വയനാട്: വയനാട്ടിൽ ഗോത്രവിഭാഗങ്ങൾക്കുള്ള വീടുകളുടെ പണി പൂർത്തീകരിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും വാസയോഗ്യമാക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ല. പനമരം പഞ്ചായത്തിലെ കമ്മന മതിശ്ശേരി കാപ്പുംകുന്നിലെ വീടുകളാണ് വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്നത്.
10 വർഷം മുമ്പാണ് ഇഎംഎസ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി കാപ്പുംകുന്നിൽ സ്ഥലം വാങ്ങി ഗോത്ര കുടുംബങ്ങൾക്കായി ഗ്രാമപഞ്ചായത്ത് 11 വീടുകളുടെ നിർമ്മാണം ആരംഭിച്ചത്. ഫണ്ടിന്‍റെ ലഭ്യത കുറവും മറ്റ് സാങ്കേതിക തടസ്സങ്ങളും കാരണം പ്രവർത്തികൾ നീണ്ട് പോവുകയായിരുന്നു. പിന്നീട് മറ്റ് പദ്ധതികളിൽ ഉൾപ്പെടുത്തി രണ്ട് വർഷം മുമ്പ് വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. എന്നാൽ വൈദ്യുതിയും വെള്ളവും ഇല്ലാത്തതിനാൽ രണ്ട് വർഷത്തിലധികമായി വീടുകൾ പൂട്ടി കിടക്കുകയാണ്.
READ MORE: സംസ്ഥാനത്ത് 41,971 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 64 മരണം
പല വീടുകളുടെയും ചുമരുകൾക്ക് വിള്ളലുകൾ വീണ് തുടങ്ങിയിട്ടുണ്ട്. കാലവർഷം അടുത്തതോടെ ചില കുടുംബങ്ങൾ തങ്ങളുടെ കൂരകൾക്കുള്ളിൽ നിന്ന് മോചനം തേടി ഗത്യന്തരമില്ലാതെ ഒരു മാസം മുമ്പ് ഇവിടെ താമസം തുടങ്ങി. ഈ കുടുംബങ്ങൾ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും വെള്ളം ലഭിക്കാതെ ദുരിതം അനുഭവിക്കുകയാണ്.