'ഭരണകൂടവും കോടതിയും വിശ്വാസത്തെ എതിർക്കരുത്' ; എഎൻ ഷംസീറിനെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം : സ്‌പീക്കർ എഎൻ ഷംസീറിന്‍റെ ഗണപതി പരാമർശം അനാവശ്യമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിശ്വാസി സമൂഹത്തെ വിഷമിപ്പിക്കുന്നതാണ് സ്‌പീക്കറുടെ പ്രസ്‌താവന. എന്നും വിശ്വാസ സമൂഹത്തോടൊപ്പം ഉറച്ചുനിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ഒരു മതത്തിന്‍റെയും വിശ്വാസത്തെ ഹനിക്കരുതെന്നാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണകൂടമാണെങ്കിലും കോടതി ആണെങ്കിലും വിശ്വാസത്തെ എതിർക്കരുത്. ശബരിമല വിഷയത്തിലും കോൺഗ്രസ് വിശ്വാസി സമൂഹത്തോടൊപ്പം നിന്നു. ഈ വിഷയത്തിൽ പ്രതികരിക്കേണ്ടെന്ന് ആദ്യം കോൺഗ്രസ് തീരുമാനിച്ചതാണ്. കൈവിട്ട നിലയിലേക്ക് എത്തിയപ്പോഴാണ് പ്രതികരിക്കാൻ തീരുമാനിച്ചത്. പാഠപുസ്‌തകങ്ങൾ കാവി വത്കരിക്കുന്നതും ചുവപ്പ് വത്കരിക്കുന്നതും തെറ്റാണ്. എഎന്‍ ഷംസീറിന്‍റെ പരാമര്‍ശത്തിന് ശേഷം ബിജെപിയും സിപിഎമ്മും ചേർന്ന് മതസ്‌പർദ്ധ വളർത്താൻ ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നുവരെ ആർഎസ്എസിന്‍റെയും ബിജെപിയുടെയും ഒരു നേതാവിനെയും സംഘടനയുടെ ആസ്ഥാനമായ പെരുന്നയിലേക്ക് എൻഎസ്‌എസ് കയറ്റിയിട്ടില്ല. അതാരും മറക്കരുത്. മന്ത്രിമാരും രാഷ്ട്രീയക്കാരും സ്‌പീക്കറും വിശ്വാസങ്ങളെ ചോദ്യം ചെയ്യേണ്ട. സിപിഎം സ്‌പീക്കറെ നിയന്ത്രിക്കണമെന്നും പരാമര്‍ശം തിരുത്താൻ ആവശ്യപ്പെടണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.