മകളെ ശല്യം ചെയ്യരുതെന്ന് പറഞ്ഞില്‍ വൈരാഗ്യം; പാമ്പിനെ തുറന്നുവിട്ട് ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമം, പ്രതി അറസ്‌റ്റില്‍
തിരുവനന്തപുരം: കാട്ടാക്കടയിൽ വീട്ടിൽ പാമ്പിനെ തുറന്നുവിട്ട് ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഇന്നലെ രാത്രിയാണ് സംഭവം. കാട്ടാക്കട അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രന്‍റെ വീട്ടില്‍ പാമ്പിനെ തുറന്നുവിട്ട കാട്ടാക്കട അമ്പലത്തിൻ കാല സ്വദേശി കിച്ചുവിനെയാണ് (28) പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
മകളെ ശല്യം ചെയ്യരുതെന്ന് കിച്ചുവിന് കുറച്ച് നാൾ മുൻപ് രാജേന്ദ്രൻ താക്കീത് നൽകിയിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് പാമ്പിനെ തുറന്നുവിട്ടതെന്ന് കിച്ചു പൊലീസിനോട് സമ്മതിച്ചു. പാമ്പിനെ കണ്ട വീട്ടുകാർ ഇന്നലെ തന്നെ തല്ലിക്കൊന്നിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് 4.30ഓടെ വീട്ടിലെത്തിയാണ് കിച്ചുവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സംഭവത്തിൽ പൊലീസ് എഫ് ഐ ആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. വീടിനു സമീപത്ത് ആൾ പെരുമാറ്റം കേട്ട് ഉണർന്നതായിരുന്നു വീട്ടുകാർ.
തുടർന്ന് നടത്തിയ പരിശോധനയിൽ പാമ്പിനെ കണ്ടെത്തുകയും വീട്ടുകാർ ഇതിനെ അടിച്ചു കൊല്ലുകയും ചെയ്‌തു. തുടർന്ന് വീട്ടുകാർ കാട്ടാക്കട സ്‌റ്റേഷനിൽ എത്തി പരാതി നൽകിയെങ്കിലും പൊലീസ് ആദ്യം മുഖവിലക്കെടുത്തില്ല. എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ തുടർന്ന് നടത്തിയ പരിശോധനയിൽ സംഭവം വാസ്‌തവമാണെന്ന് തെളിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.