വയനാട്: സുൽത്താൻബത്തേരി നഗരസഭയിലെ പൊതു ഇടങ്ങളിൽ തുപ്പുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ തീരുമാനം. 500 രൂപ പിഴ ഈടാക്കാനാണ് നഗരസഭാ അധികൃതരുടെ തീരുമാനം. സംസ്ഥാന മുനിസിപ്പൽ നിയമമനുസരിച്ചാണ് നഗരസഭയുടെ പുതിയ തീരുമാനം. നഗരസഭ ആരോഗ്യവിഭാഗവും പൊലീസും ചേർന്നാണ് നിയമം നടപ്പാക്കുന്നത്.
പൊതു ഇടങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്തിയാലും പിഴ ഈടാക്കും. പൊതു ഇടത്തില്‍ തുപ്പുന്നതിന് പൊലീസ് കേസെടുത്താൽ 2000 രൂപയാണ് പിഴ നൽകേണ്ടി വരിക. മുറുക്കാന്‍ ചില്ലറവിൽപനയും നഗരസഭാ അതിർത്തിയിൽ നിരോധിക്കും. തീരുമാനം നല്ല രീതിയിൽ നടപ്പാക്കാൻ നേരിട്ടും മാധ്യമങ്ങളിലൂടെയും ജനങ്ങളെ ബോധവൽക്കരിക്കാനും നഗരസഭ ഉദ്ദേശിക്കുന്നുണ്ട്.