൊണ്ടുള്ള ദൗത്യമാണ് നിസാര്‍. ആഗോള മോണിറ്ററിങിനായുള്ള വിവരങ്ങള്‍ നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭൂമിയെ മുഴുവന്‍ ഓരോ പന്ത്രണ്ട് ദിവസം കൂടുമ്പോഴും വീക്ഷിക്കും. പരിസ്ഥിതി, മഞ്ഞ്, സസ്യങ്ങള്‍, കടല്‍നിരപ്പിലെ വര്‍ധന, ഭൂഗര്‍ഭ ജലവിതാനം, പ്രകൃതി ദുരന്തങ്ങള്‍, തുടങ്ങിയവ നിരീക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇരുരാജ്യങ്ങളും ചേര്‍ന്നാണ് ഉപഗ്രഹം വികസിപ്പിച്ചത്. ഐഎസ്‌ആര്‍ഒയാണ് ഘടന, ഇന്ധനം, പ്രൊപ്പല്‍ഷന്‍ സംവിധാനം ഇവയെല്ലാം സംഭാവന ചെയ്‌തത്.
അനുഭ ജെയിന്‍: ബഹിരാകാശ മാലിന്യ പ്രശ്‌നത്തില്‍ എന്ത് നടപടികളാണ് ഐഎസ്‌ആര്‍ഒ കൈക്കൊള്ളുന്നത്? മാലിന്യ നിയന്ത്രണം, ഉപഗ്രഹങ്ങളുടെ കൂട്ടിയിടികള്‍ ഒഴിവാക്കല്‍, കാലാവധി കഴിഞ്ഞ ഉപഗ്രങ്ങള്‍ എന്നിവയടക്കം ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുസ്ഥിരമാക്കാനുള്ള പദ്ധതികള്‍ എന്തൊക്കെ?
വി.നാരായണന്‍: ഇത് വലിയ ഒരു വിഷയമാണ്. ബഹിരാകാശത്ത് കുറച്ച് മാത്രം ഉപഗ്രഹങ്ങളുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാ രാജ്യങ്ങള്‍ക്കും അവരുടെ ഉപഗ്രഹങ്ങളുണ്ട്. ഇവയുടെ കാലാവധി കഴിയുമ്പോള്‍ അത് വലിയ മാലിന്യമായി മാറുന്നു. ചെറു ചെറു മാലിന്യങ്ങള്‍ വലിയ മാലിന്യക്കൂമ്പാരങ്ങള്‍ സൃഷ്‌ടിക്കുന്നു.
ഇത് മറ്റ് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാഹചര്യങ്ങളും സൃഷ്‌ടിക്കപ്പെടുന്നു. ഇത് പരിഹരിക്കാനായി സ്പെയ്‌സ് സിറ്റുവേഷന്‍ അവയര്‍നെസ് പ്രോഗ്രാം എന്ന പദ്ധതിയിലൂടെ വിക്ഷേപണ സമയത്ത് തന്നെ ഇവയുണ്ടാക്കുന്ന മാലിന്യ പ്രശ്‌നം കൈകാര്യം ചെയ്യാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്‌ത് വരുന്നു.
ഇവ കൈകാര്യം ചെയ്യാനും നീക്കം ചെയ്യാനുമുള്ള പദ്ധതികളുമുണ്ട്. ഉപഗ്രഹങ്ങളുടെ സ്ഥാനം മറ്റൊരു ഭ്രമണ പഥത്തിലേക്ക് മാറ്റുക, ഇവയെ വീണ്ടും ഉപയോഗിക്കാനായി ഇന്ധനം നല്‍കുക, അവയെ അപകടകരമായ മാലിന്യമായി മാറാന്‍ അവസരം നല്‍കാതിരിക്കുക എന്നിവയാണ് ഇതിനുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍.
അനുഭ ജെയിന്‍: ചന്ദ്രയാന്‍ നാലിനും ഗഗന്‍യാനും പുറമെയുള്ള മറ്റ് ദൗത്യങ്ങള്‍?
വി. നാരായണന്‍: ഐഎസ്‌ആര്‍ഒയ്ക്ക് നിരവധി ദൗത്യങ്ങള്‍ക്കുള്ള അംഗീകാരം കിട്ടിയിട്ടുണ്ട്. ശുക്ര-ചൊവ്വ ദൗത്യങ്ങള്‍ അടക്കമുള്ളവയാണ് അവ. ഇതിന് പുറമെ ലൂണാര്‍ പോളാര്‍ എക്‌സ്‌പ്ലോറേഷന്‍ ദൗത്യം, തുടങ്ങിയവയും മുന്നോട്ട് പോകുന്നു. ജപ്പാന്‍ എയ്‌റോ സ്‌പേസ് എക്‌സ്പ്ലോറേഷന്‍ ഏജന്‍സിയുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്. ചാന്ദ്ര പര്യവേഷണങ്ങളിലും ശാസ്‌ത്ര കണ്ടുപിടുത്തങ്ങളിലും ഇതൊരു മുതല്‍ക്കൂട്ടാകും.
അനുഭ ജെയിന്‍: ഐഎസ്‌ആര്‍ഒയുടെ സൗര ദൗത്യത്തെക്കുറിച്ചും ആദിത്യ എല്‍ വണ്ണിന്‍റെ വിജയത്തെക്കുറിച്ചും?
വി. നാരായണന്‍: ഇക്കൊല്ലം ജനുവരി ആറിനാണ് ഐഎസ്‌ആര്‍ഒ ആദിത്യ എല്‍വണ്‍ ദൗത്യം പ്രാഥമിക വിവരങ്ങള്‍ പുറത്ത് വിട്ടത്. സൂര്യന്‍റെ സ്വഭാവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇത് പങ്കിട്ടുണ്ട്. ഭാവിയിലെ ഗവേഷണത്തിന് ഇത് ഏറെ സഹായകമാകും. ഗവേഷകര്‍ക്ക് ഈ വിവരങ്ങള്‍ ഉപയോഗിച്ച് സൗരപ്രതിഭാസങ്ങളെക്കുറിച്ച് ആഴത്തില്‍ മനസിലാക്കാനാകും. ബഹിരാകാശ കാലാവസ്ഥയില്‍ അതുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും ബഹിരാകാശ ശാസ്‌ത്രത്തിലും അനുബന്ധ മേഖലകളിലും ഇതുണ്ടാക്കുന്ന മുന്നേറ്റത്തെക്കുറിച്ചും പഠിക്കാനാകും.
അനുഭ ജെയിന്‍: അടുത്ത പതിറ്റാണ്ടില്‍ ഐഎസ്‌ആര്‍ഒ ലക്ഷ്യമിടുന്ന സുപ്രധാന നാഴികകല്ലുകള്‍?
വി.നാരായണന്‍: ഐഎസ്‌ആര്‍ഒയുടെ പ്രഥമ പരിഗണന ഗഗന്‍യാന്‍ പദ്ധതിയാണ്. ഇതിനുപിന്നാലെ കുറഞ്ഞ ചെലവില്‍ ബഹിരാകാശ യാത്ര. നാലായിരം കിലോ ഭാരവാഹക ശേഷിയുള്ള മാര്‍ക്ക് 3 വാഹനത്തെ ഭൗമ ഭ്രമണപഥത്തില്‍ എത്തിക്കുക. നവീകരിച്ച പ്രൊപ്പല്‍ഷന്‍ സംവിധാനത്തിലൂടെ ഇതിന്‍റെ ശേഷി 25 ശതമാനം വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു.
ഒപ്പം വിക്ഷേപണ ചെലവ് കുറയ്ക്കാനും ലക്ഷ്യമിടുന്നു. 200 ടണ്‍ പ്രവേഗമുള്ള എന്‍ജിന് വേണ്ടി ഇതോടൊപ്പം ദ്രവീകൃത ഓക്‌സിജന്‍ ഇന്ധനം വികസിപ്പിക്കാനും ലക്ഷ്യം വയ്ക്കുന്നു. എസ്‌എല്‍വി 3നേക്കാള്‍ ആയിരം മടങ്ങ് ശേഷിയുള്ള പുതുതലമുറ വിക്ഷേപണ വാഹനമാണ് ഐഎസ്‌ആര്‍ഒയുടെ ലക്ഷ്യം.
എഴുപത് വര്‍ഷം മുമ്പാരംഭിച്ച ഐഎസ്‌ആര്‍ഒയുടെ ബഹിരാകാശ പദ്ധതികള്‍ നിര്‍ണായക പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇപ്പോള്‍ ബഹിരാകാശ പരീക്ഷണ രംഗത്ത് ഇന്ത്യ നെടുനായകത്വം വഹിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കും മുമ്പ് വികസിത രാജ്യമാകുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് സംഭാവന ചെയ്യാന്‍ നിരവധി പദ്ധതികള്‍ ഐഎസ്ആര്‍ഒ ആസൂത്രണം ചെയ്യുന്നു.
അനുഭാ ജെയിന്‍: നമ്മുടെ സൗരയൂഥത്തിന് പുറത്ത് ദൗത്യങ്ങള്‍ക്ക് ഐഎസ്‌ആര്‍ഒ ലക്ഷ്യമിടുന്നുണ്ടോ? അവിടെ ജീവന്‍റെ സാധ്യതകള്‍ തേടുന്നുണ്ടോ?
വി.നാരായണന്‍: തീര്‍ച്ചയായും. ആ ദിശയില്‍ രണ്ട് പരീക്ഷണങ്ങള്‍ നടക്കുന്നു.
അനുഭ ജെയിന്‍: ഐഎസ്‌ആര്‍ഒ മേധാവിയിലേക്കുള്ള യാത്രയില്‍ നേരിട്ട വെല്ലുവിളികള്‍ എങ്ങനെ തരണം ചെയ്‌തു?
വി.നാരായണന്‍: പരിമിതമായ ചുറ്റുപാടുകളില്‍ വളര്‍ന്നുവന്ന ആളാണ് താന്‍. തമിഴ് മീഡിയം സര്‍ക്കാര്‍ വിദ്യാലയത്തിലായിരുന്നു പഠനം. ഒന്നാം റാങ്കോടെ എന്‍ജിനീയറിങ് പാസായി. കാമ്പസ് ഇന്‍റര്‍വ്യൂവിലൂടെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ലഭിച്ചു. ഒരു വര്‍ഷം അവിടെ തുടര്‍ന്നു.
ഐഎസ്‌ആര്‍ഒയില്‍ ചേരും മുമ്പ് ബിഎച്ച് ഇഎല്ലിലും ജോലി ചെയ്‌തു. 41 വര്‍ഷമായി ഐഎസ്‌ആര്‍ഒയില്‍ ജോലി ചെയ്യുന്നു. ഇതില്‍ ഏഴ് വര്‍ഷം ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം കേന്ദ്രത്തില്‍ ഡയറക്‌ടറായിരുന്നു. നിരവധി സംഭാവനകള്‍ ഈ മേഖലയ്ക്കായി നല്‍കി. ബിരുദാനന്തര ബിരുദവും ഡോക്‌ടറേറ്റും ക്രയോജനിക് പ്രൊപ്പല്‍ഷനിലാണ്. ഈ രംഗത്തും നിരവധി മുന്നേറ്റങ്ങള്‍ നടത്താനായി.
അനുഭ ജെയിന്‍: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ ഭാവി പങ്ക് എന്തായിരിക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായം?
വി.നാരായണന്‍: ഇന്ന് ഐഎസ്ആര്‍ഒ വളരെ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നു. രാജ്യത്തിന് പല സേവനങ്ങളും ഐഎസ്‌ആര്‍ഒ നല്‍കുന്നുണ്ട്. സാധാരണക്കാരിനും പലതരത്തിലും സഹായകമാകുന്നു. 1962ല്‍ നമ്മുടെ രാജ്യം സാമ്പത്തികമായി അത്രയൊന്നും കരുത്തുള്ള രാജ്യമായിരുന്നില്ല.
ദാര്‍ശനികനായ വിക്രം സാരാഭായ് ആണ് ബഹിരാകാശ സാങ്കേതികത സാധാരണക്കാരനെ ഏറെ സഹായിക്കുമെന്ന് തിരിച്ചറിഞ്ഞത്. വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനത്തിലൂടെ ഐഎസ്‌ആര്‍ഒ സ്വയം പര്യാപ്‌തരാകുക മാത്രമല്ല മറിച്ച് ബഹിരാകാശ സാങ്കേതികതയില്‍ ആഗോള നേതൃത്വ നിരയിലേക്കും എത്തിയിരിക്കുന്നു.
ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിലുപയോഗിച്ചതടക്കമുള്ള ഒപ്‌ടിക്കല്‍ പേ ലോഡുകള്‍ ലോകത്തിലെ ഏറ്റവും മികച്ചവയാണ്. ചന്ദ്രയാന്‍ രണ്ടിലെ ഉയര്‍ന്ന റെസല്യൂഷനുള്ള ഓര്‍ബിറ്റല്‍ ക്യാമറകള്‍ ഐഎസ്‌ആര്‍ഒയുടെ പുതു പരീക്ഷണമാണ്. സാധാരണക്കാരനെ സേവിക്കുക എന്നതാണ് ഐഎസ്‌ആര്‍ഒ സ്ഥാപകരുടെ ലക്ഷ്യം. ബഹിരാകാശ ദൗത്യങ്ങളില്‍ നാമുണ്ടാക്കിയ നേട്ടങ്ങള്‍ ഈ ദൗത്യത്തെ പ്രതിഫലിപ്പിക്കുന്നവയുമാണ്.
ഐഎസ്‌ആര്‍ഒയുടെ മനുഷ്യ ബഹിരാകാശവാഹന പദ്ധതിയും ബഹിരാകാശ കേന്ദ്രവും അടുത്ത 25 വര്‍ഷത്തിനിടെ യാഥാര്‍ഥ്യമാകും. ഭാവിയില്‍ ഈ രംഗത്തുള്ള മുന്നേറ്റങ്ങളുടെ നെടുനായകത്വം ഐഎസ്‌ആര്‍ഒ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.