കണ്ണൂര്‍: മറ്റുള്ള തെയ്യങ്ങളിൽ നിന്ന് വേറിട്ട് നില്‍ക്കുന്ന തെയ്യമാണ് ഉത്തര കേരളത്തിലെ തെക്കന്‍ കരിയാത്തന്‍. പ്രപഞ്ചോത്പ്പത്തിയോട് സമാനമായ ആഖ്യാനത്തോടെയാണ് ശാസ്ത്രവിഞ്ജാനം ഐതീഹ്യമായ തെക്കന്‍ കരിയാത്തന്‍ എന്ന തെയ്യക്കോലത്തിന്‍റെ തോറ്റം വെളിപ്പെടുന്നത്.
'പണ്ട് പണ്ട്, ഒന്നുമില്ലാത്ത കാലത്ത് വിസ്‌ഫോടനത്തോടെ ഭൂമിയുണ്ടായി. അക്കാലത്ത് തെക്ക് കിഴക്കായുള്ള ഉദയകുലപര്‍വത താഴ്വരയില്‍ രാജാ ജഡേയന്‍ എന്ന പക്ഷിയും പടിഞ്ഞാറ് അസ്‌തകുല പര്‍വത താഴ്വരയില്‍ ഗംഗാകോള എന്ന പക്ഷിയും കൂടുകൂട്ടി കഴിഞ്ഞിരുന്നു. ഈ രണ്ട് പക്ഷികളും ദമ്പതികളാവുകയും പെണ്‍പക്ഷിയുടെ മുട്ടവിരഞ്ഞ് മീന്‍ രൂപങ്ങളും മറ്റെല്ലാമുണ്ടായത്' എന്നാണ് കരിയാത്തന്‍ തെയ്യത്തിന്‍റെ ഇതിവൃത്തം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഐതീഹ്യം ഇങ്ങനെ:
അങ്ങിനെയുണ്ടായ പാലാര്‍ വീട്ടില്‍ പടനായരും കേളേന്ദ്ര നായരും ഉണ്ടായി. സമപ്രായക്കാരായ ഈ രണ്ട് യുവാക്കളും നീരാട്ടിന് പോയപ്പോള്‍ രണ്ട് മീന്‍ രൂപങ്ങളെ കാണുന്നു. മീനുകളെ പിടിക്കാനും കൊല്ലാനും നടത്തിയ ശ്രമങ്ങള്‍ പാഴായതോടെ നീരാടി തിരിച്ചെത്തി.
ഭസ്‌മം തൊടാന്‍ കിണറില്‍ വെള്ളം കോരുമ്പോള്‍ അതിലും രണ്ട് മീന്‍ രൂപങ്ങളെ കാണുന്നു. കദളിവാഴ പഴം താഴ്ത്തി കൊടുത്തപ്പോള്‍ മീനുകള്‍ പാളയില്‍ തുള്ളി വീണു. കറിവയ്‌ക്കുവാന്‍ മീനുകളെ അരിഞ്ഞു. അപ്പോഴതാ മീനിന്‍റെ ചൂളി മാനത്ത് നക്ഷത്രങ്ങളായി തെളിഞ്ഞു. ശേഷിച്ചത് മിന്നാമിനുങ്ങുകളായി.
അതോടെ ചെയ്‌ത തെറ്റിനു പ്രായശ്ചിത്തം ചെയ്യാന്‍ ഉറച്ചു. ഏഴാം നാള്‍ കരൂര്‍ കോട്ട മതിലകത്ത് ഇടതും വലതുമായി രണ്ട് പൊന്‍ മക്കള്‍ പിറന്നാല്‍ അവരെ വളര്‍ത്തി പയറ്റ് അഭ്യസിച്ചോളാമെന്നും പൊന്നു കൊണ്ട് ആള്‍ രൂപം ചമച്ച് കുഞ്ഞിമംഗലം കോട്ടയില്‍ ഒപ്പിച്ചോളാമെന്നും നേര്‍ന്നു. അങ്ങിനെ പൊടിച്ചുണ്ടായ മക്കളാണ് തെക്കന്‍ കോമപ്പനും തെക്കന്‍ ചാത്തുവും.
കോമപ്പന് തെക്കന്‍ കരുമകനെന്നും ചാത്തുവിന് കരിയാത്തനെന്നും പേര്‍ പൊലിച്ചു. ഇരുവരും പനവില്ലും അമ്പുമായി യാത്ര തുടര്‍ന്നു. വഴിയില്‍ വച്ച് പല അത്ഭുതങ്ങളും കാണിച്ചു. ഒരു കുഞ്ഞിന്‍റെ കൈ അരിഞ്ഞു തള്ളി. ഒടുവില്‍ അവന്‍റെ വിലാപത്തില്‍ കരുണ തോന്നിയ കരിയാത്തന്‍ അവനെ കൂടെ കൂട്ടുകയും കൈക്കോളന്‍ എന്ന് വിളിച്ചു കൊണ്ട് അരിഞ്ഞു തള്ളിയ കൈ പൂര്‍വാവസ്ഥയിലാക്കുകയും ചെയ്‌തു.
പിന്നെയും യാത്ര തുടര്‍ന്നു. യാത്രയിലുടനീളം പൂജയും തിറയും ഏറ്റുവാങ്ങി അനുഭവിക്കുമ്പോള്‍ താന്‍ ദൈവമാണെന്നും തനിക്ക് ആ സ്ഥാനം വേണമെന്നും കരിയാത്തന്‍ ആവശ്യപ്പെട്ടു. കരിമ്പനയുണ്ടായിരുന്ന സ്ഥലത്ത് അത് കാണാതാക്കിയാല്‍ ഇരിപ്പിടം നല്‍കാമെന്ന് ഏറ്റു. അപ്രകാരം സംഭവിക്കുകയും അവിടെ കരിയാത്തന് സ്ഥാനം നല്‍കുകയും ചെയ്‌തു.
പ്രകൃതി വിഭവങ്ങളില്‍ നിന്ന് ചായക്കൂട്ടുകള്‍ ഉണ്ടാക്കി ക്ഷേത്ര ബിംബങ്ങള്‍ക്കും തിരുവായുധങ്ങള്‍ക്കും വര്‍ണപ്പൊലിമ നല്‍കുന്ന കിടാരന്‍മാരുടെ ഏക ആരാധനാ മൂര്‍ത്തിയാണ് തെക്കന്‍ കരിയാത്തന്‍. മറ്റ് തെയ്യങ്ങളില്‍ നിന്ന് വിഭിന്നമായി പ്രപഞ്ചോത്പ്പത്തി തോറ്റം പാട്ടിലൂടെ അനാവരണം ചെയ്യപ്പെടുന്നതാണ് കരിയാത്തന്‍ തെയ്യത്തിന്‍റെ സവിശേഷത. വീരശൂര പരാക്രമിയും പടനായകനും വിഷ്‌ണു വംശജനുമാണ് തെക്കന്‍ ചാത്തു എന്ന പേരില്‍ വിഖ്യാതനായ തെക്കന്‍ കരിയാത്തന്‍ എന്നാണ് വിശ്വസിക്കപ്പെടുന്നത്. തന്നട മേപ്പൊയില്‍ ക്ഷേത്രത്തില്‍ തെക്കന്‍ കരിയാത്തന്‍റെ തിറയാട്ടം ദര്‍ശിക്കാന്‍ വന്‍ ജനാവലിയാണ് എത്തിയത്.