ന്യൂഡൽഹി: പീഡനകേസിൽ സൈനിക ഡോക്‌ടറെ കുറ്റവിമുക്തനാക്കി ആർമി കോടതി. 2022 ൽ ഒരു മേജറുടെ ഭാര്യ നല്‍കിയ പരാതിയിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. നെഞ്ചുവേദനയെ തുടർന്ന് മഹാരാഷ്‌ട്രയിലെ സൈനിക ആശുപത്രിയിൽ ചികിത്സ തേടിയ മേജറുടെ ഭാര്യയോട് ലെഫ്റ്റനൻ്റ് കേണൽ റാങ്കിലുള്ള ഡോക്‌ടർ അപമര്യാദയായി പെരുമാറിയതായും മാനഭംഗപെടുത്താൻ ശ്രമിച്ചുവെന്നുമായിരുന്നു പരാതി.
സർവീസിൽ 19 വർഷം സേവനം ചെയ്‌ത ഡോക്‌ടർക്കാണ് പീഡനക്കേസ് നേരിടേണ്ടി വന്നത്. എന്നാൽ കേസിൽ നിന്ന് ഡോക്‌ടറെ കോടതി കുറ്റവിമുക്തനാക്കിയതായി അദ്ദേഹത്തിന്‍റെ അഭിഭാഷകൻ ആനന്ദ് കുമാർ പറഞ്ഞു. പരാതിക്കാരിയുടെയും അമ്മയുടെയും മൊഴി സാക്ഷികളുടെ മൊഴികളുമായി പൊരുത്തപ്പെടുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സെക്ഷൻ 354 പ്രകാരം രജിസ്‌റ്റർ ചെയ്‌ത കേസ് ഉൾപ്പെടെ രണ്ടു കേസുകളിലാണ് ഡോക്‌ടർ വിചാരണ നേരിട്ടത്. ഇതില്‍ വനിത അസിസ്‌റ്റന്‍റിന്‍റെ അസാന്നിധ്യത്തിൽ രോഗിയെ പരിശോധിച്ചു എന്ന രണ്ടാമത്തെ കേസിൽ ഡോക്‌ടർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തുടർന്ന് പെൻഷൻ ലഭിക്കുന്നതിൽ നിന്ന് 18 മാസത്തെ സീനിയോറിറ്റി കോടതി തടഞ്ഞു.
അതേസമയം വനിത അസിസ്‌റ്റൻ്റിൻ്റെ സാന്നിധ്യം ഉറപ്പാക്കേണ്ടത് കമാൻഡിങ് ഓഫീസറുടെ ഉത്തരവാദിത്തമാണെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. സൈനിക കോടതിയിൽ നിന്ന് നീതി ലഭിച്ചില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.