പൊതുജനാരോഗ്യ പ്രശ്‌നമെന്ന നിലയില്‍ ന്യുമോണിയ എത്രമാത്രം ഗൗരവമാണെന്ന് ചൂണ്ടിക്കാട്ടുന്നതിനും ഈ രോഗത്തെ ചെറുക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനായി രാജ്യങ്ങളെയും സംഘടനകളെയും പ്രേരിപ്പിക്കുന്നതിനുമാണ് ലോക ന്യുമോണിയ ദിനം ആചരിക്കുന്നത്. നവംബര്‍ 12നാണ് ലോക ന്യുമോണിയ ദിനം. പ്രായഭേദമന്യേ വരുന്ന രോഗമാണ് ന്യുമോണിയയെങ്കിലും കുട്ടികളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്.
എന്താണ് ന്യുമോണിയ? : ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണ് ന്യുമോണിയ. ശ്വാസകോശത്തിലെ വായു അറകളിലാണ് ന്യുമോണിയ ബാക്‌ടീരിയകള്‍ പെരുകുന്നത്. അണുബാധയേറ്റ വായു അറകളില്‍ മഞ്ഞയോ പച്ചയോ നിറമുള്ള കട്ടിയുള്ള ഒരു തരം ദ്രാവകം നിറയുന്നു.
ഇത് കാരണം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും ചുമയും നെഞ്ച് വേദനയും അനുഭവപ്പെടുന്നു. ന്യുമോണിയ ഗുരുതരമായാല്‍ മരണം വരെ സംഭവിക്കാം. സാധാരണഗതിയില്‍ ന്യുമോണിയ ജീവന്‍ അപകടപ്പെടുത്തുന്ന നിലയിലേയ്ക്ക് ഗുരുതരമാകാറില്ല. എന്നാല്‍ ചികിത്സ വൈകുന്നത് രോഗം ഗുരുതരമാക്കുമെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു.
ലോബാര്‍ ന്യുമോണിയ, ബ്രോങ്കോ ന്യുമോണിയ എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്. ശ്വാസകോശത്തിന്‍റെ ഒരു പാളിയെ (Lobe) മുഴുവനായി ബാധിക്കുന്ന വീക്കവും പഴുപ്പുമാണ് ലോബാർ ന്യുമോണിയ (Lobar Pneumonia). ശ്വാസകോശത്തിന്‍റെ പലഭാഗങ്ങളിൽ തുണ്ടുകളായി (Patches) ഘനീഭവനം ഉണ്ടാകുന്നതാണ് ബ്രോങ്കോ ന്യുമോണിയ (Bronchopneumonia).
കുട്ടികളിലെ ന്യുമോണിയ : ന്യുമോണിയയുടെ ലക്ഷണങ്ങള്‍ വളരെ പ്രകടമായി തന്നെ കുട്ടികളില്‍ ദൃശ്യമാകും. നമ്മുടെ രാജ്യത്ത് ഒരു മിനിട്ടില്‍ ഒരു കുട്ടി ന്യുമോണിയ ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് കണക്ക്. ലോകത്തില്‍ ശിശു മരണത്തില്‍ 18 ശതമാനവും ന്യുമോണിയ കാരണമാണ്. അഞ്ച് വയസിന് താഴെയുള്ള 20 ലക്ഷം കുട്ടികള്‍ ഒരോ വര്‍ഷവും ലോകത്തില്‍ ന്യുമോണിയ ബാധിച്ച് മരണപ്പെടുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
2030 ഓടെ അഞ്ച് വയസില്‍ താഴെയുള്ള 110 കോടി കുട്ടികള്‍ ന്യുമോണിയ ഭീഷണി നേരിടുമെന്നാണ് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സേവ് ദ ചില്‍ഡ്രന്‍' എന്ന എന്‍ജിഒയുടെ പഠനത്തില്‍ വ്യക്തമായത്. ഇന്ത്യയില്‍ ഇത് 17 ലക്ഷം കുട്ടികളാണ്. മൈകോപ്ലാസ്‌മ ന്യുമോണിയ, ക്ലമൈഡോഫില ന്യുമോണിയ എന്നീ ബാക്‌ടീരിയകളാണ് കുട്ടികളില്‍ ഈ രോഗത്തിന് കാരണമാകുന്നത്.
ലക്ഷണങ്ങള്‍ : വരണ്ട ചുമ, ചെറിയ പനി, തലവേദന, ക്ഷീണം എന്നിവയാണ് ന്യുമോണിയ ബാധിച്ച കുട്ടികളിലെ ആദ്യഘട്ടത്തിലെ ലക്ഷണങ്ങള്‍. ഈ ഘട്ടത്തില്‍ ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാണ് പ്രധാനമായും ചികിത്സ. കടുത്ത പനി, വിയര്‍ക്കല്‍, വിറ, നഖവും ചുണ്ടുകളും നീല നിറമാകുക, ശ്വസിക്കുമ്പോള്‍ ബുദ്ധിമുട്ട് എന്നിവ ന്യുമോണിയ പരിധിവിടുമ്പോഴുള്ള ലക്ഷണങ്ങളാണ്. ന്യുമോണിയ കടുക്കുമ്പോള്‍ കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ബുദ്ധിമുട്ട്, ബോധക്ഷയം, കുളിര് എന്നിവ അനുഭവപ്പെടും.
ന്യുമോണിയ ദിനത്തിന്‍റെ ചരിത്രം : GCACP-യാണ് (Global Coalition Against Child Pneumonia) 2009ല്‍ ലോക ന്യുമോണിയ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. ആദ്യ ന്യുമോണിയ ദിനം ആചരിക്കുന്ന സമയത്ത് ഒരു വര്‍ഷം 12 ലക്ഷം കുട്ടികള്‍ ന്യുമോണിയ ബാധിച്ച് മരണപ്പെടുന്നുണ്ടായിരുന്നു.
2013ല്‍ ലോകാരോഗ്യ സംഘടനയും യൂനിസെഫും (UNICEF) ഡയറിയയും ന്യുമോണിയയും തടയുന്നതിനായി സമഗ്ര ആഗോള പ്രവര്‍ത്തന പദ്ധതി (Integrated Global Action Plan) അവതരിപ്പിച്ചു. 2025 ഓടെ കുട്ടികളിലെ ന്യുമോണിയ മരണം ആയിരം കുട്ടികളില്‍ മൂന്നില്‍ താഴെയായി കുറച്ച് കൊണ്ടുവരാന്‍ ലക്ഷ്യം വയ്ക്കുന്നതാണ് ഈ പ്രവര്‍ത്തന പദ്ധതി.