Published : Dec 28, 2023, 12:43 PM IST
|Updated : Dec 28, 2023, 1:33 PM IST
'മതവിശ്വാസമില്ലാത്തതിനാല്‍ സിപിഎമ്മിന് വേഗം തീരുമാനമെടുക്കാം, കോണ്‍ഗ്രസ് വിശ്വാസികളുള്ള പാര്‍ട്ടി' : രാമക്ഷേത്ര വിഷയത്തില്‍ ശശി തരൂര്‍
തിരുവനന്തപുരം : ക്ഷേത്രത്തെ രാഷ്ട്രീയ വേദി ആക്കുന്നതിനോട് യോജിപ്പില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി (Shashi Tharoor MP over Ayodhya ceremony). അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രത്തെ രാഷ്ട്രീയ വേദിയാക്കുന്നവരുടെ ഉദ്ദേശ്യം എന്താണെന്ന് ശശി തരൂർ ചോദിച്ചു. വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നത്. അവരാണ് തീരുമാനം എടുക്കേണ്ടത്. വ്യക്തികളായി അവിടെ പോകാൻ തങ്ങൾക്ക് അവകാശമുണ്ട്. പക്ഷേ സമയവും സാഹചര്യവും ആണ് പ്രധാനം. സിപിഎമ്മിന് മത വിശ്വാസം ഇല്ല. അതുകൊണ്ട് അവർക്ക് പെട്ടെന്ന് തീരുമാനം എടുക്കാം. കോൺഗ്രസ് സിപിഎമ്മോ ബിജെപിയോ അല്ല. വിശ്വാസികൾ ഉള്ള പാർട്ടിയാണ്. അതുകൊണ്ട് നിലപാട് എടുക്കാൻ സമയം വേണം. ദൈവത്തെ പൂജിക്കാനുള്ള വേദിയായാണ് ക്ഷേത്രത്തെ താൻ കാണുന്നതെന്നും ശശി തരൂർ പറഞ്ഞു. ജനുവരി 22നാണ് അയോധ്യയില്‍ രാമ ക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങ്. അതേസമയം ചടങ്ങില്‍ നിന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി വിട്ടുനിന്നേക്കും എന്നാണ് സൂചന. ജോലിഭാരം കാരണം മമതയ്‌ക്ക് ചടങ്ങിൽ പങ്കെടുക്കാനാകില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങൾ നല്‍കുന്ന വിവരം.