അഹമ്മദാബാദ്: ബനാസ്‌കാന്ത എസ്‌പി ആയിരിക്കെ സുമേർ സിങ് രാജപുരോഹിത് എന്ന അഭിഭാഷകനെ ലഹരി മരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ മുൻ ഐപിഎസ് ഓഫിസർ സഞ്ജീവ് ഭട്ടിന് 20 വർഷം തടവ് ശിക്ഷ. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലുള്ള പാലൻപൂർ സെഷൻസ് കോടതിയാണ് 1996ലെ മയക്കുമരുന്ന് കേസിൽ സഞ്ജീവ് ഭട്ടിനെ ശിക്ഷിച്ചത്. അഡീഷണൽ സെഷൻസ് ജഡ്‌ജി ജതിൻ താക്കറാണ് ശിക്ഷ വിധിച്ചത്.
പാലൻപൂർ സെക്കന്‍റ് ബി.സി. സെഷൻസ് കോടതി ജഡ്‌ജി ജെ.എൻ. തക്കറിൻ്റെ കോടതിയിൽ ഐപിഎസ് സഞ്ജീവ് ഭട്ടിൻ്റെ അഭിഭാഷകൻ ബി.എസ്. തുവാറും, സർക്കാരിനു വേണ്ടി ഹൈക്കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറും വ്യത്യസ്‌ത വാദങ്ങൾ അവതരിപ്പിച്ചു. എൻഡിപിഎസ് ആക്‌ട് സെക്ഷൻ 21 (സി) പ്രകാരം കോടതി രണ്ട് ലക്ഷം രൂപ പിഴ ചുമത്തി. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. എൻഡിപിഎസ് നിയമത്തിലെ സെക്ഷൻ 27 (എ) ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ, സെക്ഷൻ 116 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾക്കും ഭട്ട് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഐപിസി, എൻഡിപിഎസ് നിയമത്തിലെ വിവിധ വകുപ്പുകൾക്കുള്ള ഭട്ടിൻ്റെ ജയിൽ ശിക്ഷ ഒരേസമയം നടപ്പാക്കുമെന്ന് കോടതി വിധിച്ചു. നിലവിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതും കോടതി വിധിപ്രകാരമുള്ള 20 വർഷത്തെ തടവും ഉൾപ്പെടെ ആകെ 40 വർഷത്തെ തടവ് ശിക്ഷയാണ് സഞ്ജയ് ഭട്ട് അനുഭവിക്കേണ്ടതായി വരിക.
അതേസമയം, ഇതൊരു തെറ്റായ വിധിയാണെന്ന് സഞ്ജീവ് ഭട്ടിൻ്റെ ഭാര്യ പറഞ്ഞു. 'എൻ്റെ ഭർത്താവ് തൻ്റെ കടമ സത്യസന്ധമായി ചെയ്‌തു. പക്ഷേ കോടതി അദ്ദേഹത്തെ കുറ്റക്കാരനെന്ന് ചൂണ്ടിക്കാട്ടി ശിക്ഷിച്ചു. ഇതോടെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടിരിക്കുന്നു. ഈ വിഷയത്തിൽ ഞങ്ങൾ ഇനിയും പോരാടും, ഹൈക്കോടതിയിൽ പോകും. അദ്ദേഹത്തെ തിരികെ കൊണ്ടുവരും'- സഞ്ജീവ് ഭട്ടിൻ്റെ ഭാര്യ വ്യക്തമാക്കി.
എന്താണ് കേസ്: 1996-ൽ ഗുജറാത്തിലെ ബനസ്‌കന്തയിലെ പൊലീസ് സൂപ്രണ്ട് ആയിരുന്ന സഞ്ജീവ് ഭട്ട്, മയക്കുമരുന്ന് സൂക്ഷിച്ചതിന് രാജസ്ഥാൻ ആസ്ഥാനമായുള്ള അഭിഭാഷകൻ സുമർ സിങ് രാജ്‌പുരോഹിതിനെ അറസ്റ്റ് ചെയ്‌തതോടെയാണ് കേസ് ആരംഭിക്കുന്നത്. ബനസ്‌കന്ത ജില്ലയിലെ പാലൻപൂരിലെ അഭിഭാഷകൻ താമസിച്ച ഹോട്ടൽ മുറിയിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയെന്നാണ് അന്നത്തെ പൊലീസിൻ്റെ മൊഴി.
രാജസ്ഥാൻ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ അഭിഭാഷകനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് കണ്ടെത്തി. പാലൻപൂരിൽ അഭിഭാഷകൻ താമസിച്ച മുറിയിൽ 1.15 കിലോ കഞ്ചാവ് നട്ടുപിടിപ്പിച്ച് ഭട്ട് കൃത്രിമ തെളിവുണ്ടാക്കിയെന്ന് കണ്ടെത്തി. ഗുജറാത്ത് ഹൈക്കോടതി ഈ വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് 2018 സെപ്റ്റംബറിൽ ഭട്ടിനെയും അദ്ദേഹത്തിൻ്റെ സബ്-ഓർഡിനേറ്റ് ഐബി വ്യാസിനെയും അറസ്റ്റ് ചെയ്‌തു. 2015ലാണ് ഭട്ടിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്.
കേസിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് 1999ൽ മുൻ പൊലീസ് ഇൻസ്പെക്‌ടർ ഐബി വ്യാസ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മയക്കുമരുന്ന് കേസിൽ 2018 സെപ്റ്റംബറിൽ എൻഡിപിഎസ് ആക്‌ട് പ്രകാരം സംസ്ഥാന സിഐഡി സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്‌തു. 28 വർഷം പഴക്കമുള്ള 1996 ലെ മയക്കുമരുന്ന് പ്ലാൻ്റ് കേസിൽ തൻ്റെ വിചാരണ ബനസ്‌കന്ത ജില്ലയിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സമർപ്പിച്ച ഹർജി 2023 ഓഗസ്റ്റിൽ ഹൈക്കോടതി തള്ളിയിരുന്നു.
വിചാരണക്കോടതി നടപടികൾ രേഖപ്പെടുത്താൻ നിർദേശം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ മയക്കുമരുന്ന് കേസിൽ ഭട്ടിൻ്റെ ഹർജി സുപ്രീം കോടതി തള്ളുകയും, വിചാരണക്കോടതി ജഡ്‌ജിക്കെതിരെ പക്ഷപാതപരമായി പെരുമാറിയതിന് മൂന്ന് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്‌തു.
മയക്കുമരുന്ന് കേസിൻ്റെ വിചാരണ നിലനിൽക്കെ തന്നെ, 2019-ൽ ജാംനഗർ സെഷൻസ് കോടതി ഭട്ടിനെ കൊലക്കുറ്റത്തിന് ശിക്ഷിക്കുകയും 1990-ലെ കസ്റ്റഡി മരണ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്‌തു. ഭട്ട് ജാംനഗർ ജില്ലയിൽ അഡീഷണൽ സൂപ്രണ്ടായി സേവനമനുഷ്‌ഠിക്കുമ്പോഴായിരുന്നു കസ്റ്റഡി മരണക്കേസിൻ്റെ തുടക്കം.
നരേന്ദ്ര മോദിക്കെതിരെ ആരോപണങ്ങൾ: ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കെതിരെ ആരോപണം ഉന്നയിച്ച് സഞ്ജീവ് ഭട്ട് രംഗത്തെത്തിയിരുന്നു. ഇത് ഏറെ വിവാദമുണ്ടാക്കുകയും ചെയ്‌തു. 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ജസ്റ്റിസ് നാനാവതി, ജസ്റ്റിസ് മേത്ത കമ്മീഷൻ മുമ്പാകെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും എതിരെ സഞ്ജീവ് ഭട്ട് മൊഴി നൽകി. 2002ലെ ഗുജറാത്ത് കലാപത്തിന് ശേഷം അന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗുജറാത്തിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടും, ടീസ്റ്റ സെതൽവാദും, മുൻ ഡിജിപി ആർ.ബി. കുമാറിനുമെതിരെ എസ്ഐടി അന്വേഷണം പുരോഗമിക്കുകയാണ്.