ഹൈദരാബാദ്: വർധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി, ആഭ്യന്തര മന്ത്രാലയം ദേശീയ തലത്തിലുള്ള സൈബർ സെൽ ഹെൽപ്‌ലൈൻ നമ്പറായ 1930 ശക്തമാക്കാനൊരുങ്ങുന്നു (Cybercrime helpline number 1930 has been strengthened). സൈബർ തട്ടിപ്പിന് ഇരയായവർ ഈ നമ്പറിലേക്ക് വിളിച്ച് പരാതിപ്പെട്ടാൽ കേസെടുക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും. ഹെൽപ്‌ലൈൻ നമ്പർ സജീവമാക്കുന്നതിന്‍റെ ഭാഗമായി പരാതിപ്പെട്ടവർക്ക് ഇടക്കിടെ ഉദ്യോഗസ്ഥർ ലിങ്ക് അയക്കുകയും, ഇതുവഴി പരാതിക്കാരന്‍റെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണത്തിന്‍റെ തുടർനടപടികൾ വേഗത്തിലാക്കുകയും ചെയ്യും.
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി പുതുതായി തയ്യാറാക്കിയ ബദൽമാർഗത്തിന്‍റെ പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇത് ഉടൻ തന്നെ ലഭ്യമാക്കും.
ദിനവും ആയിരക്കണക്കിന് കോളുകൾ: സൈബർ തട്ടിപ്പിന് ഇരയായവർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുന്ന രീതിയാണ് മുൻപ് ഉണ്ടായിരുന്നത്. ശേഷം തട്ടിപ്പിന് ഇരയായവരുടെ ബാങ്ക് അക്കൗണ്ട് വഴിയുള്ള പണമിടപാട് തടയുന്നതിനായി ബന്ധപ്പെട്ട ബാങ്കുകാർക്ക് പൊലീസ് കത്തെഴുതും. ഇതിനായി ഒരുപാട് സമയമെടുക്കും.
മാത്രമല്ല, പല ബാങ്കുകളും ലോക്കൽ പൊലീസിന് വേണ്ട പ്രതികരണങ്ങൾ നൽകുക പോലുമില്ല. ഈ സമയം കൊണ്ട് തട്ടിപ്പുക്കാർക്ക് അക്കൗണ്ടിലെ പണം പിൻവലിക്കാനുമാകും. പണം പിൻവലിച്ച് കഴിഞ്ഞാൽ പരാതി നൽകുന്നതിൽ പ്രയോജനവുമില്ല. ഇക്കാര്യം കണക്കിലെടുത്താണ് രാജ്യത്തെ എല്ലാ ബാങ്കുകളെയും ഏകോപിപ്പിച്ച് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍ററിന് കീഴിൽ കൊണ്ടുവന്നത്.
എന്നാൽ ഇപ്പോൾ സൈബർ തട്ടിപ്പിന് ഇരയായവർ 1930 എന്ന നമ്പരിൽ പരാതിപ്പെട്ടാൽ ഉടൻ തന്നെ സൈബർ ജീവനക്കാർ ബന്ധപ്പെട്ട ബാങ്കിനെ അറിയിക്കുകയും പണം പിൻവലിക്കുന്നത് തടയുകയും ചെയ്യും. ശേഷം അന്വേഷണം നടത്തി തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ചാൽ ഇരയുടെ അക്കൗണ്ടിലേക്ക് പണം തിരികെ ലഭിക്കും. കഴിഞ്ഞ വർഷം ഇത്തരത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം തടഞ്ഞത് തെലങ്കാനയിലായിരുന്നു. 107 കോടി രൂപയാണ് തെലങ്കാന തടഞ്ഞത്.
ഇത്തരം സൈബർ കുറ്റകൃത്യങ്ങളിൽ എത്രയും വേഗം പരാതിപ്പെടുന്നുവോ, അത്രയും പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ദിനംപ്രതി ആയിരക്കണക്കിന് പരാതികളാണ് ഈ നമ്പറുകളിലേക്ക് എത്തുന്നത്. തെലങ്കാനയിൽ നിന്ന് കഴിഞ്ഞ വർഷം ഈ ഹെൽപ്‌ലൈൻ നമ്പറിലേക്ക് 85,030 പരാതികളാണ് ലഭിച്ചത്.
പുതിയ സംവിധാനവുമായി സൈബർ സെൽ: പരാതികളേറെ വരുന്ന ഈ പശ്ചാത്തലത്തിൽ, പരാതികളിൽ ഇടപെടുമെന്നതിൽ സൈബർ സെല്ലിന് ബുദ്ധിമുട്ടേറുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പരീക്ഷണങ്ങൾക്ക് ഒരുങ്ങുന്നത്. പുതിയ പരിഷ്‌കാരങ്ങൾ വഴി സൈബർ തട്ടിപ്പിന് ഇരയായവർ 1930 എന്ന നമ്പരിൽ പരാതിപ്പെട്ടാൽ, ഉടൻ തന്നെ ഓട്ടോമാറ്റിക് ആയി അവരുടെ ഫോണിലേക്ക് ലിങ്ക് എത്തും.
ശേഷം ലിങ്ക് തുറന്ന് വിശദാംശങ്ങൾ നൽകിയാൽ ഇത് ഓട്ടോമാറ്റിക് ആയി റെക്കോർഡ് ആവും. തുടർന്ന് ബാങ്കിനെ ഉടൻ അറിയിക്കും. ബാങ്ക് ഉദ്യോഗസ്ഥർ പണമിടപാട് തടയും. ഈ പുതിയ സംവിധാനം വിജയകരമാണെന്നും ഉടൻ തന്നെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും സൈബർ സെക്യൂരിറ്റി ബ്യൂറോ അധികൃതർ പറഞ്ഞു.