ന്യൂഡല്‍ഹി : വിമാനങ്ങള്‍ക്ക് നേരെ വലിയ തോതിലുള്ള ഭീഷണികള്‍ ഉയര്‍ന്ന വര്‍ഷമാണ് കടന്നുപോയത്. ആകെ വിമാന കമ്പനികള്‍ക്ക് ലഭിച്ച വ്യാജ ബോംബ് ഭീഷണിയുടെ കണക്കെടുത്താല്‍ 2024 അത് 728 ആണ്. ഇതില്‍ 714 എണ്ണം ആഭ്യന്തര സര്‍വീസുകള്‍ക്ക് നേരെയുണ്ടായ ഭീഷണികളാണ്.
സിവില്‍ ഏവിയേഷന്‍ മന്ത്രാലത്തിന്‍റെ കണക്കുപ്രകാരം ഇത്തരം സംഭവങ്ങളില്‍ പോയവര്‍ഷം 13 പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇന്‍ഡിഗോയ്‌ക്കാണ് ഏറ്റവും കൂടുതല്‍ ഭീഷണി ലഭിച്ചത്. 216 ഭീഷണികള്‍ 2024ല്‍ ഇന്‍ഡിഗോയെ ലക്ഷ്യം വച്ചെത്തിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എയര്‍ ഇന്ത്യയാണ് രണ്ടാമത്. 179 ഭീഷണികള്‍ ലഭിച്ചു. വിസ്‌താര (153), ആകാശ എയര്‍ (72), സ്‌പൈസ് ജെറ്റ് (35), അലയന്‍സ് എയര്‍ (26), എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് (19), സ്റ്റാര്‍ എയര്‍ (14) എന്നിങ്ങനെയാണ് ഭീഷണിയുടെ കണക്കുകള്‍.
അഞ്ച് വിദേശ വിമാന കമ്പനികള്‍ക്കും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവയുടെ കണക്കെടുത്താല്‍, എമിറേറ്റ്‌സ് (5), എയര്‍ അറേബ്യ (3), എയറോഫ്ലോട്ട് (1), എയര്‍ കാനഡ (1), കാത്തേയ് പസഫിക് (1), എത്തിഹാദ് (1), നോക് എയര്‍ (1), തായ് ലയണ്‍ എയര്‍ (1) എന്നിങ്ങനെയാണ്.
ഇത്തരം ഭീഷണികളെ നേരിടാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) കർശന സുരക്ഷാ നടപടികൾ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു. ബോംബ് ത്രെറ്റ് കണ്ടിജൻസി പ്ലാൻ (ബിടിസിപി) നടപ്പിലാക്കിയിട്ടുണ്ട്, ഓരോ സംഭവവും വിശകലനം ചെയ്യുന്നതിനും ഉടനടി പരിഹരിക്കുന്നതിനുമായി എല്ലാ വിമാനത്താവളങ്ങളിലും ബോംബ് ത്രെറ്റ് അസസ്‌മെന്‍റ് കമ്മിറ്റി (ബിടിഎസി) സജ്ജീകരിച്ചിട്ടുണ്ട്. പരിമൾ നത്വാനിയുടെ ചോദ്യങ്ങൾക്ക് രേഖാമൂലം നൽകിയ മറുപടിയിൽ സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ ആണ് വിവരങ്ങള്‍ വ്യക്തമാക്കിയത്.
സുരക്ഷാ നടപടികൾ കാര്യക്ഷമമാക്കുന്നതിനും വ്യോമയാനത്തിൽ നിയമവിരുദ്ധമായ ഇടപെടലുകൾ തടയുന്നതിനും എല്ലാ സിവിൽ ഏവിയേഷൻ കമ്പനികള്‍ക്കും ബിസിഎഎസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.