വിശ്വാസത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും ; വൃക്ഷത്തൈകള്‍ കൊണ്ടൊരു തുലാഭാരം - ഇത് മാതൃകയാക്കേണ്ടത്
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/27-06-2023/640-480-18860347-thumbnail-16x9-ojv.jpg)
ബെംഗളൂരു : അരി, നാണയം, വാഴപ്പഴം, തേങ്ങ തുടങ്ങി വിവിധ വസ്‌തുക്കള്‍ കൊണ്ട് തുലാഭാരം നടത്തുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമായൊരു തുലാഭാരത്തിന്‍റെ ദൃശ്യങ്ങളും വിവരങ്ങളുമാണിപ്പോള്‍ പുറത്ത് വരുന്നത്. വൃക്ഷത്തൈ തുലാഭാരം.
ദക്ഷിണ കന്നടയിലെ പേജാവര്‍ ശ്രീയുടെ ഗുരുവന്ദന പരിപാടിയിലാണ് വൃക്ഷത്തൈ തുലാഭാരം നടത്തിയത്. പേജാവര്‍ മഠാധിപതി വിശ്വപ്രസന്ന തീര്‍ഥയുടെ തുലാഭാരമാണ് വ്യത്യസ്‌തമായത്. പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ഥ സ്വാമിക്കായി വര്‍ഷം തോറും നാണയ തുലാഭാരം നടത്താറുണ്ട്. എന്നാല്‍ ഇത്തവണ അതില്‍ നിന്ന് വ്യത്യസ്‌തമായി വൃക്ഷത്തൈ തുലാഭാരം നടത്തുകയായിരുന്നു.
തുലാഭാരത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനുള്ള ശ്രമമെന്ന നിലയിലാണ് ഇത്തരത്തില്‍ സംഘടിപ്പിച്ചത്. കദ്രിയിലെ പ്രദീപ് കുമാര്‍ കല്‍ക്കൂറയുടെ വസതിയിലാണ് തുലാഭാര ചടങ്ങുകള്‍ നടന്നത്. തുലാഭാരത്തിന് പിന്നാലെ ഭക്തര്‍ക്ക് പഴങ്ങളുടെയും പച്ചക്കറികളുടെയും തൈകള്‍ വിതരണം ചെയ്‌തു. തദ്ദേശീയമായി വളര്‍ത്തിയെടുത്ത തൈകളാണ് തുലാഭാരത്തിന് ഉപയോഗിച്ചത്. മാവ്, വാള്‍നട്ട്, പ്ലാവ് തുടങ്ങി നിരവധി തൈകള്‍ കൊണ്ടാണ് തുലാഭാരം നടത്തിയത്.
പ്രതികരണവുമായി പ്രദീപ് കുമാര്‍ കല്‍ക്കൂറ: വര്‍ഷം തോറും പേജാവര ശ്രീ സ്വാമിക്ക് തുലാഭാരം നടത്താറുണ്ടെന്നും എന്നാല്‍ ഇത്തവണ ചില മാറ്റങ്ങള്‍ വരുത്തിയെന്നും കല്‍ക്കൂറ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് പ്രദീപ് കുമാര്‍ കല്‍ക്കൂറ പറഞ്ഞു. റോഡിലൂടെ കാറില്‍ സഞ്ചരിക്കുമ്പോള്‍ മരങ്ങളില്ലാത്തയിടങ്ങളില്‍ എത്തുമ്പോള്‍ ചൂട് വര്‍ധിക്കുന്നതായി തിരിച്ചറിഞ്ഞതോടെയാണ് പരിസ്ഥിതിക്ക് കൂടുതല്‍ സംരക്ഷണം ഒരുക്കണമെന്ന കാര്യം ചിന്തിച്ചത്. അത്തരം ചിന്തയാണ് ഈ തുലാഭാരത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. തുലാഭാരത്തിന് ശേഷം ലഭിച്ച തൈകള്‍ വീട്ടുവളപ്പില്‍ നട്ടുപിടിപ്പിച്ചാല്‍ അത് പരിസ്ഥിതി സേവനമാകുമെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.
മരങ്ങൾ നടുന്നത് തണൽ മാത്രമല്ല ജീവനും നൽകുന്നുവെന്ന് പേജാവർ മഠാധിപതി വിശ്വപ്രസന്ന തീർഥ പറഞ്ഞു. വാഹനങ്ങളിൽ നിന്നുള്ള പുക, എസി എന്നിവയുടെ ഉപയോഗം പരിസ്ഥിതിയെ നശിപ്പിക്കുന്നു. ഇരുചക്ര വാഹനങ്ങള്‍ ഉള്ളവര്‍ രണ്ട് മരങ്ങളും നാല് ചക്ര വാഹനങ്ങള്‍ ഉള്ളവര്‍ നാല് മരങ്ങളും ഏസി ഉപയോഗിക്കുന്നവര്‍ അതില്‍ കൂടുതലും മരങ്ങള്‍ വച്ചുപിടിപ്പിക്കണമെന്നും പേജാവർ മഠാധിപതി വിശ്വപ്രസന്ന തീർഥ ആവശ്യപ്പെട്ടു.