jain monk murder case | ജൈന സന്യാസിയുടെ കൊലപാതകം: പ്രതിയുടെ വീടിനും വളർത്തുമൃഗങ്ങൾക്കും കാവലായി പൊലീസ് - ആചാര്യൻ കാമകുമാർ നന്ദി മഹാരാജ്
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/13-07-2023/640-480-18985161-thumbnail-16x9-police.jpg)
ബെംഗളൂരു : കർണാടകയിലെ ബെലഗാവിയിൽ ജൈന സന്യാസിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീട്ടിലെ വളർത്തുമൃഗങ്ങൾക്ക് സംരക്ഷകരായി പൊലീസ്. ജൈന ആചാര്യൻ കാമകുമാർ നന്ദി മഹാരാജിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ നാരായൺ മാലിയുടെ വീട്ടിലാണ് പൊലീസ് ഡ്യൂട്ടിക്കൊപ്പം മൃഗങ്ങളേയും പരിപാലിക്കുന്നത്. സന്യാസിയുടെ കൊലപാതകത്തെ തുടർന്ന് നാരായൺ മാലി അറസ്‌റ്റിലായതോടെ മറ്റ് കുടുംബാംഗങ്ങൾ ഭയന്ന് വീട് വിട്ട് പോയിരുന്നു.
എന്നാൽ തങ്ങളുടെ രണ്ട് പശുക്കളെയും രണ്ട് എരുമകളെയും 40 ലധികം ആടുകളെയും ആളൊഴിഞ്ഞ വീട്ടിൽ ഉപേക്ഷിച്ചാണ് കുടുംബം നാട് സ്ഥലം വിട്ടത്. കൊലപാതക കുറ്റത്തെ തുടർന്ന് മാലിയുടെ വീടിന് സുരക്ഷയൊരുക്കാൻ ജൂലൈ ഏഴ് മുതലാണ് കെഎസ്ആർപി പൊലീസും ചിക്കോടി പൊലീസും നിയോഗിക്കപ്പെട്ടത്. എന്നാൽ കഴിഞ്ഞ ആറ് ദിവസമായി പ്രതിയായ മാലി വളർത്തുന്ന കന്നുകാലികൾക്ക് സംരക്ഷണവും തീറ്റയും നൽകുകയാണ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ.
പൊലീസിന്‍റെ മനുഷ്യത്വപരമായ ഈ പ്രവർത്തനം ഇപ്പോൾ പൊതുജനങ്ങളുടെ പ്രശംസയും പിടിച്ചുപറ്റുകയാണ്. ജൂലൈ അഞ്ചിനാണ് ആചാര്യൻ കാമകുമാർ നന്ദി മഹാരാജിനെ കാണാതാകുന്നത്. തുടർന്ന് ജൂലൈ ആറിന് മൃതദേഹം കഷണങ്ങളാക്കി ചിക്കോടിയിലെ ഹിരേകോടി ഗ്രാമത്തിലെ ഉപയോഗശൂന്യമായ കുഴല്‍ കിണറില്‍ തള്ളിയ നിലയിൽ കണ്ടെത്തുകയായിരുന്നു.