"അധ്യാപകന്‍ പെട്ടെന്ന് ബോര്‍ഡില്‍ എന്തോ എഴുതാൻ വേണ്ടി തിരിഞ്ഞതും സംഭരിച്ച് വെച്ച എല്ലാ ധൈര്യവും ചേർത്ത് ഞാൻ അവളെ വിളിച്ചു.. അവൾ തിരിഞ്ഞു നോക്കി.. ഒറ്റ ശ്വാസത്തിൽ ഞാൻ 'ഐ ലവ് യു' പറഞ്ഞു.. അവൾ തിരിഞ്ഞ് കൂട്ടുകാരിയോട് എന്തോ പറഞ്ഞ് ചിരിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്തൊരു പ്രതികരണം. ആ ചിരിയുടെ അർത്ഥം മനസ്സിലായില്ല. പല സംശയങ്ങളും ഉയർന്നു.." തന്‍റെ പ്രണയത്തെ കുറിച്ചുള്ള നടന്‍ ശ്രീ ദേവിന്‍റെ വാക്കുകളാണിത്.
2025ലെ ഈ വാലന്‍റൈന്‍സ് ദിനത്തില്‍ തന്‍റെ സ്‌കൂള്‍ കാലഘട്ടത്തിലേയ്‌ക്ക് തിരിഞ്ഞു നടക്കുകയാണ് നടന്‍. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്‌തിരുന്ന 'അമ്മ മാനസം', 'ഫോര്‍ ദി പീപ്പള്‍' എന്നീ ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനാണ് ശ്രീ ദേവ്. 2015ല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്‌തിരുന്ന 'ഫോര്‍ ദി പീപ്പിള്‍' എന്ന പരമ്പരയിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. 2023ല്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്‌തിരുന്ന 'സീതാരാമം' എന്ന പരമ്പരയിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. തെലുങ്കില്‍ 'കല്യാണി' എന്ന സീരിയലിലും ശ്രീ ദേവ് വേഷമിട്ടിരുന്നു.
![SREE DEV SREE DEV ABOUT HIS LOVE ശ്രീ ദേവ് Valentines Day 2025](https://etvbharatimages.akamaized.net/etvbharat/prod-images/14-02-2025/23540473_sreedev-4.jpg)
സീരിയലില്‍ മാത്രമല്ല ഏതാനും തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ശ്രീ ദേവ് തന്‍റെ നോവലിന്‍റെ അവസാനഘട്ട തയ്യാറെടുപ്പിലാണിപ്പോള്‍. അഭിനേതാവ് മാത്രമല്ല, നല്ലൊരു എഴുത്തുകാരന്‍ കൂടിയാണ് ശ്രീ ദേവ്. നിലവില്‍ 'ഡെസിബെല്‍' എന്ന സയന്‍സ് ഫിക്ഷന്‍ ഇംഗ്ലീഷ് നോവലിന്‍റെ പണിപ്പുരയിലാണ്. നോവലിന്‍റെ അവസാന ചാപ്‌റ്ററുകള്‍ എഴുതി തീര്‍ക്കുന്നതിന്‍റെ തിരക്കിലാണിപ്പോള്‍ അദ്ദേഹം. കോളേജ് പഠന കാലം മുതല്‍ മനസ്സില്‍ ഉദിച്ച ആശയമാണ് 'ഡെസിബെല്‍' എന്നും ഒരു മാസത്തിനുള്ളില്‍ അത് പൂര്‍ത്തിയാകുമെന്നും നടന്‍ അറിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഈ പ്രണയ ദിനത്തില്‍ തന്‍റെ പ്രണയ വിശേഷങ്ങള്‍ ഇടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ വെളപ്പെടുത്തിയിരിക്കുകയാണ്. ഈ വാലന്‍റന്‍സ് ദിനത്തില്‍ തന്‍റെ സ്‌കൂള്‍ കാലഘട്ടത്തെ പ്രണയമാണ് അദ്ദേഹം പങ്കുവച്ചത്. മറ്റെന്തിനെക്കാളും ഈ തലമുറയ്ക്ക് നഷ്‌ടമായത് എന്തെന്ന് ചോദിച്ചാൽ അത് പ്രണയത്തിൽ നിന്നും കിട്ടുന്ന കാത്തിരിപ്പിന്‍റെ ഒരു സുഖമാണെന്നാണ് ശ്രീ ദേവ് പറയുന്നത്.
"എല്ലാം പെട്ടെന്ന് ലഭിച്ച്, പലർക്കും കാത്തിരിക്കാനുള്ള ക്ഷമ ഇല്ലാതായി. അത് തന്നെയാണ് പല പ്രശ്‌നങ്ങൾക്കും കാരണം. കാത്തിരുന്നു നോക്കൂ, പ്രണയം നിങ്ങളെ നിരാശപ്പെടുത്തില്ല എന്നാണ് ഈ വാലന്‍റന്‍സ് ഡേയില്‍ എനിക്ക് പറയാനുള്ളത്," ശ്രീദേവ് പറഞ്ഞു.
![SREE DEV SREE DEV ABOUT HIS LOVE ശ്രീ ദേവ് Valentines Day 2025](https://etvbharatimages.akamaized.net/etvbharat/prod-images/14-02-2025/23540473_sreedev-7.jpg)
തന്‍റെ സ്‌കൂള്‍ കാലത്തെ ഓര്‍മ്മകളോടു കൂടിയാണ് ശ്രീ ദേവ് സംസാരിച്ച് തുടങ്ങിയത്. "സ്‌കൂള്‍ കാലം എന്ന് പറയുന്നതിനേക്കാള്‍ ട്യൂഷന്‍ കാലം എന്ന് പറയുന്നതാകും ശരി. എന്നും സ്‌കൂൾ കഴിഞ്ഞ് വൈകിട്ട് മൂന്നര മണിക്ക് വീടെത്തും. നാലുമണിക്ക് ട്യൂഷനുണ്ട്. വീട്ടിലെത്തുമ്പോഴേക്കും സൺ ടിവിയിൽ മൂന്ന് മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന തമിഴ് സിനിമ അച്ഛൻ കണ്ടു കൊണ്ടിരിക്കുന്നുണ്ടാകും. അച്ഛന്‍റെ കൂടെ ആ സിനിമയുടെ കുറച്ച് ഭാഗം കണ്ടുകൊണ്ട് ചായയും കുടിച്ച് വസ്‌ത്രം മാറി പുസ്‌തകവും എടുത്ത് സൈക്കിളിൽ ഒരൊറ്റ വിടിലാണ് ട്യൂഷൻ ക്ലാസിലേക്ക്," നടന്‍ പറഞ്ഞു.
ആദ്യ കാഴ്‌ച്ചയില്‍ പ്രണയം
"ഒരു ദിവസം ട്യൂഷൻ ക്ലാസില്‍ കണക്ക് സര്‍ ആയിരുന്നു. സാർ എന്തോ ഒരു ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം പറയാൻ ഒരു പെൺകുട്ടി എഴുന്നേറ്റു. ഞാൻ ബാഗിൽ നിന്നും പുസ്‌തകങ്ങൾ എടുത്ത് പുറത്തുവയ്ക്കുമ്പോഴാണ് അവൾ എഴുനേൽക്കുന്നത്. ക്ലാസ് തുടങ്ങിയിട്ട് കുറച്ചു നാള്‍ മാത്രമെ ആയിട്ടുള്ളു. അവളെ കാണുന്നതും ശ്രദ്ധിക്കുന്നതും അന്ന് ആദ്യമായാണ്. ആദ്യ കാഴ്‌ച്ചയില്‍ തന്നെ പ്രണയം. ഇന്നും അത് മറക്കാനാകാത്ത ഒന്നാണ്," ശ്രീ ദേവ് കൂട്ടിച്ചേര്‍ത്തു.
![SREE DEV SREE DEV ABOUT HIS LOVE ശ്രീ ദേവ് Valentines Day 2025](https://etvbharatimages.akamaized.net/etvbharat/prod-images/14-02-2025/23540473_sreedev-8.jpg)
ദേഷ്യമാണെങ്കിലും ഒരു സുഖം
"എന്‍റെ പ്രണയം അവളോട് പറയാൻ പേടിയായിരുന്നു. എല്ലാവരെയും പോലെ ഞാനും കൂട്ടുകാരോടാണ് ആദ്യം പറഞ്ഞത്. പതിവ് പോലെ അവളെ കാണുമ്പോൾ കൂട്ടുകാരുടെ സ്ഥിരം കലാപരിപാടിയായ കളിയാക്കൽ തുടർന്നു. കളിയാക്കരുതെന്ന് പറഞ്ഞ് കൂട്ടുകാരോട് ദേഷ്യപ്പെടുമെങ്കിലും അവൾ അതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഇടംകണ്ണിട്ട് ഞാൻ നോക്കിയിരുന്നു. ദേഷ്യം അഭിനയിക്കുമെങ്കിലും ആ കളിയാക്കൽ ഒരു സുഖമുള്ളതായിരുന്നു. അങ്ങനെ ഒരു വർഷം ഞാൻ മാത്രം പ്രണയിച്ചു," നടന്‍ പറഞ്ഞു.
പഠിക്കാന്‍ മോശം, പക്ഷേ മാത്ത്‌സ് ട്യൂഷന്‍ ജീവന്‍
"ഒമ്പതാം ക്ലാസിൽ തുടങ്ങിയ പ്രണയം പത്താം ക്ലാസിലും തുടര്‍ന്നു. ഇനി ഒരു വർഷം കൂടിയേ ഉള്ളൂ. ഇനിയും പറഞ്ഞില്ലെങ്കിൽ അത് കൈവിട്ട് പോകും. പത്താം ക്ലാസിലെ എന്‍റെ കൂട്ടുകാരെല്ലാം കണക്ക് വിഷയത്തിന് വേറൊരു ട്യൂഷന് പോകുമായിരുന്നു. സ്‌കൂള്‍, ട്യൂഷൻ, വീട് പിന്നെ ഈ കണക്ക് ട്യൂഷനും. ഞാൻ പഠിക്കാൻ നല്ല മോശമായത് കൊണ്ട് എന്നെയും മാത്ത്‌സ് ട്യൂഷന്‍ ക്ലാസിൽ കൊണ്ട് ചേർത്തു. പഠിക്കാൻ ഒട്ടും താല്‍പ്പര്യം ഇല്ലാത്ത എനിക്ക് മാത്ത്‌സ് ട്യൂഷൻ എന്നു പറഞ്ഞാൽ ജീവനായിരുന്നു. കാരണം വേറൊന്നുമല്ല, അവളുടെ വീടിന്‍റെ തൊട്ടടുത്താണ് ഈ ട്യൂഷൻ ക്ലാസ്. ഈ ട്യൂഷന് വരുമ്പോഴും തിരിച്ച് പോകുമ്പോഴും അവളുടെ വീട്ടിലേക്ക് നോക്കും, അവിടെയെങ്ങാനും നിൽപ്പുണ്ടോന്ന്. ചില ദിവസങ്ങളിൽ അവളുടെ അനുജത്തി കളിച്ചുകൊണ്ട് അവിടെ നിൽക്കുന്നത് കാണും, ചില ദിവസങ്ങളിൽ വെറും പ്രതീക്ഷ മാത്രം," ശ്രീ ദേവ് വെളിപ്പെടുത്തി.
പ്രണയം പറയാനുള്ള ഗൂഢാലോചന
"ഒടുവില്‍ കൂട്ടുകാരുടെ പ്രോത്സാഹനത്തെ തുടര്‍ന്ന് ഞാൻ അവളോട് എന്‍റെ പ്രണയം പറയാൻ തീരുമാനിച്ചു. അതും പത്താം ക്ലാസ് കഴിയാറായപ്പോൾ. പ്രണയം പറയാന്‍ ഞാൻ തിരഞ്ഞെടുത്തതാകട്ടെ ബയോളജി ക്ലാസായിരുന്നു. ക്ലാസില്‍ കുട്ടികളെല്ലാം ശ്രദ്ധിച്ചിരിക്കുകയായിരുന്നു. എങ്ങനെ അവളോട് പ്രണയം പറയാമെന്ന് ഞാനും എന്‍റെ മൂന്ന് കൂട്ടുകാരും ബാക്ക് ബെഞ്ചിലിരുന്ന് ഗൂഢാലോചന നടത്തുകയായിരുന്നു," നടന്‍ പറഞ്ഞു.
![SREE DEV SREE DEV ABOUT HIS LOVE ശ്രീ ദേവ് Valentines Day 2025](https://etvbharatimages.akamaized.net/etvbharat/prod-images/14-02-2025/23540473_sreedev-1.jpg)
ഒറ്റ ശ്വാസത്തിൽ ഐ ലവ് യു
"അധ്യാപകന്‍ പെട്ടെന്ന് ബോര്‍ഡില്‍ എന്തോ എഴുതാൻ വേണ്ടി തിരിഞ്ഞതും സംഭരിച്ച് വെച്ച എല്ലാ ധൈര്യവും ചേർത്ത് ഞാൻ അവളെ വിളിച്ചു. അവൾ തിരിഞ്ഞു നോക്കി. ഒറ്റ ശ്വാസത്തിൽ ഞാൻ 'ഐ ലവ് യു' പറഞ്ഞു. അവൾ തിരിഞ്ഞ് കൂട്ടുകാരിയോട് എന്തോ പറഞ്ഞ് ചിരിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്തൊരു പ്രതികരണം. ആ ചിരിയുടെ അർത്ഥം മനസ്സിലായില്ല. പല സംശയങ്ങളും ഉയർന്നു. ഇനി എന്നെ കളിയാക്കി ചിരിച്ചതാണോ എന്നതായിരുന്നു എന്‍റെ മനസ്സില്‍. അവൾ മറുപടി തന്നതുമില്ല. ദിവസങ്ങൾ പിന്നിട്ടു. അവളുടെ ഒരു മറുപടിക്കായി പ്രതീക്ഷയോടെ ഞാൻ കാത്തിരുന്നു. ഒടുവിൽ എന്‍റെ വിഷമം കണ്ട് എന്‍റെ കൂട്ടുകാരൻ അവളോട് പറഞ്ഞു, 'ഇന്നെങ്കിലും ഒരു മറുപടി കൊടുത്തൂടെ.. മോഡൽ എക്‌സാം ആണ് വരുന്നത്. ടെൻഷൻ കാരണം അവനൊന്നും പഠിക്കാൻ കഴിയുന്നില്ല' " നടന്‍ തുറന്നു പറഞ്ഞു.
യസ് ഓർ നൊ
"കൂട്ടുകാര്‍ 'യസ് ഓർ നൊ' എന്നെഴുതിയ കടലാസ് എന്‍റെ കയ്യിൽ തന്നിട്ട് അതവള്‍ക്ക് കൊടുക്കാന്‍ പറഞ്ഞു. ഞാനത് അവള്‍ക്ക് കൊടുത്തിട്ട്, പറയാൻ ബുദ്ധിമുട്ടാണെങ്കിൽ ഇതിൽ ഏതെങ്കിലും ഒന്നിൽ ടിക്ക് ചെയ്‌ത് തന്നാൽ മതിയെന്ന് പറഞ്ഞു. കുറച്ച് സമയത്തിനുള്ളിൽ തന്നെ അവൾ ടിക്ക് ചെയ്‌ത് തിരികെ തന്നു. ആ കുറച്ചു സമയമാണ് കാത്തിരിപ്പിന്‍റെ നീളം നിശ്ചയിക്കുന്നത്. വളരെ പ്രതീക്ഷയോടെ ഞാൻ ആ കടലാസ് നോക്കി. യസ് എന്നതിൽ അവൾ ടിക്ക് ചെയ്‌തിരിക്കുന്നു. പിന്നെ അങ്ങോട്ട് മനസ്സിൽ ആഘോഷമായിരുന്നു. ഞാൻ മാത്രമല്ല, ഞങ്ങൾ പ്രണയിക്കാൻ തുടങ്ങി," ശ്രീ ദേവ് വാചാലനായി.
![SREE DEV SREE DEV ABOUT HIS LOVE ശ്രീ ദേവ് Valentines Day 2025](https://etvbharatimages.akamaized.net/etvbharat/prod-images/14-02-2025/23540473_sreedev-6.jpg)
ആദ്യത്തെ പ്രണയം സമ്മാനം
"എന്‍റെ മനസ്സ് തുറന്നുള്ളൊരു കത്തായിരുന്നു അവൾക്ക് ഞാൻ കൊടുത്ത ആദ്യത്തെ പ്രണയം സമ്മാനം. എന്‍റെ കത്ത് വായിച്ച ശേഷം അവളും മനസ്സു തുറന്ന് എനിക്കൊരു കത്തെഴുതി. ഇന്നും ഞാന്‍ ഓർക്കുന്നു, ആളൊഴിഞ്ഞ ആ വഴിയരികിൽ ഞാനും എന്‍റെ ചങ്ങാതിയും ചേർന്ന് ആ കത്ത് വായിക്കുന്നത്. അവളെ കുറിച്ചും അവള്‍ ഒരുപാട് സ്നേഹിക്കുന്ന അവളുടെ അനുജത്തിയെ കുറിച്ചും ഞാൻ എന്തൊക്കെ അറിഞ്ഞിരിക്കണമെന്ന് അവൾക്ക് തോന്നിയ കാര്യങ്ങളെല്ലാം ചേർത്തുകൊണ്ടുള്ളൊരു കത്ത്," നടന്‍ പറഞ്ഞു.
ആശയവിനിമയം കണ്ണുകളിലൂടെ
"ആ കാലത്ത് ഒരാണിനും പെണ്ണിനും അങ്ങനെ ഒരുമിച്ച് നടക്കാനൊന്നും കഴിയില്ല. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക് അവരുടെ വീട്ടുകാരോ ബന്ധുക്കളോ ആരെങ്കിലും കണ്ടാലോ എന്ന പേടിയാണ്. അതുകൊണ്ട് തന്നെ ഞങ്ങൾ ഒരുമിച്ച് നടന്നിട്ടുള്ള ദൂരം 100 മീറ്റർ പോലും കാണില്ല. പത്ത് വാക്കുകൾ പോലും നേരില്‍ സംസാരിച്ചിട്ടില്ല. കണ്ണുകളിലൂടെയായിരുന്നു ആശയവിനിമയം നടത്തിയിരുന്നുന്നത്. പരസ്‌പം സ്നേഹമുള്ളവർക്ക് മാത്രമെ അത് മനസ്സിലാക്കാൻ കഴിയുകയുള്ളു. ഇപ്പോൾ ഓർക്കുമ്പോൾ അതൊക്കെ ഒരു കുഞ്ഞു തമാശയായി തോന്നുന്നു," ശ്രീ ദേവ് പറഞ്ഞു.
![SREE DEV SREE DEV ABOUT HIS LOVE ശ്രീ ദേവ് Valentines Day 2025](https://etvbharatimages.akamaized.net/etvbharat/prod-images/14-02-2025/23540473_sreedev-3.jpg)
താൻ സ്‌കൂളിലും ട്യൂഷൻ ക്ലാസിലുമെല്ലാം സൈക്കിളിലാണ് പോയിരുന്നതെന്നും, ഒരിക്കള്‍ സൈക്കിൾ ഒരുപാട് വേഗത്തിൽ ഓടിക്കുന്നതിന് അവൾ തന്നെ ശാസിച്ചെന്നും മുമ്പ് പറഞ്ഞ ആ 10 വാക്കുകളിൽ കുറച്ച് ഇതിനാണ് ഉപയോഗിച്ചതെന്നും നടന്‍ വ്യക്‌തമാക്കി.
12 മണിക്കായുള്ള കാത്തിരിപ്പ്
"അങ്ങനെ മോഡൽ പരീക്ഷ എത്തി. സ്‌റ്റഡി ലീവ് തുടങ്ങി. ആ സമയത്ത് വീടുകളില്‍ ടെലഫോൺ വന്ന് തുടങ്ങുന്നതേ ഉള്ളൂ. ഞങ്ങളുടെ വീട്ടിലും ആ സമയത്താണ് ടെലഫോൺ കണക്ഷൻ എടുക്കുന്നത്. സ്‌റ്റഡി ലീവ് ആയത് കൊണ്ട് വീട്ടിലിരുന്ന് പഠിക്കുകയായിരുന്നു. ട്യൂഷൻ ക്ലാസിലും പരീക്ഷ നടത്തുകയായിരുന്നു. അതുകൊണ്ട് അവളെ കാണാൻ കഴിയില്ലായിരുന്നു. പക്ഷേ എന്നും ഉച്ചയ്ക്ക് 12 മണിയാവുമ്പോൾ അവൾ എനിക്ക് ഫോൺ ചെയ്യുമായിരുന്നു. അങ്ങനെ ഞങ്ങൾ സംസാരിച്ചിരുന്നു. പിന്നീട് 12 മണി ആകാൻ വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു," നടന്‍ പറഞ്ഞു.
![SREE DEV SREE DEV ABOUT HIS LOVE ശ്രീ ദേവ് Valentines Day 2025](https://etvbharatimages.akamaized.net/etvbharat/prod-images/14-02-2025/23540473_sreedev-5.jpg)
കാത്തിരിപ്പിന്‍റെ സുഖം
"ആ പ്രണയത്തിന് ഒരുപാട് ആയുസ്സൊന്നും ഉണ്ടായിരുന്നില്ല. പ്രണയം പറയാൻ കാത്തിരുന്നതും, പ്രണയം പറഞ്ഞു കഴിഞ്ഞ് മറുപടിക്കായി കാത്തിരുന്നതും, അവളെ കാണാൻ കാത്തിരുന്നതും, അവളുടെ ഒരു ഫോൺ കോൾ വരുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്നതും, അവൾക്ക് കത്ത് കൊടുത്തിട്ട് മറുപടിക്കായി കാത്തിരുന്നതും.. കാത്തിരിപ്പായിരുന്നു അതിന്‍റെ സുഖം," ശ്രീ ദേവ് പറഞ്ഞു.
സ്‌കൂള്‍ കാലഘട്ടത്തിലെ ഈ പ്രണയം മറക്കാന്‍ കഴിയാത്തൊരു അനുഭവമാണെന്നും കാരണം അതൊരു പ്രണയം മാത്രം അടങ്ങുന്ന കാലമല്ലെന്നും കാലഘട്ടത്തിന്‍റെ മറഞ്ഞുപോയ ഇനി ഒരിക്കലും തിരിച്ചുവരാത്ത ഒരുപാട് അനുഭവങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാള സീരിയലുകളില്‍ തിളങ്ങിയ ശ്രീ ദേവ് തമിഴ് താരം നഖുല്‍ ജയ്‌ദേവ് നായകനായ 'കന്തകൊട്ടൈയ്' എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. 'കന്തകൊട്ടൈയ്' ആയിരുന്നു ശ്രീ ദേവിന്‍റെ ആദ്യ ചിത്രം. ശേഷം ജയ് നായകനായ തമിഴ് ചിത്രം 'കനിമൊഴി', മന്തിര പുന്നഗൈ (തമിഴ് ചിത്രം) എന്നിവയിലും വേഷമിട്ടു. ഇതുകൂടാതെ നിരവധി തമിഴ് ചിത്രങ്ങളില്‍ മുഖം കാണിച്ചിട്ടുണ്ട് നടന്‍. എന്നാല്‍ മലയാള സിനിമയില്‍ നിന്നും ഇനിയും അവസരം തേടിയെത്തിയിട്ടില്ല ഈ നടനെ തേടി.
സിനിമ-സീരിയലില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ശ്രീ ദേവിന്‍റെ ലോകം. ഏതാനും ഷോര്‍ട്ട് ഫിലിമുകളും ചെയ്‌തിട്ടുണ്ട്. 'മൊണാലിസ', 'ഫിഫ്‌ത് ഡേ', 'ബ്രോ കോഡ്' തുടങ്ങി 18ഓളം ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്‌തിട്ടുണ്ട് അദ്ദേഹം. സണ്‍ ടിവിയില്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്ന ശ്രീ ദേവ് ഇപ്പോള്‍ ഫ്രീലാന്‍സ് എഡിറ്ററായും ഡിസൈനറായും പ്രവര്‍ത്തിച്ച് വരുന്നു.
![SREE DEV SREE DEV ABOUT HIS LOVE ശ്രീ ദേവ് Valentines Day 2025](https://etvbharatimages.akamaized.net/etvbharat/prod-images/14-02-2025/23540473_sreedev-2.jpg)