ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ പ്രക്ഷോഭത്തെ തുടര്‍ന്ന് പലായനം ചെയ്യുന്നവര്‍ക്ക് അഭയം നൽകുമെന്ന ബംഗാൾ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിച്ച് ബംഗ്ലാദേശ്. മമത ബാനർജിയുടെ പരാമര്‍ശം നിരവധി സംശയങ്ങളുണ്ടാക്കുന്നതാണ്. ഇത് സംബന്ധിച്ച് ഇന്ത്യ ഗവൺമെന്‍റിന് നയതന്ത്ര കുറിപ്പ് നല്‍കിയിട്ടുണ്ടെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഹസൻ മഹ്മൂദ് പറഞ്ഞു.
ബംഗ്ലാദേശില്‍ നിന്ന് നയതന്ത്ര കുറിപ്പ് ലഭിച്ചുവെന്ന് സ്ഥിരീകരിച്ച വിദേശകാര്യ വാക്താവ് രൺധീർ ജയ്‌സ്വാൾ ഇന്ത്യന്‍ ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിലെ 10ാം ഭാഗത്തിന്‍റെ പ്രസക്തി എടുത്തുപറഞ്ഞു. ഇന്ത്യയും വിദേശ രാജ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയാനുളള അവകാശം കേന്ദ്ര സര്‍ക്കാരിന് മാത്രമായി നല്‍കുന്ന ഭാഗമാണിത്. കൂടാതെ, 'ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ഞങ്ങള്‍ക്ക് അറിയാം. അവിടെയുള്ള സംഭവവികാസങ്ങൾ സൂക്ഷ്‌മമായി തന്നെ നിരീക്ഷിക്കുന്നുണ്ട്. ബംഗ്ലാദേശില്‍ നിലവിലുള്ള സാഹചര്യം അവരുടെ ആഭ്യന്തര പ്രശ്‌നമായാണ് കണക്കാക്കുന്നത്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശ് സര്‍ക്കാരിന്‍റെ സഹകരണം കൊണ്ട് ഇന്ത്യന്‍ വിദ്യാർഥികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ കഴിഞ്ഞു. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ഉടന്‍ തന്നെ ശാന്തമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു. 6700 ഇന്ത്യൻ വിദ്യാർഥികളാണ് പ്രക്ഷോഭത്തെ തുടര്‍ന്ന് ബംഗ്ലാദേശിൽ നിന്ന് മടങ്ങിയെത്തിയിട്ടുളളത്.
ബംഗ്ലാദേശിലെ പ്രക്ഷോഭത്തെ തുടർന്ന് നിസഹായരായ ആളുകൾ പശ്ചിമ ബംഗാളിൻ്റെ വാതിലുകളിൽ മുട്ടിയാൽ ഞങ്ങൾ അവർക്ക് തീർച്ചയായും അഭയം നൽകും എന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പറഞ്ഞിരുന്നത്. അഭയാർഥികളെ കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ പ്രമേയം ഉയർത്തിക്കാട്ടിയാണ് മമത ഇത്തരത്തിലൊരു പ്രസ്‌താവന നടത്തിയത്. ധാക്കയിൽ വിദ്യാര്‍ഥികളും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ബംഗ്ലാദേശിലെ സ്ഥിതിഗതികൾ കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി അസ്ഥിരമാണ്. കൂടാതെ, ബംഗ്ലാദേശ് സര്‍ക്കാര്‍ എല്ലാ സ്വകാര്യ, പൊതു സർവകലാശാലകളും അടച്ചുപൂട്ടുകയും ചെയ്‌തിരുന്നു.
Also Read: ബംഗ്ലാദേശ് പ്രക്ഷോഭം: വിവാദ തൊഴില്‍ സംവരണം റദ്ദാക്കി സുപ്രീം കോടതി