ലഖ്‌നൗ : രണ്ട് മാസത്തിനിടെ ശബ്‌ദശല്യത്തിനെതിരെ ഉത്തര്‍പ്രദേശില്‍ ലഭിച്ചത് 6558 പരാതികള്‍. ലഖ്‌നൗവില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ 112 എന്ന നമ്പരില്‍ ലഭിച്ചത്. തൊട്ടുപിന്നാലെ നോയ്‌ഡ, ഗാസിയാബാദ്, കാണ്‍പൂര്‍, വാരണാസി തുടങ്ങിയ നഗരങ്ങളുമുണ്ട് (Board exams UP).
ഫെബ്രുവരിയിലും മാര്‍ച്ചിലുമായി ലക്ഷക്കണക്കിന് കുട്ടികള്‍ സംസ്ഥാനത്ത് ബോര്‍ഡ് പരീക്ഷകളെ അഭിമുഖീകരിക്കുന്നുണ്ടെന്ന കാര്യം ശബ്‌ദമലിനീകരണം ഉണ്ടാക്കുന്നവര്‍ പരിഗണിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. ഡിസംബറില്‍ 1558 പരാതികളാണ് ഉച്ചത്തില്‍ പാട്ടുകള്‍ വച്ചെന്നാരോപിച്ച് 112ല്‍ ലഭിച്ചത്. ജനുവരിയില്‍ ഇത് 1415 ആയി, ഫെബ്രുവരിയില്‍ ലഭിച്ച പരാതികളുടെ എണ്ണം 3,585 ആണ് (6500 loud noise calls).
വന്‍ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചതെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവില്‍ 75 ദിവസത്തിനിടെ 739 പരാതികളാണ് കിട്ടിയത്. നോയിഡയിലെ ഗൗതം ബുദ്ധനഗറാണ് തൊട്ടുപിന്നിലുള്ളത്. 734 പരാതികള്‍ ഇവിടെ കിട്ടിയപ്പോള്‍ ഗാസിയാബാദില്‍ ഇത് 590 ആയിരുന്നു. കാണ്‍പൂരില്‍ നിന്ന് 376 പരാതികളും വാരണാസിയില്‍ നിന്ന് 331 പരാതികളും ഈ ഘട്ടത്തില്‍ ലഭിച്ചു (UP 112).
വന്‍ നഗരങ്ങളെക്കാള്‍ ഏറെ നിശബ്‌ദമാണ് ചെറുപട്ടണങ്ങള്‍ എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടെ താരതമ്യേന ശബ്‌ദ മലിനീകരണം കുറവാണ്. ശ്രവസ്‌തിയില്‍ നിന്ന് ഇത്തരത്തിലുള്ള കേവലം മൂന്ന് പരാതികള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഔരിയയില്‍ നിന്ന് പത്തും ഇറ്റ, കൗശംഭി എന്നിവിടയങ്ങളില്‍ നിന്ന് പന്ത്രണ്ട് പരാതികള്‍ വീതവുമാണ് കിട്ടിയിട്ടുള്ളതെന്നും ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.
അനുവദനീയമായതിലും കൂടുതല്‍ ശബ്‌ദങ്ങള്‍ ഉണ്ടാകുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. വിദ്യാര്‍ഥികളുടെ പഠനത്തെയും ബാധിക്കും. 112ലേക്ക് പരാതിയുമായി വിളിയെത്തിയാല്‍ ഉടന്‍ തന്നെ പൊലീസെത്തി ശബ്‌ദ നിയന്ത്രണത്തിനുള്ള നടപടികള്‍ കൈക്കൊള്ളുന്നുണ്ട്.
പൗരന്‍മാര്‍ക്ക് മികച്ച പരിസ്ഥിതി ഒരുക്കാനാണ് തങ്ങളുടെ ശ്രമം. പ്രത്യേകിച്ച് പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എന്നും പൊലീസ് അഡിഷണല്‍ ഡയറക്‌ടര്‍ ജനറല്‍ നീര റാവത്ത് പറഞ്ഞു. പൊലീസിനെ അടിയന്തര ഘട്ടങ്ങളില്‍ വിളിക്കാനുള്ള 100, അഗ്നിശമന സേനയുടെ സഹായത്തിനുള്ള 101, ആംബുലന്‍സ് സേവനത്തിന് വേണ്ടിയുള്ള 102 നമ്പരുകള്‍ക്കൊപ്പമാണ് ശബ്‌ദമലിനീകരണത്തെക്കുറിച്ച് അടിയന്തര സേവനത്തിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 112 എന്ന നമ്പര്‍ ഒരുക്കിയിട്ടുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന, പരാതി അറിയിക്കാനുള്ള സംവിധാനമാണിത്.
2023ല്‍ ഈ നമ്പരിലേക്ക് 68.71 ലക്ഷം പരാതികള്‍ ലഭിച്ചു. 2022ല്‍ ഇത് 70.60 ലക്ഷമായിരുന്നു. 2021ല്‍ 66.87 ലക്ഷം പരാതികള്‍ കിട്ടി. സംസ്ഥാന വ്യാപക അടിയന്തര സേവനങ്ങള്‍ക്കായി 4800 പൊലീസ് വാഹനങ്ങള്‍ ഉണ്ട്. ഇതില്‍ 3200 കാറുകളും 1600 ഇരുചക്ര വാഹനങ്ങളുമാണ്. 112 നമ്പരിലെ അടിയന്തര സേവനങ്ങള്‍ക്കായി ഫീല്‍ഡില്‍ 31,200 ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 316 വനിതകളാണുള്ളത്. ഇതിന് പുറമെ ഡസ്‌ക് ചുമതലയിലും നിരവധി ഉദ്യോഗസ്ഥരുണ്ട്.
Also Read: യുപി ബോർഡ് പരീക്ഷയിൽ കോപ്പിയടിച്ചത് 359 വിദ്യാർഥികൾ; പരീക്ഷയെഴുതാതെ നാല് ലക്ഷം പേർ