തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍റെ (78) മരണ സമയത്ത് നിരവധി രോഗങ്ങളുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ലിവര്‍ സിറോസിസും വൃക്കകളില്‍ സിസ്റ്റും ഹൃദയധമനികളില്‍ 75 ശതമാനത്തിലധികം ബ്‌ളോക്കും കാലില്‍ അള്‍സറുമുണ്ടായിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്. മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകളുണ്ടായിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം മരണ കാരണം ഇവയൊന്നുമല്ലെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. രാസപരിശോധനാ ഫലം കൂടി ലഭിച്ചാല്‍ മാത്രമേ മരണകാരണം നിര്‍വചിക്കാനാകുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വലത്തേ ചെവിക്ക് പിന്നിലും മുന്നിലും മുഖത്തും പരിക്കുള്ളതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് നെയ്യാറ്റിന്‍കര ഗോപന്‍റെ കുടുംബം അറിയിച്ചിട്ടുണ്ട്.
ഗോപന്‍റെ മരണം 'സമാധി' ആണെന്ന് അവകാശപ്പെട്ട് കുടുംബം രംഗത്ത് വന്നത് വലിയ തോതിലുള്ള വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. അസ്വാഭാവിക മരണം ചൂണ്ടിക്കാട്ടി കല്ലറയിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പിന്നീട് പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തു. ഇരിക്കുന്ന രൂപത്തിലായിരുന്നു മൃതദേഹം കല്ലറയിൽ ഉണ്ടായിരുന്നത്. പിന്നീട് 'മഹാസമാധി' ആയാണ് ഗോപന്‍റെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.